പന്തളം: പതിനായിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നും ഉയര്‍ന്ന ശരണമന്ത്രങ്ങളാല്‍ ഭക്തസാന്ദ്രമായ അന്തരീക്ഷത്തില്‍ ആകാശത്ത് വട്ടമിട്ടുപറന്ന കൃഷ്ണപ്പരുന്തിന്റെ അകമ്പടിയോടെ ശബരിമലയില്‍ പന്തളരാജകുമാരനു മകരവിളക്കിനു ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്നലെ ഉച്ചയ്ക്ക് 1 മണിക്ക് പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ നിന്നും യാത്രതിരിച്ചു.
രാവിലെ 11ന് ക്ഷേത്രോപദേശക സമിതിയും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് പന്തളം വലിയതമ്പുരാനെ കൊച്ചുകൊട്ടാരത്തില്‍ നിന്നും ക്ഷേത്രത്തിലേക്ക് സ്വീകരിച്ച് ആനയിച്ചതോടെ ഘോഷയാത്രയ്ക്കുള്ള ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് 11.15ന് രാജപ്രതിനിധി അശോകവര്മ്മയെ സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്നും, 11.30ന് ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള തിരുവാഭരണ വാഹക സംഘത്തെ മണികണ്ഠനാല്‍ത്തറയില്‍ നിന്നും സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. ഉച്ചയ്ക്ക് 12.15ന് സംഘത്തിന് വലിയ തമ്പുരാന് ഭസ്മം നല്കി അനുഗ്രഹിക്കുകയും ബാക്കി ചടങ്ങുകള്‍ക്കായി 12.25ന് ക്ഷേത്രത്തിലെ ദര്‍ശന സൗകര്യം അവസാനിപ്പിച്ച് നട അടച്ചു. 12.35ന് പേടകം അടച്ചു. 12.45ന് ക്ഷേത്രമേല്‍ശാന്തി എം.എന്‍. ശശികുമാര്‍ നമ്പൂതിരി പൂജിച്ച് വലിയ തമ്പുരാനു നല്കിയ ഉടവാള് രാജപ്രതിനിധിക്ക് കൈമാറി. 12.55ന് മേല്‍ശാന്തി പേടകത്തിന് നീരാജ്ജനമുഴിഞ്ഞ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. 1 മണിക്ക് ആകാശത്ത് പ്രത്യക്ഷപ്പെട്ട കൃഷ്ണപ്പരുന്ത് ക്ഷേത്രത്തിനു മുകളില്‍ മൂന്നുവട്ടം വലംവെച്ചതോടെ ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന് പിള്ള തിരുവാഭരണങ്ങളടങ്ങിയ പേടകം ശിരസ്സിലേറ്റി ക്ഷേത്രത്തിനുപുറത്തെത്തി.
ക്ഷേത്രത്തിനു മുന്നില്‍ നടപ്പന്തലില്‍ വച്ച് പന്തളം ഗ്രാമപഞ്ചായത്തിനു വേണ്ടി പ്രസിഡന്റ് അഡ്വ. കെ. പ്രതാപന് ഘോഷയാത്രയെ സ്വീകരിച്ചു. ഘോഷയാത്ര മണികണ്ഠനാല്‍ത്തറയില്‍ എത്തിയപ്പോള്‍ പ്രസിഡന്റ് കെ. നാരായണക്കുറുപ്പിന്റെ നേതൃത്വത്തില്‍ അയ്യപ്പസേവാസംഘം ശാഖ സ്വീകരിച്ചു. അവിടെ നിന്നും യാത്ര തിരിച്ച ഘോഷയാത്ര കുളനട ദേവീക്ഷേത്രത്തിലെത്തി വിശ്രമിച്ചു. തൊട്ടുപിന്നാലെ പല്ലക്കില്‍ യാത്രതിരിച്ച രാജപ്രതിനിധി, കൈപ്പുഴ നാലുകെട്ട് കൊട്ടാരത്തിലെ വലിയ തമ്പുരാട്ടി മകംനാള്‍ തന്വംഗി തമ്പുരാട്ടിയെ കണ്ടു വണങ്ങി. കൊട്ടാരത്തില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് യാത്ര തുടര്‍ന്നത്.
ഇന്നലെ വെളുപ്പിന് 4 മണിക്ക് സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ വലിയകോയിക്കല്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ തിട്ടപ്പെടുത്തി ലിസ്റ്റ് തയ്യാറാക്കി പന്തളം കൊട്ടാരം നിര്‍വ്വാഹകസമിതി ഭാരവാഹികളില്‍ നിന്നും ഏറ്റുവാങ്ങിയ തിരുവാഭരണങ്ങള്‍ ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന്‍പിള്ള ക്ഷേത്രത്തിലെത്തിച്ചു. തുടര്‍ന്ന് തിരുവാഭരണങ്ങള്‍ ഭഗവാനു മുന്നില്‍ തുറന്നുവച്ചത് തൊഴുവാന്‍ വെളുപ്പിന് 5 മണി മുതല്‍ 12.30 വരെ ഭക്തര്‍ക്ക് അവസരമൊരുക്കിയിരുന്നു.
കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള 22 അംഗസംഘത്തിനാണ് തിരുവാഭരണങ്ങള്‍ എഴുന്നള്ളിക്കുന്നതിനുള്ള ചുമതല. പത്തനംതിട്ട ഏ ആര് ക്യാമ്പിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് പി കെ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള 30 അംഗ സായുധസേന ഘോഷയാത്രയെ അനുഗമിക്കുന്നുണ്ട്. ചിറ്റയം ഗോപകുമാര്‍ എം എല്‍ എ, ജില്ലാ കളക്ടര്‍ വി എന്‍ ജിതേന്ദ്രന്, എ ഡി എം എച്ച് സലീംരാജ്, ദേവസ്വം കമ്മീഷണര്‍ എന്‍ വാസു, ജില്ലാ പോലീസ് മേധാവി പുട്ട വിമലാദിത്യ തുടങ്ങിയവര്‍ എത്തിയിരുന്നു. ആര് എസ് എസ് പ്രാന്ത സംഘചാലക് പി ഇ ബി മേനോന്, വലിയകോയിക്കല്‍ ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് വി ജയചന്ദ്രന്, എന്‍ എസ് എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി, തിരുവാഭരണപ്പാത സംരക്ഷണ സമിതി പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ്, ജില്ലാ പഞ്ചായത്ത് അംഗം ഗിരിജ ടീച്ചര്‍, മാലേത്ത് സരളാദേവി തുടങ്ങിയവര്‍ ഘോഷയാത്രയെ സ്വീകരിച്ചു. കുളനട, ആറന്മുള, പാമ്പാടുമണ് വഴി പരമ്പരാഗതപാതയിലൂടെ അയിരൂരിലെത്തി വിശ്രമിക്കുന്ന ഘോഷയാത്ര ഇന്ന് ളാഹ സത്രത്തില്‍ ക്യാമ്പ് ചെയ്യും. തിങ്കളാഴ്ച വൈകിട്ട് ശരംകുത്തിയിലെത്തി ചേരുന്ന ഘോഷയാത്രയെ വാദ്യമേളങ്ങളോടെ ദേവസ്വം അധികാരികള്‍ എതിരേല്ക്കും. അന്ന് സന്നിധാനത്ത് തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധനനടക്കുമ്പോള് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: