ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുന്ന പാക്കിസ്ഥാന് ഇന്ത്യയുടെ ശക്തമായ താക്കീത്. വ്യോമസേനാ മേധാവി എന്‍.എ.കെ. ബ്രൗണാണ് പാക്കിസ്ഥാന്റെ നടപടിക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കിയത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് പാക്കിസ്ഥാന് തുടര്‍ന്നാല്‍ മറ്റ് വഴികള്‍ തേടുമെന്ന് ബ്രൗണെ വ്യക്തമാക്കി. രാജ്യത്തിന് ഒരു നിയന്ത്രണരേഖയുണ്ടെന്നും അവിടെ പാലിക്കേണ്ട ചില സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തിരിച്ചടി ഉണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് പാക്കിസ്ഥാന് നിയമലംഘനം നടത്തുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും സംയുക്തസേനാമേധാവി കൂടിയായ ബ്രൗണെ പറഞ്ഞു.
സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും പാക്കിസ്ഥാന്റെ നടപടിക്കെതിരെ മറ്റ് വഴികള്‍ സ്വീകരിക്കേണ്ടി വരുമെന്നുമാണ് ബ്രൗണെ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ എന്ത് വഴിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന ചോദ്യത്തിന് അത് പരസ്യമായി ചര്‍ച്ച ചെയ്യേണ്ടതല്ലെന്നായിരുന്നു ബ്രൗണെയുടെ മറുപടി. പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്ന സാഹചര്യത്തില്‍ എല്ലാകാര്യങ്ങളും വിശദമായി പരിശോധിച്ചതിന് ശേഷമായിരിക്കും തുടര്‍ നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ഇന്ത്യന്‍ സൈനികരെ ക്രൂരമായി കൊലപ്പെടുത്തിയ സാഹചര്യത്തില്‍ സര്‍ക്കാരിന് എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തോടും ബ്രൗണെ പ്രതികരിച്ചില്ല.
ഇന്ത്യന്‍ സൈന്യത്തിന്റെ വെടിയേറ്റ് പാക് സൈനികന് കൊല്ലപ്പെട്ടതില്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പാക്കിസ്ഥാന് പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണ് സംയുക്തസേനാമേധാവി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുന്നത്. അതിര്‍ത്തിയില്‍ പാക്കിസ്ഥാന് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ ഫ്ലാഗ് മീറ്റിംഗ് വിളിച്ചുചേര്‍ക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോടും പാക്കിസ്ഥാന് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ മാസം 12 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്കിസ്ഥാന് തിങ്കളാഴ്ച പൂഞ്ച് സെക്ടറില്‍ അതിക്രമിച്ച് കയറി രണ്ട് ഇന്ത്യന്‍ സൈനികരെ വധിച്ചതോടെയാണ് പ്രശ്നം കൂടുതല്‍ വഷളാകാന്‍ തുടങ്ങിയത്. സൈനികരെ ക്രൂരമായി കൊലപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യത്തോടും പാക്കിസ്ഥാന് പ്രതികരിച്ചിട്ടില്ല.
ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടും വകവയ്ക്കാതെ പ്രകോപനമില്ലാതെ പാക്കിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് കര്‍ക്കശമാക്കുന്നത്. വെള്ളിയാഴ്ച മേണ്ടര്‍ സെക്ടറിലെ കൃഷ്ണഗാട്ടി, സോണാഗലി മേഖലയിലെ എട്ട് സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന് ആക്രമണം നടത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് ചരക്കുമായെത്തിയ ലോറികള്‍ പാക്കിസ്ഥാന് അതിര്‍ത്തിയില്‍ തടഞ്ഞിട്ടിരിക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൂഞ്ച്, രജൗരി മേഖലകളില്‍ ഇരുരാജ്യങ്ങളും കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഈ സെക്ടറുകളില്‍ ഇന്ത്യയുടെ കര, വ്യോമസേനാ വിമാനങ്ങള്‍ നിരീക്ഷണ പറക്കലും നടത്തുന്നുണ്ട്.
പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് എട്ട് തവണ വെടിവെപ്പുണ്ടായതിനെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ അതീവജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. സര്‍വ്വസന്നാഹങ്ങളുമായി അതിര്‍ത്തിയില്‍ നിലയുറപ്പിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. അവധിയില്‍ പോയ സൈനിക ഉദ്യോഗസ്ഥരോട് അടിയന്തരമായി തിരിച്ചെത്താന്‍ പാക്കിസ്ഥാന് നിര്‍ദ്ദേശം നല്‍കിയതായും അറിയുന്നു. ഇതിനിടെ, അതിര്‍ത്തിയില്‍ നടക്കുന്ന സംഭവത്തില്‍ മൂന്നാംകക്ഷിയുടെ അന്വേഷണം ആവശ്യമാണെന്ന് പാക്കിസ്ഥാന് ആവര്‍ത്തിച്ചു. എന്നാല്‍ ആവശ്യം ഇന്ത്യ വീണ്ടും തള്ളി. പാക്കിസ്ഥാനെതിരെ കര്‍ശനമായ നടപടികള്‍ വേണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സര്‍ക്കാരിന് മേല്‍ ശക്തമായ സമ്മര്‍ദ്ദമുയരുന്നുണ്ട്. അതിര്‍ത്തിയിലെ സ്ഥിതിഗതികളെക്കുറിച്ച് പ്രതിരോധ സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണിയെ ധരിപ്പിച്ചിട്ടുണ്ട്.
** സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: