മാള: മാള പാറപ്പുറത്ത് സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. നാല്പതിലധികം പേര്‍ക്കു പരിക്കേറ്റു. ഇന്ന് രാവിലെ 7.15നായിരുന്നു അപകടം. തെക്കന്‍ താണിശേരി സ്വദേശി കുട്ടന് എന്നു വിളിക്കുന്ന വെള്ളമറ്റത്ത് വീട്ടില്‍ സേവ്യറാണ് (48) മരിച്ചത്. ബസിനുള്ളില്‍ സ്കൂള്‍ കുട്ടികളും സ്ത്രീകളുമടക്കമുള്ള യാത്രക്കാര്‍ ഉണ്ടായിരുന്നു. ഭൂരിഭാഗം പേര്‍ക്കും പരിക്കേറ്റതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
തെക്കന്‍ താണിശേരിയില്നിന്ന് പാറപ്പുറത്തേക്കു വരികയായിരുന്ന ബസിന്റെ ആക്സില്‍ ഒടിഞ്ഞതിനെ തുടര്‍ന്ന് പോളക്കുളത്തിനു സമീപത്തെ പറമ്പിലേക്ക് വന്‍ ശബ്ദത്തോടെ തെന്നിമറിയുകയായിരുന്നു. ബസ് തേക്കുമരത്തില്‍ ചാരിനിന്നത് വന്‍ അപകടം ഒഴിവാക്കി. നാട്ടുകാരുടെ സന്ദര്‍ഭോചിത ഇടപെടല്‍ രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയിലാക്കി. ബസിന്റെ ഇരുവശത്തെയും ചില്ലുകള്‍ തകര്‍ത്ത് യാത്രക്കാരെ പുറത്തെടുത്ത് ഉടന്‍തന്നെ മാളയിലെയും ചാലക്കുടിയിലെയും ആശുപത്രികളില്‍ എത്തിക്കുകയായിരുന്നു.
ഗുരുതര പരിക്കുകളോടെ ബസ് കണ്ടക്ടര്‍ കുണ്ടൂര്‍ സ്വദേശി ശങ്കരന്‍കുട്ടി (40), തിരുമുക്കുളം സ്വദേശി രാജി (48) എന്നിവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ ശങ്കരന്‍കുട്ടി (40) പ്രിയങ്ക (22), ജ്യാതിശ്രീ (25), ഭാരതി (25), ബ്ലസി (16), ലിന്‍ഷ (16), വത്സല (41), രാധാകൃഷ്ണന് (45), അരവിന്ദാക്ഷന് (50), സതി (45), ആനന്ദവല്ലി (62), മിഥുന (19), കമലാക്ഷിയമ്മ (66), പാലത്തിങ്കല്‍ വത്സ (42), മിനി കളത്തിപ്പറമ്പില്‍ (35) എന്നിവരെ പരിക്കുകളോടെ മാളയിലെയും ചാലക്കുടിയിലെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ബസ് ഡ്രൈവര്‍ അമ്പഴക്കാട് സ്വദേശി ജയനും (40) പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: