ന്യൂബറ്റാന്‍: ദക്ഷിണ ഫിലിപ്പീന്‍സില്‍ കനത്തനാശം വിതച്ച ബോഫാ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 325 ആയി. നൂറുകണക്കിന് ആളുകളെ കാണാതായി. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. മണ്ണിടിഞ്ഞ് റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് നടക്കുന്നത്.
മണിക്കൂറില്‍ 115 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റ് പ്രധാനമായും നാശം വിതച്ചത് തീരദേശ മേഖലയിലാണ്. ചൊവ്വാഴ്ച തെക്കന്‍ ദ്വീപായ മിന്ഡോനാവോയിലാണ് ചുഴലിക്കാറ്റ് ആദ്യ നാശം വിതച്ചത്. ഇന്നലെയും മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശി. ഇതെത്തുടര്‍ന്ന് കനത്തമഴയും പ്രളയവും മണ്ണിടിച്ചിലുമുണ്ടായി.
325 പേരുടെ മരണം സ്ഥിരീകരിച്ചതായും 379 പേരെ കാണാതായതായും ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. മിന്‍ഡനാവോയിലെ കമ്പോസ്റ്റെല്ലാ താഴ്വരയില് മാത്രം 184 പേര്‍ക്കു ജീവഹാനി നേരിട്ടു. ഒരു സൈനികക്യാമ്പിലും രണ്ട് അഭയാര്‍ഥിക്യാമ്പുകളിലും പ്രളയജലം കയറിയതിനെത്തുടര്‍ന്ന് നിരവധി പേര് മുങ്ങിമരിച്ചു.
ന്യൂബറ്റാന്‍ പട്ടണത്തില്‍ മാത്രം 319 പേരെ കാണാതായിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി മാനുവല്‍ റോക്സാസ് പറഞ്ഞു. എട്ടു പ്രവിശ്യകളാണ് ദുരിതം നേരിടുന്നത്. ശക്തമായ കാറ്റിനൊപ്പം കനത്ത മഴയും ദുരിതം ഇരട്ടിയാക്കിയതായി പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷമുണ്ടായ വാഷി കൊടുങ്കാറ്റില്‍ ഫിലിപ്പീന്‍സില്‍ 1500 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: