ന്യൂദല്‍ഹി: ചില്ലറ വില്പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്ന വിഷയത്തില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനാല്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ വഴങ്ങുന്നു. ഡിഎംകെ എതിര്‍ത്ത് വോട്ട് ചെയ്യില്ലെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് വോട്ടെടുപ്പോടെയുള്ള ചര്‍ച്ചയ്ക്ക് യുപിഎ തീരുമാനിച്ചത്. എഫ്ഡിഐ വിഷയത്തില്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ എതിര്‍ക്കേണ്ടെന്ന് ബിഎസ്പി, സമാജ്വാദി പാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നു.
യുപിഎ സഖ്യകക്ഷികളുടെ ഏകോപന യോഗത്തിനു ശേഷം പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥാണ് യുപിഎ തീരുമാനം അറിയിച്ചത്. യുപിഎ സഖ്യകക്ഷികള്‍ ഒറ്റക്കെട്ടാണെന്നും വോട്ടെടുപ്പില്‍ സര്‍ക്കാര്‍ വിജയിക്കുമെന്നും കമല്‍നാഥ് പറഞ്ഞു. യുപിഎയുടെ തീരുമാനം സ്പീക്കറെ അറിയിക്കുമെന്നും സ്പീക്കര്‍ അന്തിമ തീരുമാനം എടുക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടെടുപ്പ് നടന്നാല്‍ യുപിഎയ്ക്ക് വിജയം സുനിശ്ചിതമാണെന്ന് യുപിഎ യോഗത്തിന് ശേഷംപ്രധാനമന്ത്രി മന്മോഹന് സിംഗ് പറഞ്ഞു. എഫ്ഡിഐ വിഷയത്തില്‍ യുപിഎ ഒറ്റക്കെട്ടാണ്. പ്രശ്നത്തില്‍ വോട്ടെടുപ്പ് നടന്നാലും ആശങ്കപ്പെടേണ്ടതില്ല. സര്‍ക്കാരിന് ജയം ഉറപ്പാണ്, മന്മോഹന് സിംഗ് പറഞ്ഞു.
ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപം അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം പ്രകടമാക്കി കൊണ്ട് തന്നെ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് ഡിഎംകെ അദ്ധ്യക്ഷന്‍ എം.കരുണാനിധി അറിയിച്ചതോടെയാണ് ഭരണപക്ഷത്ത് ആശ്വാസമായത്.സര്‍ക്കാരിനെ മറിച്ചിട്ട് വര്‍ഗീയ പാര്‍ട്ടികള്‍ അധികാരത്തിലെത്തുന്നത് തടയാനാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് ഡിഎംകെ വാദം. എഫ്ഡിഐ അനുവദിച്ച സര്‍ക്കാരിന്റെ തീരുമാനത്തില്‍ നേരത്തെ ഡിഎംകെ പ്രതിഷേധിച്ചതാണ്. എന്നാല്‍ നിലപാട് പരസ്യമായി വ്യക്തമാക്കിയിരുന്നില്ല.
പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം പരാജയപ്പെട്ടിരുന്നു. വിദേശനിക്ഷേപം അനുവദിക്കല്‍ സര്‍ക്കാരിന്റെ എക്സിക്യൂട്ടീവ് തീരുമാനമാണെന്നും പാര്‍ലമെന്റില്‍ ചര്‍ച്ച വേണ്ടെന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ ആദ്യം സ്വീകരിച്ചത്. സര്‍ക്കാരിെന്റ നിര്‍ദേശം തള്ളിക്കളഞ്ഞ ബിജെപിയും ഇടതുപക്ഷവും വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്നതില്‍ ഉറച്ചുനിന്നതോടെ തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കാന്‍ യുപിഎ നേതാക്കള്‍ വീണ്ടും യോഗം ചേരുകയായിരുന്നു. ബന്ധപ്പെട്ട കക്ഷികളുമായും സംസ്ഥാനസര്‍ക്കാരുകളുമായും കൂടിയാലോചന നടത്താതെ എഫ്ഡിഐ കാര്യത്തില്‍ തീരുമാനമെടുക്കില്ലെന്ന് ധനമന്ത്രിയായിരിക്കെ ലോക്സഭയില്‍ പ്രണബ് മുഖര്‍ജിയും രാജ്യസഭയില്‍ വാണിജ്യമന്ത്രി ആനന്ദ്ശര്‍മയും ഉറപ്പുനല്‍കിയതും പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടി.എന്‍ഡിഎ ഭരണകാലത്ത് 2001 ല്‍ ബാല്‍കോ സ്വകാര്യവല്‍ക്കരണ വിഷയത്തില്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പുചര്ച്ച നടന്നത് ഓര്‍മപ്പെടുത്തിയതോടെ സര്‍ക്കാരിന് മറുപടിയില്ലാതായി.
ശക്തമായ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനാല്‍ ചൊവ്വാഴ്ചയും സഭാനടപടികള്‍ തടസപ്പെട്ടു. ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ വോട്ടെടുപ്പോടെ ചര്‍ച്ച വേണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഉറച്ചുനിന്നതോടെ ചോദ്യോത്തരവേള തടസപ്പെട്ടു. രാവിലെ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് ഇരു സഭകളും 12 വരെ നിര്‍ത്തിവെച്ചിരുന്നു. 12ന് സഭ വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു.
വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്ന തീരുമാനത്തില്‍ ബിജെപിയും ഇടതുപാര്ട്ടികളു ഐക്യജനതാദളും ഉറച്ചു നിന്നു. 2ജി സ്പെക്ട്രം വിഷയത്തില്‍ സിഎജി റിപ്പോര്‍ട്ടില്‍ പാകപ്പിഴകളുണ്ടെന്നും അത് ചര്‍ച്ചചെയ്യണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു. സഭാ കവാടത്തില്‍ ശക്തമായി പ്രതിഷേധിച്ചശേഷമാണ് തൃണമൂല്‍ കോണ്‍ഗ്രസ് സഭയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: