രാജ്യത്തിന്റെ പരമാധികാരസഭയായ പാര്‍ലമെന്റിനെതിരെ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 11 വര്‍ഷം തികയുകയാണ്. 2001 ഡിസംബര്‍ 13ന് പാര്‍ലമെന്റ് വളപ്പിലേക്ക് ഇരച്ചുകയറിയ സായുധരായ ഭീകരര്‍ തുരുതുരാ നിറയൊഴിക്കുകയായിരുന്നു. സുരക്ഷാഉദ്യോഗസ്ഥരടക്കം ഒന്‍പത്പേര്‍ മരിക്കുകയുംപതിനാറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തെ ഞെട്ടിച്ച ആ സംഭവം നമ്മുടെ പരമാധികാരത്തിനും പാര്‍ലമെന്റിനും നേരെ ഉയര്‍ത്തിയ വെല്ലുവിളിയാണ്. ജീവന്കൊടുത്താണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭീകരരെ പാര്‍ലമെന്റ് മന്ദിരത്തിനകത്ത് കയറ്റാതിരുന്നത്. അന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരിയ അലംഭാവം സംഭവിച്ചിരുന്നെങ്കില്‍ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പാര്ലമെന്റ്അംഗങ്ങളുമടക്കം എത്രപേര്‍ക്ക് ജീവഹാനി സംഭവിക്കുമെന്ന് ഊഹിക്കാന്‍പോലും കഴിയുന്നില്ല. അന്നത്തെ സര്‍ക്കാരും നീതിന്യായ സംവിധാനവും ജാഗ്രതയോടെ നിലപാടെടുത്തു. അര്‍ഹിക്കുന്ന ശിക്ഷ പ്രതികള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്തു. ജനനായകരെ ഒടുക്കുകയും രാജ്യത്തിന് നടുക്കമുണ്ടാക്കുകയും ചെയ്യുകയായിരുന്നു ഭീകരരുടെ ലക്ഷ്യം. വിദേശസഹായത്തോടെയുള്ള ആ അക്രമത്തിലെ മുഖ്യസൂത്രധാരനാണ് അഫ്സല്‍ഗുരു. വിചാരണകോടതിയും സുപ്രീംകോടതിയും അഫ്സല്‍ഗുരു വധശിക്ഷയ്ക്ക് അര്‍ഹനാണെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വിധിച്ചിട്ട് വര്‍ഷങ്ങളായി. വിധി നടപ്പാക്കാനുള്ള ആര്‍ജ്ജവം കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നില്ല. വിധി നടപ്പാക്കുവാന്‍ അന്ന് വീരമൃത്യവരിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു.
ബിജെപി അടക്കം ദേശീയ വികാരം ഉള്‍ക്കൊള്ളുന്നവരെല്ലാം ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തു പോരുകയാണ്. വിധി നടപ്പാക്കാന്‍ കാലതാമസം വരുത്തിയതില്‍ പ്രതിഷേധിച്ച് വധിക്കപ്പെട്ട സുരക്ഷാഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച പുരസ്കാരങ്ങളെല്ലാം തിരസ്കരിക്കുകയും തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. എന്നിട്ടും സര്‍ക്കാര്‍ വീരമൃത്യുവരിച്ചവരോടല്ല രാജ്യത്തെ അക്രമിച്ചവരോടാണ് അനുകമ്പ എന്ന് തോന്നിപ്പിക്കുംവിധം പെരുമാറുകയാണ്. അതീവ ദുഃഖകരമായ പതിനൊന്നാംവാര്ഷികാചരണദിവസമെങ്കിലും വധശിക്ഷ നടപ്പാക്കുമെന്ന പ്രതീക്ഷപോലും അസ്തമിച്ചിരിക്കുകയാണ്. അഫ്സല്‍ഗുരുവും മറ്റും രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയതുമൂലമാണ് ശിക്ഷ നടപ്പാക്കല്‍ വൈകുന്നതെന്ന വാദത്തിന് ഒരു കഴമ്പുമില്ല. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നട്ടെല്ലില്ലായ്മയാണ് പ്രധാനം. അതോടൊപ്പം കേന്ദ്രഭരണം നയിക്കുന്ന കോണ്‍ഗ്രസ്സിന്റെ മനോഭാവവും. പാര്‍ലമെന്റ് അക്രമത്തെക്കാള്‍ അവര്‍ അപകടം കാണുന്നത് തങ്ങളുടെ വോട്ടുബാങ്കിന് കോട്ടം തട്ടുമോ എന്നാണ്. രാജ്യമുണ്ടെങ്കിലേ വോട്ടുള്ളു എന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിപോലും അവര്‍ക്ക് നഷ്ടമായി എന്ന് തോന്നുകയാണ്. ഈ അലംഭാവം രാജ്യത്തോട് കാണിക്കുന്ന നെറികേടാണ്. അഫ്സല്‍ഗുരുവിന് അര്‍ഹിക്കുന്ന ശിക്ഷ പരമോന്നത കോടതി വിധിച്ചിട്ടുണ്ട്. അത് എത്രയുംവേഗം നടപ്പാക്കി നീതിന്യായസംവിധാനത്തിന്റെ അന്തസ്സ് ഉയര്‍ത്തുകയാണ് വേണ്ടത്.
തരംതാണ നടപടി
ആവശ്യക്കാരന് ഔചിത്യമില്ലെന്ന് പറയാറുണ്ട്. അതുപോലെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഒരു പ്രഖ്യാപനം ഉണ്ടായത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ഒരുദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പാചകവാതക സിലിണ്ടര്‍ നല്‍കുമെന്ന പ്രഖ്യാപനം വന്നത്. ഗുജറാത്തില്‍ വോട്ടുലഭിക്കാന്‍ ഒരു പഴുതുമില്ലെന്ന് ബോധ്യമായപ്പോഴാണ് ഇങ്ങിനെ യാതൊരു ഔചിത്യവുമില്ലാത്ത തീരുമാനം പ്രഖ്യാപിച്ചതെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്സിഡിയോടെ നല്കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒമ്പതാക്കി വര്‍ധിപ്പിക്കുമെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലിയാണ് അറിയിച്ചത്. നിലവില്‍ ആറെണ്ണമാണ് സബ്സിഡിയോടെ നല്‍കുന്നത്. സിലിണ്ടറുകളുടെ എണ്ണം ഉയര്‍ത്താന്‍ തത്ത്വത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നും കേന്ദ്രമന്ത്രിസഭ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും മൊയ്ലി പറയുകയുണ്ടായി. ഇതിനെതിരെ രംഗത്തുവന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സിലിണ്ടറുകളുടെ എണ്ണം കൂട്ടാനുള്ള നടപടി നിര്‍ത്തിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് സര്‍ക്കാര്‍ നടപടിയെന്നും കമ്മീഷന് കുറ്റപ്പെടുത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ നീക്കം പുറത്തറിഞ്ഞതോടെ തെരഞ്ഞെടുപ്പു കമ്മീഷന് സ്വമേധയാ വിഷയം ഏറ്റെടുക്കുകയായിരുന്നു.
തെരഞ്ഞെടുപ്പു കമ്മീഷന് അടിയന്തര യോഗം ചേര്‍ന്ന് സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചു. മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ വി.എസ്.സമ്പത്തിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. ഇത് കേന്ദ്രസര്‍ക്കാരിന് ലഭിച്ച ശക്തമായ പ്രഹരം തന്നെയാണ്. ധനകാര്യ മന്ത്രി പി.ചിദംബരവുമായി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചാണ് രണ്ടുവട്ടം ചര്‍ച്ച നടത്തിയത്. പദ്ധതി നടപ്പാക്കണമെങ്കില്‍ 9,000 കോടി രൂപ അധികമായി കണ്ടെത്തേണ്ടിവരും. കഴിഞ്ഞ സപ്തംബറിലാണ് സബ്സിഡിയോടെ നല്കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ ആറായി പരിമിതപ്പെടുത്തിയത്. കൂടുതല്‍ സിലിണ്ടറുകള്‍ ആവശ്യമുള്ളവര്‍ കമ്പോള നിരക്ക് നല്‍കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സിലിണ്ടര്‍ ഒന്നിന് സബ്സിഡിയോടെ 410.50 രൂപയ്ക്ക് ലഭിക്കുമായിരുന്നു. സബ്സിഡിയില്ലാതെ ഒന്നിന്റെ വില 931 ആകും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍ വന്നതോടെ പഴയ നിയമമന്ത്രികൂടിയായ വീരപ്പമൊയ്ലി മലക്കം മറിയുകയാണ്. മുമ്പെടുത്ത തീരുമാനമാണ്, പുതിയതൊന്നും പ്രഖ്യാപിച്ചില്ല എന്ന ന്യായമാണ് നിരത്താന്‍ നോക്കിയത്. അതും ഫലിച്ചില്ല. ഈ തരംതാണ തരികിടകള്കൊണ്ടൊന്നും രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിപോലും ഇല്ലാതെപോയല്ലോയെന്ന് തിരിച്ചറിയാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: