ജമ്മു: ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാക് സൈന്യം രണ്ട് ഇന്ത്യന്‍ സൈനികരെ വെടിവച്ച് കൊന്നു. ഇവരുടെ മൃതദേഹം വികൃതമാക്കുകയും തല വെട്ടിമാറ്റുകയും ചെയ്തു. ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖ കടന്ന് നൂറ് മീറ്ററോളം ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്നുകയറിയാണ് പാക് സൈന്യം സൈനികരെ വധിച്ചത്.
മന്ധാര്‍ ജില്ലയിലെ ഇന്ത്യ-പാക് പോസ്റ്റുകള്‍ക്ക് ഇടയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സൈനികരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പാക് സൈന്യം വെടിവച്ച് കൊലപ്പെടുത്തിയത്. രജപുത്താന റൈഫിള്‍സിലെ ലാന്‍സ് നായ്ക്കുമാരായ ഹേംരാജ്, സുധാകര്‍ സിംഗ് എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മറ്റ് രണ്ട് സൈനികര്‍ക്ക് നേരെയും പാക് സൈന്യം ആക്രമണം നടത്തി. സൈനികരില്‍ ഒരാളുടെ അറുത്തുമാറ്റിയ ശിരസുമായാണ് പാക് സൈന്യം മടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.
സൈനികര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത സൈന്യം സ്ഥിരീകരിച്ചെങ്കിലും ഇതേക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല. പാക് സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് (ബിഎടി) അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. വനമേഖലയും മൂടല്‍മഞ്ഞും പ്രയോജനപ്പെടുത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാക് സൈനികരുമായി ഇന്ത്യന്‍ സൈനികര്‍ അരമണിക്കൂറോളം വെടിവയ്പ് നടത്തി.
പ്രകോപനമില്ലാതെ പാക്കിസ്ഥാന് നടത്തിയ ആക്രമണത്തെ ഇന്ത്യ അപലപിച്ചു. വെടിനിര്‍ത്തല്‍ കരാറിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്ന് വിദേശകാര്യമന്ത്രാലയം പാക്കിസ്ഥാനോട് അഭ്യര്‍ത്ഥിച്ചു. കരസേനാമേധാവി ബിക്രം സിംഗ് പൂഞ്ചിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മേഖലാ സൈനിക കമാന്‍ഡറുമായി ബന്ധപ്പെട്ടു. അതേസമയം, ഏത് സാഹചര്യത്തെയും നേരിടാന്‍ പാക് സേന സജ്ജമാണെന്ന് പാക്കിസ്ഥാന് സൈനിക മേധാവി പര്‍വേസ് കയാനി വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടന്ന വെടിവയ്പില്‍ ഒരു പാക് സൈനികന് കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പാക്കിസ്ഥാന് ഇന്ത്യയെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. അതിര്‍ത്തി കടന്ന് ഇന്ത്യ ആക്രമണം നടത്തിയതായാണ് പാക്കിസ്ഥാന്റെ ആരോപണം. എന്നാല്‍ ഇന്ത്യ ഇത് നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ 12 തവണ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നതായി ഇന്ത്യന്‍ സൈന്യം ചൂണ്ടിക്കാണിക്കുന്നു. നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടക്കുന്ന രജൗറി, യുറി, കെറാന്‍ മേഖലകളിലാണ് പാക്കിസ്ഥാന് പതിവായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതെന്നും ഇത് നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാനാണെന്നും സൈനിക വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: