ഷാര്‍ജ: എഎഫ്സി കപ്പ് ഫുട്ബോളില്‍ ഇന്ത്യ ഇന്ന് നിര്‍ണായക പോരാട്ടത്തിന്. രണ്ട് കളികളില്‍ നിന്ന് മൂന്ന് പോയിന്റുള്ള ഇന്ത്യക്ക് ഷാര്‍ജ സ്റ്റേഡിയത്തിലെ പോരാട്ടത്തില്‍ എതിരാളികള്‍ ബഹ്റിനാണ്.
ആദ്യ മത്സരത്തില്‍ തായ്ലന്‍ഡിനെതിരെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വിജയിച്ച ഇന്ത്യ രണ്ടാം കളിയില്‍ ആതിഥേയരായ യുഎഇയോട് 2-0ന് തോറ്റിരുന്നു. ഇന്ന് ഒരു സമനില മതി ഇന്ത്യക്ക് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍. നിലവില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുമായി യുഎഇക്ക് പിന്നില്‍ രണ്ടാമതാണ് ഇന്ത്യ. ബഹ്റിന് രണ്ട് കളികളില്‍ നിന്ന് ഒരു പോയിന്റാണുള്ളത്. ആദ്യ മത്സരത്തില്‍ യുഎഇയുമായി സമനില പാലിച്ച അവര്‍ രണ്ടാം കളിയില്‍ തായ്ലന്ഡിനോട് 1-0ന് തോറ്റു.
യുഎഇക്കെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും ഉജ്ജ്വല പോരാട്ടമായിരുന്നു സുനില്‍ ഛേത്രിയുടെ കീഴില്‍ ഇന്ത്യ നടത്തിയത്. യുഎഇ ഗോളിയുടെ ഉജ്ജ്വല പ്രകടനവും ക്രോസ് ബാറുമാണ് ഇന്ത്യയുടെ ഗോള്‍ ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയായത്. മധ്യനിരയില്‍ ആഷിഖ് കുരുണിയനും ഉദാന്ത സിങ്ങും ഹാളിചരണ്‍ നര്‍സാരിയും പ്രതിരോധത്തില്‍ സന്ദേശ് ജിങ്കനും അനസ് എടത്തൊടികയും പ്രീതം കോട്ടാലും മികച്ച താരങ്ങളാണ്. എന്നാല്‍ യുഎഇക്കെതിരെ പ്രതിരോധം മറന്ന് കയറിക്കളിച്ചതാണ് ഇന്ത്യന്‍ പരാജയത്തിന്റെ മുഖ്യകാരണം. ആക്രമണങ്ങള്‍ക്ക് മുന്‍തുക്കം നല്കി ഇറങ്ങിയതോടെ പ്രതിരോധനിരയും പലപ്പോഴും എതിര് പകുതിയിലായിരുന്നു. ഇൗ പിഴവില്‍ നിന്നായിരുന്നു ഇന്ത്യ ആദ്യ ഗോള്‍ വഴങ്ങിയത്.
മികച്ച പകരക്കാരുടെ നിരയും ഇന്ത്യക്കുണ്ട്. ജെജെയും ജാക്കിചന്ദ് സിങും റോവ്ലിന്‍ ബോര്‍ജസും ബല്‍വന്ത് സിങുമെല്ലാം എതിര്‍നിരയുടെ താളം തെറ്റിക്കാന്‍ കഴിവുള്ള താരങ്ങളാണ്. ഫിഫ റാങ്കിങ്ങിലും ഇരു ടീമുകളും തമ്മില്‍ ഒരു സ്ഥാനത്തിന്റെ വ്യത്യാസമേയുള്ളൂ. ഇന്ത്യ 97ഉം ബഹ്റിന് 98ഉം സ്ഥാനത്താണ്. എന്തായാലും തുല്യശക്തികളുടെ പോരാട്ടമാവാനാണ് സാധ്യത.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ യുഎഇ തായ്ലന്‍ഡിനെ നേരിടും. ഈ കളിയില്‍ ജയിച്ചാല്‍ യുഎഇ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലെത്തും. തായ്ലന്ഡിനും ഇന്നത്തെ കളി നിര്‍ണായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: