ജയ്പൂര്‍: ഭൂമി തട്ടിപ്പുകേസില്‍ റോബര്‍ട്ട് വാദ്രയും അമ്മ മൗറീനും ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായി. രാജസ്ഥാന് അതിര്‍ത്തിയിലെ ബിക്കാനീറില്‍ നടത്തിയ ഭൂമി തട്ടിപ്പ് കേസില്‍ ജയ്പൂരിലെ എന്‍ഫോഴ്സ്മെന്റ് ആസ്ഥാനത്താണ് ഇവര്‍ ഹാജരായത്. ഭാര്യയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക വാദ്രയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
മുന്‍പ് മൂന്നു തവണ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടും വാദ്ര എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ ഹാജരായിട്ടുണ്ട്. ഭൂമിയിടപാടിനായി കള്ള രേഖകള്‍ ഉണ്ടാക്കിയെന്ന കേസില്‍ വാദ്രയുടെ പങ്ക് അന്വേഷിക്കാനാണ് എന്‍ഫോഴ്സ്മെന്റ് അദ്ദേഹത്തെ വിളിച്ചു വരുത്തിയത്.
ഇന്ത്യ-പാക്കിസ്ഥാന് അതിര്‍ത്തിയിലാണ് ഭൂമിയെന്നതു കൂടി കണക്കിലെടുത്ത് ബിക്കാനീര്‍ തഹസീല്‍ദാര്‍ വാദ്രയ്ക്കെതിരെ രാജസ്ഥാന് പോലീസില്‍ കേസ് നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് മൂന്ന് തവണ വാദ്രയ്ക്ക് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് അയച്ചിരുന്നു. എന്നിട്ടും ഹാജരാകത്തതിനെ തുടര്‍ന്ന് അവര്‍ കോടതിയെ സമീപിച്ചു.
ഭൂമി വാങ്ങിയ സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായുള്ള ബന്ധത്തെക്കുറിച്ചാണ് വാദ്രയോട് ചോദിച്ചതെന്നാണ് എന്‍ഫോഴ്സ്മെന്റ് വൃത്തങ്ങള്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: