മട്ടാഞ്ചേരി: പൈതൃക നഗരിക്ക് പുളകമായി കൊച്ചി കാര്‍ണിവല്‍ റാലി അരങ്ങേറി. നാടിനും നാട്ടുകാര്‍ക്കും വിദേശികള്‍ക്കും പരദേശികള്ക്കുമെല്ലാം കാര്‍ണിവല്‍ റാലി ആവേശവും ആനന്ദവുമായി മാറി. നഗരവീഥികള്ക്കിരുവശവും വെയിലും ചൂടും മറന്ന് റാലിയുടെ ദൃശ്യങ്ങള്‍ കണ്ട് ജനസമൂഹം ആവേശഭരിതരായി. പൈതൃക നഗരിയുടെ സവിശേഷ ഉത്സവങ്ങളിലൊന്നായ കൊച്ചിന് കാര്‍ണിവലിന്റെ സമാപനം കുറിച്ചാണ് കാര്‍ണിവല്‍ റാലി നടന്നത്. ഫോര്ട്ടുകൊച്ചിയലേക്ക് കാര്‍ണിവല്‍ റാലി കാണാന്‍ ജനങ്ങള്‍ കൂട്ടമായെത്തിയത് ചരിത്ര പൈതൃക നഗരിയെ ജനസാഗരമാക്കി മാറ്റി.
പുതുവര്‍ഷദിനമായ ഇന്നലെ വൈകിട്ട് 4ന് ഫോര്‍ട്ടുകൊച്ചി വെളി ദ്രോണാചാര്യ ജംഗ്ഷനില്‍നിന്ന് തുടങ്ങിയ കാര്‍ണിവല്‍ റാലി മേയര്‍ ടോണി ചമ്മണി ഉദ്ഘാടനം ചെയ്തു. ഡൊമിനിക് പ്രസന്റേഷന് എംഎല്‍എ, നഗരസഭാംഗങ്ങള്‍, കാര്‍ണിവല്‍ ആഘോഷസമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വമേകി. വെളി മൈതാനി, കെ.ബി.ജേക്കബ് റോഡ്, ജെട്ടി, ചീനവല സ്ക്വയര്‍ വഴി രണ്ടരക്കിലോമീറ്റര്‍ വീഥി താണ്ടി പരേഡ് ഗ്രൗണ്ടിലെത്തി കാര്‍ണിവല്‍ റാലി സമാപിച്ചു.
പരേഡ് ഗ്രൗണ്ടില്‍ നടന്ന സമാപനസമ്മേളനത്തില്‍ റാലിയിലെ മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി. കാര്‍ണിവല്‍ റാലി നിയന്ത്രണത്തിന് അസിസ്റ്റന്റ് കമ്മീഷണര്‍ എം.ബിനോയിയുടെ നേതൃത്വത്തില്‍ സിഐമാരുടെ നേതൃത്വത്തില്‍ ആയിരത്തോളം പോലീസുകാരെ വിന്യസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: