ന്യൂദല്‍ഹി: ബാബറി മസ്ജിദിനെ ഭീകരാക്രമണവുമായി താരതമ്യം ചെയ്തതിനു പിന്നാലെ പാക് ആഭ്യന്തരമന്ത്രി റഹ്മാന് മാലികിന്റെ മറ്റൊരു പ്രസ്താവനയും വിവാദത്തിലേക്ക്. മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം നല്കിയ അബു ജുണ്ടാല്‍ ഇന്ത്യന്‍ രഹസ്യാന്യേഷണ ഏജന്‍സിക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ജുണ്ടാല്‍ ഇന്ത്യക്കാരനാണെന്നും മാലിക് വ്യക്തമാക്കി.
കുറ്റവാളിയായ ഇയാള്‍ എങ്ങനെ പാക്കിസ്ഥാനിലെത്തിയെന്നതു തങ്ങളില്‍ ജിജ്ഞാസ ഉണ്ടാക്കുന്നു. ജുണ്ടാല്‍ പറഞ്ഞ കാര്യങ്ങളാണ് ഇതെന്നും ഇതിന്റെ രേഖകള്‍ തന്റെ കൈവശമുണ്ടെന്നും മാലിക് കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാന്‍ താന്‍ തയ്യാറല്ലെന്നും ജുണ്ടാല്‍ തന്നെ എല്ലാം വ്യക്തമാക്കിയിട്ടുള്ളതാണെന്നും ലോകത്തിന് മുഴുവന്‍ അറിയാവുന്ന ഒരു കൊടും കുറ്റവാളിയാണ് ജുണ്ടാലെന്നും മാലിക് പറഞ്ഞു.
എന്നാല്‍ മാലികിന്റെ പ്രസ്താവന ഇന്ത്യന്‍ പ്രതിനിധികളെ ചൊടിപ്പിച്ചതായാണ് സൂചന. സൗദിഅറേബ്യയിലേക്ക് നാടുകടത്തിയ ജുണ്ടാലിന്റെ പാസ്പോര്ട്ടില് ഇയാള്‍ പാക് പൗരനാണെന്നാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സൗദി അധികൃതരോട് ഇയാള്‍ പാക് പൗരനാണെന്നാണ് പാക്കിസ്ഥാനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നും ഇന്ത്യ പ്രതികരിച്ചു.
ജുണ്ടാലിനെ കൂടാതെ മറ്റ് രണ്ട് ഇന്ത്യന്‍ ഭീകരര്ക്കുകൂടി ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നും മാലിക് പറഞ്ഞു. ഇതിനുള്ള വ്യക്തമായ രേഖകള്‍ തങ്ങളുടെ പക്കലുണ്ട്. ഇരു രാഷ്ട്രങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ മൂന്നാം കക്ഷിയെന്ന നിലയില്‍ മുംബൈ ആക്രമണത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും മാലിക് പറഞ്ഞു.
ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് പാക് ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നുവെന്ന വാദം മാലിക് നിഷേധിച്ചു. തെളിവുകള്‍ പാക്കിസ്ഥാന്റെ മണ്ണില്‍ തന്നെ ഉണ്ടെന്ന് വ്യക്തമായിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകട്ടെ എന്നായിരുന്നു മാലികിന്റെ മറുപടി. പാക്കിസ്ഥാനിലെ അന്വേഷണകമ്മീഷന് ഇന്ത്യയില്‍ വന്ന് ഉടന്‍ തെളിവുകള്‍ ശേഖരിക്കുമെന്നും മാലിക് അറിയിച്ചു.
ഇന്ത്യയും പാക്കിസ്ഥാനും ശത്രുക്കളാണെന്ന പഴയ കാര്യങ്ങള്‍ തങ്ങള്‍ മറന്നുകഴിഞ്ഞു. കാശ്മീര്‍ പ്രശ്നം പരിഹരിക്കണമെന്നാണ് തങ്ങള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ മുംബൈ ഭീകരാക്രമണം അത്ര പെട്ടെന്ന് തങ്ങള്‍ മറക്കില്ലെന്നും മാലിക് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: