ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തേയും അയോദ്ധ്യ പ്രശ്നത്തേയും താരതമ്യപ്പെടുത്തിയ പാക്കിസ്ഥാന് ആഭ്യന്തരമന്ത്രി റഹ്മാന് മാലിക്കിന്റെ പ്രസ്താവന വിവാദത്തിലേക്ക.് മൂന്നു ദിവസത്തെ സന്ദര്ശനത്തിനായെത്തിയപ്പോഴാണ് മാലിക് ഇത്തരമൊരു പ്രസ്താവന നടത്തിയത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരകന്‍ ലഷ്കര്‍ തലവന്‍ ഹാഫീസ് സെയ്ദിനെ വിട്ടുതരണമെന്ന ഇന്ത്യയുടെ ആവശ്യത്തോടുള്ള പ്രതികരണമായിട്ടാണ് മാലിക് വിവാദ പ്രസ്താവന നടത്തിയത്.
പ്രധാനമന്ത്രി മന്മോഹന് സിംഗുമായി കൂടിക്കാഴ്ച നടത്തിയ മാലിക് മുംബൈ ഭീകരാക്രമണവും ‘ബാബ്റി മസ്ജിദ്’ തകര്‍ത്തതും താന്‍ താരതമ്യം ചെയ്തിട്ടില്ലെന്ന തിരുത്തുമായി രംഗത്തുവന്നു. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം, മുംബൈ ഭീകരാക്രമണം, ബാബ്റി മസ്ജിദ് സംഭവം തുടങ്ങിയവ ഇനി ആവര്‍ത്തിക്കരുതെന്നായിരുന്നു മാലിക് നേരത്തെ പ്രസ്താവിച്ചത്. ലഷ്ക്കറെ തൊയ്ബ തലവന്‍ ഹാഫിസ് സയീദിനെ അറസ്റ്റുചെയ്യാനാവശ്യമായ ശക്തമായ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കാനും മാലിക് മറന്നില്ല.
ഹാഫിസ് സയീദിന്റെ കാര്യത്തില്‍ പാക്കിസ്താനുമേല് വലിയ സമ്മര്‍ദമുണ്ട്.വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ തനിക്ക് ലഭിക്കുന്നുണ്ടെങ്കിലും സയിദിന് എതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ അറസ്റ്റിന് ഉത്തരവിടാന്‍ കഴിയൂ. ഇന്ത്യ നല്കിയ തെളിവുകള്‍ പാക്കിസ്ഥാന് സ്വീകാര്യമല്ലെന്ന് മാലിക് സൂചിപ്പിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായി കരുതപ്പെടുന്ന ലഷ്ക്കറെ തൊയ്ബ തലവന്‍ ഹാഫീസ് സയിദിനെതിരെ നടപടി എടുക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, വധശിക്ഷയ്ക്ക് വിധേയനാക്കിയ അജ്മല്‍ കസബിന്റെ പരാമര്‍ശത്തിന്റെ പേരില്‍മാത്രം സയിദിനെതിരെ നടപടി എടുക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നാണ് മാലിക്കിന്റെ വാദം.
മാലിക്കിന്റെ പ്രസ്താവനയോട് പ്രതികരിക്കാത്ത യുപിഎ സര്‍ക്കാരിനെയും കേന്ദ്രമന്ത്രിമാരെയും ആര്‍എസ്എസ് രൂക്ഷമായി വിമര്‍ശിച്ചു. സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയവും കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും മൗനം പാലിക്കുന്നത് തികഞ്ഞ നിരുത്തരവാദപരമാണെന്നും ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ രാം മാധവ് കുറ്റപ്പെടുത്തി. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് മാധ്യമമായ ട്വിറ്ററിലാണ് രാം മാധവ് പ്രതികരിച്ചത്.
ക്യാപ്റ്റന്‍ കാലിയ, ബാബറി, സംജോഝാ എന്നീ വിഷയങ്ങള്‍ താരതമ്യം ചെയ്ത് പാക് മന്ത്രി റഹ്മാന് മാലിക് നടത്തിയ അസംബന്ധ പരാമര്‍ശങ്ങളെ വിദേശകാര്യമന്ത്രാലയം നിസ്സാരമായി കണ്ടത് രാജ്യത്തിനാകെ നാണക്കേടാണ്. 26/11 ലെ മുംബൈ ആക്രമണത്തെക്കുറിച്ച് ഒന്നും പറയാനില്ലേ എന്നും രാം മാധവ് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയോട് ട്വിറ്ററില്‍ ചോദിച്ചു. നമ്മുടെ ആഭ്യന്തര പ്രശ്നമായ ബാബറിക്കേസ് മാലിക്ക് ഉന്നയിച്ചപ്പോള്‍ എന്തു കൊണ്ട് പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ പ്രശ്നങ്ങള്‍ ഷിന്‍ഡെ തിരിച്ച് റഹ്മാനോട് ചോദിച്ചില്ലെന്നും രാംമാധവ് ചോദിക്കുന്നു.
പാക്കിസ്ഥാന് മന്ത്രി റഹ്മാന് മാലിക്കിന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കാന്‍ യുപിഎ സര്‍ക്കാരിന് നട്ടെല്ലില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പരിഹസിച്ചു. നാളെ നടക്കുന്ന അവസാനഘട്ട ഗുജറാത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവിധ പ്രചാരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു മോഡി.
ബാബറി തകര്‍ച്ചയെ മുംബൈ ആക്രമണവുമായി ബന്ധപ്പെടുത്തിയ റഹ്മാന് മാലിക്കിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കാനാകാത്തത് കേന്ദ്രസര്‍ക്കാരിന്റെ ധൈര്യമില്ലായ്മയും ദൗര്‍ബല്യവും വെളിപ്പെടുത്തുന്നുവെന്നും മോഡി ആക്ഷേപിച്ചു.
മാലിക്കിന്റെ പ്രസ്താവന പ്രകോപനപരമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് അരുണ്‍ ജെറ്റ്ലി പറഞ്ഞു. അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ത്തതിനെ ഭീകരാക്രമണമായി താരതമ്യം ചെയ്തത് നിര്‍ഭാഗ്യകരമായിപ്പോയെന്നും ജെറ്റ്ലി പറഞ്ഞു. അതിര്‍ത്തി ഭീകരവാദത്തിന്റെ ഉല്‍പ്പത്തി പാക്കിസ്ഥാനില്‍നിന്നാണ്. അത് പറയാതെ സന്ദര്‍ശനത്തിന്റെ ആരംഭത്തില്‍ തന്നെ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത് നിര്‍ഭാഗ്യകരമായെന്ന് ജെറ്റ്ലി മാധ്യമങ്ങളോട് പറഞ്ഞു. അയോധ്യാ സംഭവത്തില്‍ പാക്കിസ്ഥാന് ഇടപെടേണ്ട കാര്യമില്ലെന്ന് ശിവസേനാ വക്താവ് സഞ്ജയ് റൗട്ട് പ്രതികരിച്ചു. ആത്മാര്‍ഥതയില്ലാത്ത പെരുമാറ്റമാണ് പാക്കിസ്ഥാനില്‍ നിന്നുണ്ടാകുന്നതെന്നും ഭീകരവാദത്തിലെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ബിജെപി വക്താവ് മുക്താര്‍ അബ്ബാസ് നഖ്വിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: