ഷാര്‍ജ: ഏഷ്യാ കപ്പ് ഫുട്ബോളിലെ പോരാട്ടം ആദ്യവട്ടത്തില്‍ അവസാനിച്ചെങ്കിലും ഇന്ത്യന്‍ ടീമിന്റെ മടക്കം തലയുയര്‍ത്തിത്തന്നെ. അല്‍-ഷാര്‍ജ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരെ സാക്ഷിയാക്കി അവസാന മത്സരത്തില്‍ ബഹ്റിനോട് പൊരുതിവീണ ഇന്ത്യ, കണക്കുകള്‍ ബാക്കിയാക്കി മടങ്ങുന്നു.
ഏഷ്യന്‍ വമ്പന്മാരായ യുഎഇ, ബഹ്റിന്, തായ്ലാന്ഡ് ടീമുകളെ വിറപ്പിച്ച ഇന്ത്യന്‍ ടീം ചരിത്രമുഹൂര്‍ത്തം സ്വപ്നം കണ്ടിരുന്നു. എന്നാല്‍, അവസാന കളിയില്‍ ബഹ്റിനോട് സമനിലയ്ക്കു വേണ്ടി കളിച്ച് അവസരം കളഞ്ഞുകുളിച്ചു. ഒടുവില്‍ വിധി പെനല്‍റ്റിയുടെ രൂപത്തില്‍ വില്ലനായി എത്തിയപ്പോള്‍ ഇന്ത്യന്‍ പ്രാര്‍ത്ഥന പൊലിഞ്ഞു. സമനില പോലും തുണയ്ക്കുമായിരുന്നെങ്കിലും അവസാന മിനിറ്റില്‍ വഴങ്ങിയ ഗോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ തകര്‍ത്തു.
മികച്ച ടീമായ തായ്ലന്‍ഡിനെ ഗോള്‍മഴയില്‍ മുക്കി വരവറിയിച്ച ഇന്ത്യ, ചരിത്രം മാറ്റിയെഴുതുമെന്ന് തോന്നിപ്പിച്ചു. നായകന് സുനില്‍ ഛേത്രിയുടെ ഇരട്ടഗോള്‍ മികവില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു തായ്ലാന്ഡിനെതിരെ ഇന്ത്യന്‍ ജയം. ഏഷ്യയിലെ കരുത്തര്‍ യുഎഇക്കെതിരെ നടത്തിയത് വീരോചിത ചെറുത്തുനില്‍പ്പ്. മത്സരം എതിരില്ലാത്ത രണ്ടുഗോളിന് തോറ്റെങ്കിലും ആരാധകരുടെ മനസില്‍ തങ്ങിനില്ക്കുന്ന പോരാട്ടമായി അത്. ഇതോടെ മൂന്നാം മത്സരം ഇന്ത്യയുടെ ഭാവി നിര്ണയിക്കുന്നതായിമാറി.
ഷാര്‍ജയില്‍ ഇന്ത്യന്‍ പതാക പാറി കളിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ ബഹ്റിന് മധ്യനിരതാരം ജമാല്‍ റഷീദ് നേടിയ ഗോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് അവസാനം കുറിച്ചു. ആദ്യ രണ്ട് മത്സരങ്ങളില്‍നിന്ന് വ്യത്യസ്തമായി പ്രതിരോധത്തിലൂന്നിയായിരുന്നു ഇന്ത്യ കളിച്ചത്. പരിക്ക് മൂലം മലയാളി താരം അനസ് എടത്തൊടിക കളത്തിലിറങ്ങാത്തതും ഇന്ത്യക്ക് തിരിച്ചടിയായി. ഗ്രൂപ്പ് എയില്‍ യുഎഇയും തായ്ലന്ഡും ബഹ്റിനും അടുത്ത റൗണ്ടിലേക്ക് മുന്നേറി. മൂന്ന് കളിയില്‍ നിന്ന് ഒരു ജയവും രണ്ട് തോല്‍വിയുമടക്കം മൂന്ന് പോയിന്റാണ് ഇന്ത്യ സ്വന്തമാക്കിയത്. ലോക റാങ്കിങ്ങില്‍ 173-ാം സ്ഥാനത്തുനിന്ന് 96ലേക്ക് ഇന്ത്യയെ നയിച്ച പരിശീലകന് സ്റ്റീഫന്‍ കോണ്‍സ്റ്റൈന്റൈന്‍ സ്ഥാനമൊഴിയുന്നതിനും അവസാന മത്സരം സാക്ഷിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: