ന്യൂദല്‍ഹി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വാദം അട്ടിമറിച്ചതിന് പിന്നില്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവും മുഖ്യമന്ത്രിയുടെ ഓഫീസും. യാതൊരു വിധത്തിലും പുനപരിശോധനാ ഹര്‍ജികള്‍ അംഗീകരിക്കപ്പെടരുതെന്ന മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം ഏറ്റെടുത്ത് ദല്‍ഹിയിലെത്തിയ ബോര്‍ഡ് കമ്മീഷണര്‍ എന്‍. വാസു മുതിര്‍ന്ന അഭിഭാഷകന് രാകേഷ് ദ്വിവേദിയെ കേസ് സംബന്ധിച്ച പുതിയ നിലപാട് അറിയിക്കുകയായിരുന്നു.
ശബരിമല കേസ് നടത്തിപ്പ് ചുമതല എന്‍. വാസുവിനും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. വി ജയരാജനുമാണ് പിണറായി വിജയന് ഏല്‍പ്പിച്ചത്. വാസുവിന് കാലാവധി പൂര്‍ത്തിയായാല്‍ മറ്റൊരു ഉന്നത പദവിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ബോര്‍ഡിന്റെ സര്‍വനാശത്തിലേക്ക് വഴിവെയ്ക്കുന്ന നിലപാട് അഡ്വ. രാകേഷ് ദ്വിവേദിക്ക് കൈമാറിയതിന് പ്രത്യുപകാരമായാണ് ഇതു ലഭിക്കുക.
ശബരിമല കേസ് നടത്തിപ്പിന്റെ പൂര്‍ണ്ണ ചുമതല കമ്മീഷണര്‍ വാസുവിനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയത്. കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ ഓരോ തവണയും ബോര്‍ഡ് സ്വീകരിച്ച വിശ്വാസിവിരുദ്ധ നിലപാടുകള്‍ സിപിഎമ്മും മുഖ്യമന്ത്രിയുടെ ഓഫീസും നിര്‍ദേശിച്ചതനുസരിച്ച് ബോര്‍ഡിന്റെ പേരില്‍ സുപ്രീംകോടതിയിലെ ബോര്‍ഡ് അഭിഭാഷകര്‍ക്ക് കൈമാറിയത് വാസുവാണ്.
പുനപരിശോധനാ ഹര്‍ജികളില്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റുന്ന കാര്യം സുപ്രീംകോടതിയിലെ സിപിഎം അഭിഭാഷകര്‍ കേസ് പരിഗണനയ്ക്ക് എടുക്കുന്നതിന് മുമ്പേ തന്നെ പരസ്യമാക്കിയിരുന്നു. ബോര്‍ഡിനെ പൂര്‍ണ്ണമായും സിപിഎം കീഴടക്കിയതിന്റെ തെളിവു കൂടിയായി സുപ്രീംകോടതിയിലെ ബോര്‍ഡിന്റെ മലക്കം മറിച്ചില്‍. വാദം പുരോഗമിക്കെ, ബോര്‍ഡ് നിലപാട് മാറ്റുകയാണോ എന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദിച്ചതും സര്‍ക്കാരിനേക്കാള്‍ കണിശതയോടെ ബോര്‍ഡ് അഭിഭാഷകന് ശബരിമലയിലെ ആചാരങ്ങള്‍ക്കെതിരെ വാദിച്ചത് കണ്ടതോടെയാണ്. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സാവകാശം തേടി നല്കിയ സാവകാശ ഹര്ജിയിന്മേല് ബോര്‍ഡ് നടത്തിയ വാദത്തില്‍ ഇക്കാര്യം ഒരിക്കല്‍ പോലും ആവശ്യപ്പെടരുതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് എന്‍. വാസുവിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: