ന്യൂദല്‍ഹി: പട്ടികജാതിവര്‍ഗ വിഭാഗക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കാനുള്ള ബില്ലിന്മേല് ലോക്സഭയില്‍ കോണ്‍ഗ്രസ്- എസ്.പി കയ്യാങ്കളി. സംഭവത്തെ തുടര്‍ന്ന് ബില്‍ പാസാക്കാനാവാതെ സഭ ഇന്നലെ പിരിഞ്ഞു. പ്രതിപക്ഷത്തിന്റെ പിന്തുണയോടെ രാജ്യസഭയില്‍ പാസായ ബില്ലാണ് ഇന്നലെ ലോക്സഭയുടെ പരിഗണനയ്ക്കായെത്തിയത്. രാജ്യസഭയില്‍ ബില്ലിനെതിരെ വോട്ട് ചെയ്ത് എസ്.പി ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുമ്പേ പറഞ്ഞിരുന്നു. സഭ ചേര്‍ന്ന് ചോദ്യോത്തരവേള ആരംഭിക്കാനുള്ള സ്പീക്കര്‍ മീരാ കുമാറിന്റെ നിര്‍ദ്ദേശമുണ്ടായ ഉടനെ സമാജ്വാദി പാര്‍ട്ടി നേതാക്കള്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. തുടര്‍ന്ന് സ്പീക്കര്‍ സഭ ഉച്ചവരെ നിര്‍ത്തി വച്ചു.
ഉച്ചയ്ക്ക് വീണ്ടും ചേര്‍ന്നെങ്കിലും ഇരു പാര്ട്ടിക്കാര് തമ്മിലുള്ള കയ്യാങ്കളിയും വാക്കേറ്റവും സഭയെ പ്രക്ഷുബ്ധമാക്കി. ബില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി വി.നാരായണസ്വാമിയില്‍ നിന്ന് എസ്.പി നേതാവ് യശ്വീര് സിംഗ് ബില്‍ തട്ടിപ്പറിച്ചു. യശ്വീര് സിംഗില്‍ നിന്ന് ബില്ല് തിരിച്ചുവാങ്ങാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ശ്രമിച്ചെങ്കിലും യശ്വീര് ബില്ലിന്റെ കോപ്പി പാര്‍ട്ടിയുടെ മറ്റൊരു നേതാവായ നീരജ് ശേഖറെ ഏല്‍പ്പിച്ചു. നീരജ് ബില്ല് വാങ്ങി കീറി കളഞ്ഞു. പിടിവലിയില്‍ സോണിയാ ഗാന്ധിയുടെ കൈയ്ക്ക് നിസാര പരുക്ക് പറ്റി. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന എം.പിമാര്‍ അദ്ധ്യക്ഷയുടെ സഹായത്തിനെത്തിയതോടെ പ്രശ്നം രൂക്ഷമായി. ഇരുവിഭാഗക്കരും കയ്യാങ്കളി തുടങ്ങിയതോടെ സ്പീക്കര്‍ക്ക് സഭ നിര്‍ത്തിവയ്ക്കേണ്ടി വന്നു.
തുടക്കം മുതലെ ബില്ലിനെ എതിര്‍ത്ത മുലായം സിങ് യാദവിന്റെ പാര്‍ട്ടി ബില്‍ പാസാക്കിയാല്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനം എസ്.പി ഇപ്പോള്‍ അപ്പാടെ വിഴുങ്ങിയ മട്ടാണ്. പിന്നോക്ക- മുസ്ലീം സമുദായങ്ങളുടെ വോട്ട് ബാങ്ക് ഭയന്നാണ് മുലായം സംവരണ ബില്ലിനെ എതിര്‍ക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപി ആവശ്യപ്പെട്ട മാറ്റങ്ങള്‍ വരുത്തി അവതരിപ്പിച്ച 117-ാം ഭരണഘടനാ ഭേദഗതി ബില്‍ 206ന് 10 എതിര്വോട്ടോടെ രാജ്യസഭയില്‍ പാസാക്കിയിരുന്നു. എസ്.പിയുടെ മുഴുവന്‍ എം.പിമാരും ബില്ലിനെതിരെ വോട്ട് ചെയ്തിരുന്നു. പാര്‍ട്ടിയുടെ പ്രധാന പ്രതിയോഗി ബിഎസ്പി ബില്ലിനു വേണ്ടി കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കിയതും എസ്പിയെ ബില്ലിനെതിരാക്കി. ബില്‍ എത്രയും പെട്ടെന്ന് പാസാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ശീതകാല സമ്മേളനത്തിന്റെ അവസാന ദിനമായ നാളെ ബില്‍ വീണ്ടും അവതരിപ്പിക്കും. എന്നാല്‍ ബില്‍ പാസാക്കാന്‍ ഈ സമ്മേളനത്തില്‍ അനുവദിക്കില്ലെന്ന് മുലായം സിംഗ് യാദവ് വ്യക്തമാക്കി.
അതേസമയം, അഴിമതി നിരോധനത്തിനുള്ള ലോക്പാല്‍ ബില്‍ അവതരണം ഇനിയും അനിശ്ചിതമായി നീളും. ഇത്തവണയും രാജ്യസഭയില്‍ ബില്ല് അവതരിപ്പിക്കുന്നില്ലെന്ന് സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു. ബില്ല് ലോക്സഭയില്‍ പാസായ ശേഷം സെലക്റ്റ് കമ്മറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് രാജ്യസഭയില്‍ വയ്ക്കാത്തതിനെതിരെ പ്രതിപക്ഷ നേതാവ് അരുണ്‍ ജെറ്റ്ലിയും സിപിഎം നേതാക്കളും എതിര്‍ത്തതോടെയാണ് മന്ത്രി വി.നാരായണസ്വാമി ലോക്പാല്‍ ബില്‍ ഇത്തവണ സഭയില്‍ അവതരിപ്പിക്കില്ലെന്ന് അറിയിച്ചത്.
സെലക്റ്റ് കമ്മറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ഭേദഗതികള്‍ വരുത്തി കാബിനറ്റ് അംഗീകാരത്തോടെ അടുത്ത ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാമെന്ന ന്യായമാണ് മന്ത്രി സഭയില്‍ പറഞ്ഞത്.
>> സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: