പെഷവാര്‍: പാകിസ്ഥാനിലെ പെഷവാര്‍ വിമാനത്താവളത്തിലുണ്ടായ റോക്കറ്റാക്രമണത്തില്‍ പത്ത് പേര് കൊല്ലപ്പെട്ടു. നാല്‍പ്പത് പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലുള്ള പെഷവാറിലെ ബച്ചാ ഖാന് വിമാനത്താവളത്തില്‍ ശനിയാഴ്ച്ച രാത്രിയാണ് റോക്കറ്റാക്രമണം ഉണ്ടായത്.
റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന് ഏറ്റെടുത്തു. സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ വിമാനത്താവളത്തിന്റെ മതിലിലേക്ക് ഇടിച്ചുകയറ്റുകയും പിന്നീട് റോക്കറ്റാക്രമണം നടത്തുകയുമായിരുന്നു. ഇനിയും ആക്രമിക്കുമെന്നും അവര്‍ ഭീഷണി ഉയര്‍ത്തി. പാക്കിസ്താന് വ്യോമസേനാത്താവളം കൂടിയായ പെഷവാര്‍ വിമാനത്താവളത്തിലെ ആക്രമണം യുദ്ധവിമാനങ്ങളേയും ഹെലികോപ്റ്ററുകളേയും ലക്ഷ്യമിട്ടായിരുന്നുവെന്ന് പാക് താലിബാന് നേതാവ് ഇഷാനുള്ള ഇഷാന് അറിയിച്ചു.
സംഭവത്തെത്തുടര്‍ന്ന് വിമാനത്താവളം അടച്ചു. പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുക്കുകയും ചെയ്തു. റോക്കറ്റാക്രമത്തെത്തുടര്ന്ന് വിമനാത്താവളത്തില്‍ സൈന്യവും തീവ്രവാദികളുമായി ഏറ്റുമുട്ടലുകള്‍ നടന്നു. ഈ ഏറ്റുമുട്ടലില്‍ അഞ്ച് അക്രമികളെ സൈന്യം വധിച്ചു. ഇവിടെ നിന്ന് അരമണിക്കൂറോളം വെടിയൊച്ചകള്‍ കേട്ടതായും പ്രാദേശിക വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിമാനത്താവളത്തിന് സമീപമുള്ള ജനവാസപ്രദേശത്തേക്കും റോക്കറ്റാക്രമണം നടന്നിരുന്നു. അല്‍ഖ്വയ്ദയ്ക്കും താലിബാനും വന്‍ സ്വാധിനമുള്ള പ്രദേശത്താണ് ബച്ചാ ഖാന് വിമനാത്താവളം സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: