ന്യൂദല്‍ഹി: സിപിഎം, തൃണമൂല്‍ ആക്രമണങ്ങളോടെതിരിട്ട് പ്രവര്‍ത്തനം തുടരുന്ന കേരളത്തിലെയും ബംഗാളിലെയും ബിജെപി പ്രവര്‍ത്തകര്‍ക്ക് ദേശീയ കൗണ്‍സിലില്‍ വന്‍ സ്വീകരണം. എല്ലാ സംസ്ഥാനത്തുനിന്നുമുള്ള പ്രവര്‍ത്തകരെ സ്വാഗതം ചെയ്ത പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു കേരളത്തിന്റെയും ബംഗാളിന്റെയും പേര് പരാമര്‍ശിച്ചപ്പോള്‍ കൗണ്‍സില്‍ പ്രതിനിധികളാകെ ആവേശത്താല്‍ ജയഭേരി മുഴക്കി.
കേരളത്തില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ ഇരുന്നൂറോളം പ്രതിനിധികളാണ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നത്. ബംഗാളില്‍ അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ നേതൃത്വത്തിലുള്ള നാനൂറോളം പ്രതിനിധികളും കൗണ്സിലിനെത്തിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്ന അക്രമങ്ങളെ പ്രതിരോധിക്കുന്ന ബിജെപി പ്രവര്‍ത്തകരെ റാവു അഭിനന്ദിച്ചു.
സംസ്ഥാന അധ്യക്ഷന്‍ പുറമേ ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്, കെ. സുരേന്ദ്രന്, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്, ഉപാധ്യക്ഷന്മാര്, മോര്‍ച്ച അധ്യക്ഷന്മാര്, മറ്റു സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും, ലോക്സഭാ മണ്ഡലത്തിന്റെ ചുമതലയുള്ള നേതാക്കളും കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ആന്ധ്രാപ്രദേശ് പ്രഭാരി വി. മുരളീധരന് എംപി, തെലങ്കാന പ്രഭാരി പി.കെ. കൃഷ്ണദാസ്, ദേശീയ നിര്‍വാഹകസമിതി അംഗങ്ങളായ ഒ. രാജഗോപാല്‍, കേന്ദ്രമന്ത്രി കൂടിയായ അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരും കൗണ്‍സിലില്‍ പങ്കെടുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: