ന്യൂദല്‍ഹി: ബിജെപിയും തൃണമൂലും നേരിട്ട് ഏറ്റുമുട്ടുന്ന ബംഗാളില്‍ അവസരവാദ സഖ്യത്തിന് സിപിഎമ്മും കോണ്‍ഗ്രസ്സും ശ്രമം തുടങ്ങി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്യ സഖ്യമുണ്ടാക്കിയ രീതിയില്‍ മുന്നണിയായി മത്സരിക്കാനാണ് നീക്കം. സഖ്യം ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പാര്‍ലമെന്റില്‍ കൂടിക്കാഴ്ച നടത്തി. സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ടതില്ലെന്ന് ധാരണയായി. ഇന്ന് നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ സിപിഎം വിഷയം ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ് ബന്ധത്തെ കാരാട്ട് പക്ഷം എതിര്‍ക്കാനുള്ള സാധ്യതയുമുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്ന് കൂടിക്കാഴ്ചയില്‍ രാഹുല്‍, യെച്ചൂരിയെ അറിയിച്ചു. ബംഗാളിലെ പാര്‍ട്ടി നേതൃത്വം രാഷ്ട്രീയ സാഹചര്യം വിലിയിരുത്തുകയാണെന്ന് യെച്ചൂരിയും പറഞ്ഞു.
പിടിച്ചുനില്‍ക്കാനുള്ള ശ്രമം
രണ്ട് ലോക്സഭാ സീറ്റുകളാണ് സിപിഎമ്മിനും ഇടതുപക്ഷത്തിനും ബംഗാളിലുള്ളത്. ഇത് നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷ ഇപ്പോള്‍ പാര്‍ട്ടിക്കില്ല. അടുത്തിടെയുണ്ടായ പല ഉപതെരഞ്ഞെടുപ്പുകളിലും പാര്‍ട്ടി മൂന്നാമതോ നാലാമതോ ആണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയിട്ടും ഇടതുപക്ഷം കോണ്‍ഗ്രസ്സിനും പിന്നിലായി. 2018ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ മറികടന്ന് ബിജെപി രണ്ടാമതെത്തി.
രണ്ട് വര്‍ഷത്തിനിടെ വലിയ മാറ്റമാണ് സംസ്ഥാനത്തുണ്ടായത്. ബിജെപിയിലും തൃണമൂലിലുമായി ബംഗാള്‍ രാഷ്ട്രീയം ചുറ്റിക്കറങ്ങുകയാണിപ്പോള്. സിബിഐ അന്വേഷണത്തെ മമത തടഞ്ഞ വിഷയം ഇതിന് ആക്കം കൂട്ടി. മമതയും മമതയെ എതിര്‍ക്കുന്നവരും എന്ന നിലയില്‍ ജനങ്ങള്‍ ഭിന്നിക്കപ്പെട്ടു. ബിജെപിയാണ് മമതയുടെ എതിരാളിയെന്ന തരത്തില്‍ സംസ്ഥാന രാഷ്ട്രീയം ധ്രുവീകരിക്കപ്പെട്ടതോടെയാണ് സിപിഎമ്മും കോണ്‍ഗ്രസ്സും വീണ്ടും സഖ്യസാധ്യതകള്‍ തേടുന്നത്.
കോണ്‍ഗ്രസ്സില്‍ ഭിന്നാഭിപ്രായം
തൃണമൂലുമായും സിപിഎമ്മുമായും സഖ്യം വേണമെന്ന് വാദിക്കുന്ന രണ്ട് ശക്തമായ ചേരികളാണ് കോണ്‍ഗ്രസ്സിലുള്ളത്. ഒരിടത്തും സ്വാധീനമില്ലാത്ത സിപിഎമ്മുമായി സഖ്യമുണ്ടാക്കുന്നത് നഷ്ടമാണെന്ന് തൃണമൂല്‍ സഖ്യത്തെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേ സമയം മമതയുമായി ചേര്‍ന്നാല്‍ പാര്‍ട്ടിയെ തൃണമൂല്‍ വിഴുങ്ങുമെന്ന് മറുവിഭാഗവും വാദിക്കുന്നു. സിബിഐ വിഷയത്തില്‍ മമതയെ പിന്തുണച്ച രാഹുലിന്റെ നിലപാട് തള്ളി സംസ്ഥാന അധ്യക്ഷന്‍ സൊമന്‍ മിത്ര രംഗത്തുവന്നിരുന്നു. ഒന്നരവര്‍ഷത്തിനിടെ കോണ്‍ഗ്രസ്സിന്റെ പന്ത്രണ്ട് എംഎല്‍എമാരെയാണ് തൃണമൂല്‍ അടര്‍ത്തിയെടുത്തത്.
2014ല്‍ നാലിടത്താണ് കോണ്‍ഗ്രസ് ജയിച്ചത്. ഇതില്‍ മാള്‍ഡ എംപി മൗസം നൂറും ഏതാനും ദിവസം മുന്‍പ് തൃണമൂലിലെത്തി. കോണ്‍ഗ്രസ്സുമായി സഖ്യത്തിന് മമതയ്ക്കും താല്പര്യമില്ല. തൃണമൂലിന് 34, ബിജെപിക്ക് രണ്ട് എംപിമാരാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: