ന്യൂദല്‍ഹി: വിസ സംഘടിപ്പിച്ച് ഇന്ത്യ-പാക്ക് ഏകദിനം കാണാനായി ഇന്ത്യയിലേക്ക് വരാന്‍ ഒരുങ്ങിയിരുന്ന പാക്കിസ്ഥാന് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ഭാരവാഹി ജാവേദ് മിയാന്‍ദാദ് യാത്ര റദ്ദാക്കി. വിസ അനുവദിച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കണമെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ ആവശ്യമാണ് മിയാന്‍ദാദിനെ യാത്രയില്‍ നിന്ന് സ്വയം പിന്മാറ്റിയത്. അധോലോക നായകനും പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുന്നുവെന്ന് കരുതപ്പെടുന്ന ഭീകരനുമായ ദാവൂദ് ഇബ്രാഹാമിന്റെ ബന്ധുവായ മിയാന്‍ദാദ് ഇന്ത്യയിലെത്തുന്നതിനെതിരെ ബിജെപിയും ശിവസേനയും മറ്റും രംഗത്തുവന്നിരുന്നു.
250 ഓളം പേരുടെ മരണത്തിനിടയാക്കിയ 1993 ലെ മുംബൈ സ്ഫോടന പരമ്പരകളിലെ പ്രധാന പ്രതി അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ മകള്‍ മെഹറുക്ക് ഇബ്രാഹിമിനെയാണ് മിയാന്‍ദാദിന്റെ മകന് ജുനൈദ് മിയാന്‍ദാദ് വിവാഹം കഴിച്ചിരിക്കുന്നത്. തുടര്‍ന്ന് 2005 മുതല്‍ നിരവധി തവണ ഇന്ത്യ സന്ദര്‍ശിക്കാനുള്ള വിസയ്ക്കായി മിയാന്‍ദാദ് ശ്രമിച്ചെങ്കിലും ദാവൂദിന്റെ ബന്ധു എന്ന പേരില്‍ ഇന്ത്യ വിസ നല്‍കിയിരുന്നില്ല.
ഈ സാഹചര്യമൊന്നും കണക്കിലെടുക്കാതെയാണ് ഞായറാഴ്ച്ച ന്യൂദല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ-പാക് മല്‍സരം കാണാനായി ഇന്ത്യന്‍ സര്‍ക്കാര്‍ മിയാന്‍ദാദിന് പ്രതിനിധി വിസ അനുവദിച്ചു നല്‍കിയത്. സംഭവത്തിലെ ദുരൂഹത അകറ്റാന്‍ ഇപ്പോഴും സര്‍ക്കാരിനായിട്ടില്ല.
ഏതായാലും സംഭവം വിവാദമായതോടെ വിസ നല്കിയ നടപടി ന്യായീകരിച്ച് വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദ് കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ചാണ് വിദേശകാര്യ മന്ത്രാലയം മിയാന്‍ദാദിന് വിസ അനുവദിച്ചതെന്നും ഇത് സര്‍ക്കാരിന്റെ മാത്രം കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മിയാന്‍ദാദ് നെഗേറ്റെവ് പട്ടികയിലുള്ള ആളല്ലയെന്നും ഖുര്‍ഷിദ് ന്യായീകരിച്ചിരുന്നു. കളി കാണാനായി പാക്കിസ്ഥാന് ക്രിക്കറ്റ് ടീം അംഗങ്ങളോടൊപ്പം ഇസ്ലാമാബാദില് നിന്ന് ഇന്ത്യയിലേക്ക് ഇന്നെത്താനായിരുന്നു മിയാന്‍ദാദിന്റെ പരിപാടി. ഇതിനായുള്ള വിമാന ടിക്കറ്റും എടുത്തു വച്ചിരുന്നു. എന്നാല്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യമാണ് മിയാന്‍ദാദിനെ യാത്ര റദ്ദാക്കാന്‍ നിര്‍ബന്ധിതനാക്കിയതെന്നാണ് അറിയുന്നത്
. ക്രിക്കറ്റ് കളി കൂടാതെ ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള പരിപാടിയും അദ്ദേഹത്തിനുണ്ടായിരുന്നു.
ക്രിക്കറ്റ് കളി കാണാന്‍ മിയാന്‍ദാദ് അടക്കം 376 പാക്കിസ്ഥാനികള്‍ക്കാണ് സര്‍ക്കാര്‍ വിസ അനുവദിച്ചിരിക്കുന്നത്.
>> ലക്ഷ്മി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: