ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കിട്ടിയ സമ്മാനങ്ങള്‍ ലേലത്തിനു വെച്ചപ്പോള്‍ ലഭിച്ചത് അടിസ്ഥാന വിലയേക്കാള്‍ വലിയ തുകകള്‍. ഗംഗാ നദി ശുദ്ധീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നമാമി ഗംഗാ പദ്ധതിക്കാവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായിരുന്നു ലേലം. നാലായിരം രൂപ വിലയിട്ട അശോക സ്തംഭത്തിന്റെ ദാരുശില്പ്പത്തിനു ലഭിച്ചത് പതിമൂന്നു ലക്ഷം. പരമശിവന്റെ പ്രതിമ ലേലത്തില്‍ പിടിച്ചത് പത്തു ലക്ഷത്തിന്. അയ്യായിരം രൂപ അടിസ്ഥാന വിലയിട്ട ശിവപ്രതിമയ്ക്കാണ് പത്തു ലക്ഷം കിട്ടിയത്.
നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ രണ്ടു ദിവസമായും ഓണ്‍ലൈനിലുമായിരുന്നു ലേലം. തടികൊണ്ടുള്ള മോട്ടോര്‍ ബൈക്കിന്റെ ശില്‍പ്പത്തിനു കിട്ടിയത് അഞ്ചു ലക്ഷം. പ്രധാനമന്ത്രി റെയില്‍വേ പ്ലാറ്റ്ഫോമില്‍ നില്ക്കുന്ന പെയിന്റിങ് നേടിയത് അഞ്ചു ലക്ഷം.
ആസാം സന്ദര്‍ശനത്തിനിടെ ലഭിച്ച അവിടത്തെ പരമ്പരാഗത വസ്തുക്കളിലൊന്നായ ഹോരായിയും ലേലത്തിനു വെച്ചിരുന്നു. രണ്ടായിരം രൂപ അടിസ്ഥാന വിലയിട്ട ഹോരായിക്കു കിട്ടയത് 12 ലക്ഷം. പഞ്ചാബിലെ അമൃത്സറില് നിന്നു ലഭിച്ച മൊമെന്റോയ്ക്കു കിട്ടിയത് 10.1 ലക്ഷം (അടിസഥാന വില പതിനായിരം). ബുദ്ധപ്രതിമയ്ക്കു ലഭിച്ചത് ഏഴു ലക്ഷം (അടിസ്ഥാനവില നാലായിരം). നേപ്പാളിലെ മുന്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള സമ്മാനിച്ച സിംഹത്തിന്റെ വെങ്കില പ്രതിമയ്ക്കു കിട്ടിയത് 5.20 ലക്ഷം. പതിനായിരം രൂപ വിലയിട്ട വെള്ളിക്കലശത്തിനു കിട്ടിയത് ആറു ലക്ഷം.
നല്ല കാര്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ തനിക്കു ലഭിക്കുന്ന സമ്മാനങ്ങള്‍ മോദി മുമ്പും ലേലം ചെയ്തിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഇത്തരത്തില്‍ ലേലത്തില്‍ കിട്ടുന്ന പണം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ഫണ്ടിലേക്കാണ് മോദി നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: