ന്യൂദല്‍ഹി: ചില്ലറ മേഖലയിലെ വിദേശ നിക്ഷേപം സംബന്ധിച്ച് പാര്‍ലമെന്റിലെ ഇരു സഭകളിലും വോട്ടെടുപ്പോടെയുള്ള ചര്‍ച്ചക്ക് സര്‍ക്കാര്‍ സമ്മതിച്ചു. ഡിസംബര്‍ 4, 5 തീയതികളിലാണ് ചര്‍ച്ച നടക്കുക. പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ വോട്ടെടുപ്പ് ചര്‍ച്ച അനുവദിക്കണമെന്ന് ലോക്സഭയിലെ പ്രതിപക്ഷനേതാവ് സുഷമസ്വരാജിന്റെ ആവശ്യം സ്പീക്കര്‍ മീരാ കുമാര്‍ അംഗീകരിക്കുകയായിരുന്നു. വോട്ട് ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നതോടെ തുടര്‍ച്ചയായി നാല് ദിവസം സഭാ നടപടികള്‍ തടസ്സപ്പെട്ടിരുന്നു.
ലോക്സഭയില്‍ ഈ വിഷയത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ചക്ക് രാവിലെ സ്പീക്കര്‍ മീരാകുമാര്‍ അനുമതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് ബിജെ പി സമര്‍പ്പിച്ച നോട്ടീസ് പരിഗണിച്ചാണ് പാര്‍ലമെന്റ് ചട്ടങ്ങളുടെ 184ാം വകുപ്പ് പ്രകാരം ചര്‍ച്ചക്ക് അനുമതി നല്‍കിയതെന്ന് മീരാകുമാര്‍ അറിയിച്ചു.
അതേസമയം, രാജ്യസഭയില്‍ വോട്ടെടുപ്പ് ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ രാജ്യസഭ പിരിഞ്ഞു. ഇന്നലെ രാവിലെ രാജ്യസഭ നടപടികള്‍ തുടങ്ങിയപ്പോഴും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതോടെ സഭ 12 വരെ നിര്‍ത്തിവെച്ചിരുന്നു. പിന്നീട് സഭ വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിഷേധം തുടര്‍ന്നതോടെയാണ് രാജ്യസഭ പിരിഞ്ഞത്. എന്നാല്‍ പിന്നീട് രാജ്യസഭാ അധ്യക്ഷന്‍ ഹാമിദ് അന്‍സാരി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ഇവിടെയും വോട്ടെടുപ്പിന് തീരുമാനമാവുകയായിരുന്നു.
ഇന്നലെ രാവിലെ പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥ്, ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് എന്നിവര്‍ മീരാകുമാറുമായി ചര്‍ച്ച നടത്തിയിരുന്നു. ചില്ലറ വ്യാപാരമേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തെച്ചൊല്ലി പാര്‍ലമെന്റിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച വിളിച്ച സര്‍വകക്ഷിയോഗത്തിലും തീരുമാനുണ്ടായിരുന്നില്ല. തുടര്‍ന്ന് ബുധനാഴ്ച പ്രതിപക്ഷ നേതാക്കളായ സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി എന്നിവരുമായി പാര്‍ലമെന്ററി കാര്യമന്ത്രി കമല്‍നാഥ് ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ സ്പീക്കര്‍ അനുമതി നല്കിയാല് വോട്ടെടുപ്പ് ചര്‍ച്ചയാകാം എന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തിയിരുന്നു. യുപിഎ ഘടകകക്ഷിയായ ഡിഎംകെയുടെ പിന്തുണ ഉറപ്പായതോടെയാണ് വോട്ടെടുപ്പോടെയുള്ള ഒരു ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തത്.
ഇപ്പോഴത്തെ നിലയില്‍ ലോക്സഭയില്‍ സര്‍ക്കാറിന് മതിയായ അംഗബലമുണ്ട്. എസ്പിയും ബിഎസ്പിയും വിട്ടുനിന്നാല്‍, ബിജെപി, ഇടതുപാര്‍ട്ടികള്‍ എന്നിവക്കു പുറമെ ജനതാദള്‍യു, ബിജെഡി, എഐഎഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവ കൂടിച്ചേര്‍ന്നാല്‍ പോലും സര്‍ക്കാറിന് ഭൂരിപക്ഷമുണ്ട്. എന്നാല്‍, രാജ്യസഭയില്‍ നില ഭദ്രമല്ല. 244 അംഗ സഭയില്‍ യുപിഎക്ക് 95 എം.പിമാരാണുള്ളത്. അവിടെ ബിഎസ്പിയും (15) സമാജ്വാദി പാര്‍ട്ടിയും (ഒമ്പത്) പിന്തുണച്ച് വോട്ടുചെയ്യതന്നെ വേണം.
അതിനിടെ, എസ്.പിയും ബി.എസ്.പിയും വേട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന അഭ്യൂഹവുമുണ്ട്. വോട്ടെടുപ്പോടെയുള്ള ചര്‍ച്ചയെന്ന ആവശ്യത്തിലുടക്കി ശീതകാല സമ്മേളനത്തിെന്റ ആദ്യനാലുദിനം ബഹളത്തില്‍ കലാശിച്ചിരുന്നു. ഇതിനിടെ രണ്ടുവട്ടം സര്‍വകക്ഷിയോഗം ചേര്‍ന്നുവെങ്കിലും വോട്ടെടുപ്പിന് സര്‍ക്കാര്‍ വഴങ്ങിയില്ല. ഡിഎംകെ ഉള്‍പ്പെടെയുള്ള യുപിഎ കക്ഷികളുടെ വോട്ടും പുറത്തുനിന്ന് പിന്തുണക്കുന്ന എസ്പി, ബിഎസ്പി എന്നിവയുടെ സഹായവും ഉറപ്പായ ഘട്ടത്തിലാണ് സര്‍ക്കാര്‍ വോട്ടെടുപ്പിന് വഴങ്ങിയത്. ചില്ലറ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തെ എതിര്‍ക്കുമ്പോള്‍തന്നെ സഭക്കുള്ളില്‍ സര്‍ക്കാറിനെ സഹായിക്കുകയാണ് യുപിഎ ഘടകകക്ഷികള്‍.
വിദേശനിക്ഷേപ തീരുമാനത്തെ എതിര്‍ക്കുമെന്നും സര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്യില്ലെന്നും തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് സൗഗതാറോയ് പറഞ്ഞത് യുപിഎയെ വീണ്ടും പ്രതിരോധത്തിലാക്കി. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് സര്‍ക്കാരിനെ രക്ഷിക്കുമോ എന്ന് റോയ് വ്യക്തമാക്കിയിട്ടില്ല.
ലോക്സഭയില്‍ ബിജെപിയുടെ ആവശ്യം അംഗീകരിച്ച സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് നന്ദി പറഞ്ഞു. സഭ ഇനി തടസ്സമില്ലാതെ നടക്കുമെന്നും സുഷമാ സ്വരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: