കൊച്ചി: വല്ലാര്‍പാടം അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്പ്മെന്റ് കണ്ടെയ്നര്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനത്തിന് കബോട്ടാഷ് നിയമത്തില്‍ നിബന്ധനകളോടെ ഇളവ് നല്കാന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഉത്തരവിട്ടു. സുരക്ഷാകാര്യങ്ങളില്‍ വിട്ടുവീഴ്ച നല്‍കില്ലെന്ന സൂചനകള്‍ നല്‍കിയാണ് ഷിപ്പിംഗ് മന്ത്രാലയം പുതിയ ഉത്തരവ് നല്‍കിയിരിക്കുന്നത്. മര്‍ച്ചന്റ് ഷിപ്പിംഗ് ആക്ട് പ്രകാരമാണ് ഇത്. സുരക്ഷാകാര്യങ്ങള്‍ക്കായുളള രണ്ട് കര്‍ശന നിബന്ധനകളോടെയാണ് കേന്ദ്രസര്‍ക്കാര്‍ നിയമത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ടെര്‍മിനലില്‍ എത്തുന്ന കണ്ടെയ്നറുകള്‍ റേഡിയോളജിക്കല്‍ സ്കാനിംഗിന് വിധേയമാക്കണമെന്നും ഇന്റര്‍നാഷണല്‍ ഷിപ്പ്സ് ആന്റ് പോര്‍ട്ട്സ് സെക്യൂരിറ്റി കോഡ് അനുസരിച്ചുള്ള സുരക്ഷാ സംവിധാനങ്ങള്‍ ടെര്‍മിനലില്‍ ഏര്‍പ്പെടുത്തണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. കണ്ടെയ്നര്‍ കപ്പലുകള്‍ക്ക് മാത്രമായിരിക്കും ഇളവുകള്‍ ലഭിക്കുക. രാജ്യത്തെ ഒരു തുറമുഖത്തുനിന്നും രാജ്യത്തിനകത്തുള്ള മറ്റൊരു തുറമുഖത്തേക്ക് ചരക്കുകള്‍ കൈകാര്യം ചെയ്യുന്നതിന് വിദേശകപ്പലുകള്‍ ഉപയോഗിക്കരുതെന്ന് കബോട്ടാഷ് നിയമം നിര്‍ദ്ദേശിക്കുന്നുണ്ട്. നിയമത്തിലെ ഈ നിര്‍ദ്ദേശം വല്ലാര്‍പാടം പദ്ധതിക്ക് പ്രതികൂലമായ സാഹചര്യം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കബോട്ടാഷ് നിയമം വല്ലാര്‍പാടത്ത് ഇളവ്ചെയ്യണമെന്ന് ഒരുകൂട്ടര്‍ വാദിച്ചത്. വല്ലാര്‍പാടം അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിന്റെ പ്രവര്‍ത്തനത്തില്‍ ഇളവ് നല്കാന് ശുപാര്‍ശ ചെയ്തുകൊണ്ട് പ്രതിരോധ മന്ത്രാലയത്തിന് നല്കിയ നിര്‍ദ്ദേശം നേരത്തെ മന്ത്രാലയം മടക്കിയയച്ചിരുന്നു. രാജ്യാന്തര നിയമങ്ങള്‍ ലംഘിക്കരുതെന്നും നിയമത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യരുതെന്നും വിവിധ കോണുകളില്‍നിന്നും ശക്തമായ ആവശ്യവും ഉയര്‍ന്നിരുന്നു. വിദേശ കപ്പലുകളുടെ നിയന്ത്രണമില്ലാതെയുള്ള വരവ് രാജ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. കബോട്ടാഷ് നിയമത്തിലെ ഇളവ് ഇന്ത്യയിലെ മറ്റ് തുറമുഖങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് നിര്‍ലോഭമായി സര്‍വീസ് നടത്തുവാന്‍ വിദേശകപ്പലുകള്‍ക്ക് അവസരം ഉണ്ടാക്കുന്നതാണ്.
ദുബായ് പോര്‍ട്ടിന് ലാഭമുണ്ടാക്കാനാണ് കബോട്ടാഷ് നിയമം ഭേദഗതി ചെയ്യുന്നതെന്നും ആരോപണമുയര്‍ന്നിരുന്നു. 2011 ഫെബ്രുവരിയില്‍ വല്ലാര്‍പാടം ടെര്‍മിനലിന്റെ പ്രവര്‍ത്തനം കമ്മീഷന് ചെയ്തെങ്കിലും വരുമാനത്തിലെ കുറവ് നിരാശാജനകമായി. കബോട്ടാഷ് നിയമത്തിലെ കര്‍ശന വ്യവസ്ഥകളാണ് പുരോഗതിക്ക് തടസമെന്ന് ചില കേന്ദ്രങ്ങളില്‍നിന്നും ബോധപൂര്‍വമായ പ്രചാരണവും നടന്നു.
സുരക്ഷാകാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ കബോട്ടാഷ് നിയമം നടപ്പാക്കാന്‍ കഴിയില്ലെന്നും പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. ഇത് രാജ്യസുരക്ഷക്ക് ഭീഷണിയായും മാറും. കപ്പലുകളില്‍ എത്തുന്ന മുഴുവന്‍ കണ്ടെയ്നറുകളും റേഡിയോളജിക്കല്‍ സ്കാനിംഗിന് വിധേയമാക്കാന്‍ നിലവില്‍ വല്ലാര്‍പാടത്ത് സൗകര്യമുണ്ടെങ്കിലും ചില സാങ്കേതിക തടസങ്ങളും ഇതിന് വിലങ്ങുതടിയാകും.
>> സ്വന്തം ലേഖകന്‍
കബോട്ടാഷ് എന്നാല്‍
രാജ്യത്തെ ഒരു തുറമുഖത്തുനിന്നും മറ്റൊരു തുറമുഖത്തേക്ക് ചരക്കുനീക്കം നടത്താനുളള അവകാശം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കപ്പലുകള്‍ക്ക് മാത്രമാണെന്ന് അനുശാസിക്കുന്നതാണ് കബോട്ടാഷ് നിയമം. എന്നാല്‍ ഈ രീതിയില്‍ ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് ഫീഡര്‍ സര്‍വീസ് നടത്തുന്നതിന് വേണ്ടത്ര കപ്പലുകള്‍ ലഭ്യമല്ല. വിദേശകപ്പലുകള്‍ ഉപയോഗിക്കുവാന്‍ നിയമത്തിന് കീഴില്‍ വിലക്കുണ്ട്. കബോട്ടാഷ് നിയമം മുന്പെതന്നെ നിലവിലുള്ളതാണ്. മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റിലും ആരംഭഘട്ടത്തില്‍ വല്ലാര്‍പാടത്തിന് സമാനമായ പ്രതിസന്ധി നേരിട്ടിരുന്നു. മുംബൈ തുറമുഖത്തിന് മാത്രമായി കബോട്ടാഷ് നിയമത്തില്‍ അന്ന് ഇളവും നല്‍കിയിരുന്നു. നേരത്തെ സീതാറാം യെച്ചൂരി ചെയര്‍മാനായിരുന്ന പാര്‍ലമെന്റ് സമിതിയും കബോട്ടാഷ് നിയമത്തില്‍ ഇളവ് വേണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: