ന്യൂദല്‍ഹി: ഒരാഴ്ച്ചയായി നീളുന്ന പാക്കിസ്ഥാന്റെ ധാര്‍ഷ്ട്യത്തിന് ശക്തമായ മറുപടി നല്കാന് സൈന്യം ഒരുങ്ങുന്നു. സൈനികരെ കൊല്ലുന്നത് കണ്ടുനില്‍ക്കാനാകില്ലെന്നും ഇനിയൊരു പ്രകോപനമുണ്ടായാല്‍ പാക്കിസ്ഥാനോട് ശക്തമായി പ്രതികരിക്കുമെന്നും കരസേന മേധാവി ജനറല്‍ ബിക്രം സിങ് പറഞ്ഞു.
ഏകപക്ഷീയമായി മുന്‍കൂട്ടി തയ്യാറാക്കിയ തരത്തിലുള്ള ആക്രമണങ്ങളാണ് അതിര്‍ത്തിയില്‍ ഉണ്ടാകുന്നത്. ശക്തമായ ഭാഷയില്‍ ഇന്ത്യക്ക് തിരിച്ചടിക്കാനറിയാം. സമയവും സന്ദര്‍ഭവും ഇന്ത്യ തന്നെ നിശ്ചയിച്ചാകും ആക്രമണം, സൈന്യാധിപന് പറഞ്ഞു. കമാന്‍ഡോകളോട് ശക്തമായ പ്രത്യാക്രമണം നടത്താന്‍ നിര്‍ദ്ദേശിച്ചു കഴിഞ്ഞതായും അദ്ദേഹം സൂചിപ്പിച്ചു. “വെടിനിര്‍ത്തല്‍ കരാര്‍ ബഹുമാനിക്കേണ്ടത് ഞങ്ങളുടെ മാത്രം കടമയല്ല. അവര്‍ അത് ചെയ്തില്ലെങ്കില്‍ ഞങ്ങള്ക്കുമതാകാം.” ജമ്മു കാശ്മീരിലെ പൂഞ്ചില്‍ ഇരു രാജ്യങ്ങളിലേയും ബ്രിഗേഡിയര്‍മാര്‍ തമ്മിലുള്ള ചര്‍ച്ചയ്ക്ക് മുമ്പാണ് സൈന്യത്തിന്റെ പ്രതികരണമുണ്ടായത്.
ലാന്‍സ്നായക് ഹേംരാജിന്റെ ശിരസ്സ് മുറിച്ച് മാറ്റിയ സംഭവം സൈനിക മര്യാദയ്ക്ക് ചേര്‍ന്നതല്ല. അത് ഒരിക്കലും അംഗീകരിക്കാനാകുന്നതല്ല. പാക്കിസ്ഥാന് സേനയില്‍ നിന്ന് ശിരസ്സ് വീണ്ടെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനെ കഴിയൂ. സൈന്യത്തിന് ഒന്നും ചെയ്യാനാകില്ല. ഭാവിയില്‍ പാക്കിസ്ഥാന് മൃതദേഹങ്ങളോടുളള അനാദരവ് കാട്ടുന്നത് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ തന്നെ വിചാരിക്കണം. ഉയര്‍ന്ന തലത്തില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ കൊണ്ടുവരാന്‍ തയ്യാറാകണം, ജനറല്‍ പറഞ്ഞു.
ജനുവരി ആറിന് ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നും പാക്കിസ്ഥാന് സൈനികനെ വധിച്ചുവെന്നുമുള്ള പാക്കിസ്ഥാന്റെ ആരോപണം സൈന്യാധിപന് നിഷേധിച്ചു. പാക് മാധ്യമങ്ങളെ കൂട്ടുപിടിച്ച് ആക്രമണത്തിനുള്ള തയ്യാറെടുപ്പാണ് അവര്‍ നടത്തിയത്. ഇന്ത്യയില്‍ നിന്ന് യാതൊരു പ്രകോപനവും ഇല്ലാതെ പാക് സൈന്യം ആക്രമണം നടത്തി. സംഭവങ്ങളുടെ ക്രമം പരിശോധിച്ചാല്‍ ഇതെല്ലാം വ്യക്തമാകുന്നതാണ്. കാശ്മീരിലേക്കുള്ള അനധികൃത നുഴഞ്ഞുകയറ്റത്തെ സഹായിക്കാനാണ് തുടര്‍ച്ചയായ വെടിവപ്പിന് പാക് സൈന്യം മുതിരുന്നത്. അവസ്ഥ നോക്കി തക്കതായ മറുപടി നല്‍കും.
പാക്കിസ്ഥാന്റെ ഉദ്ദേശ്യം തടയുന്നതില്‍ ഇന്ത്യന്‍ സൈന്യത്തിന് പിഴവ് പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മേധാവി പറഞ്ഞു. പാക്കിസ്ഥാന് സേനയില്‍ ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയിബയുടെ സാന്നിദ്ധ്യം തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തെ പോലെ കറകളഞ്ഞ സൈന്യമല്ല അവര്‍ക്കുള്ളത്. ഇന്ത്യന്‍ സൈന്യത്തിനെതിരെ ഭീകരരെ ഉപയോഗിക്കാനും അവര്‍ മടിക്കുന്നില്ല. കഴിഞ്ഞാഴ്ച്ചയുണ്ടായ സംഭവത്തിലും ഇവര്‍ക്ക് പങ്കുണ്ടാകാമെന്നും അതിര്‍ത്തികളില്‍ ധാരാളം ഭീകരവാദ ക്യാംപുകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. 2003ലെ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടതു മുതല്‍ പാക്കിസ്ഥാന് നിരവധി തവണ കരാര്‍ ലംഘനം നടത്തിയിട്ടുണ്ടെന്നും 2011 ല്‍ റജ്പുത് റെജിമെന്റില്പെട്ട സൈനികരോട് പാക്കിസ്ഥാന് ഇതേതരത്തില്‍ പെരുമാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കാശ്മീരിലെ പൂഞ്ച് സെക്ടറിലെ ചകന്‍-ദ-ബാഗില്‍ നടന്ന ഇന്ത്യ-പാക് ബ്രിഗേഡിയര്‍തല ചര്‍ച്ചയില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. സൈനികരെ വധിച്ചതിലും തലവെട്ടി മാറ്റി മൃതദേഹം വികലമാക്കിയതിനുമെതിരെ ശക്തമായ എതിര്‍പ്പ് തന്നെയാണ് പാക് വിഭാഗത്തെ അറിയിച്ചത്. ലാന്‍സ്നായക് ഹേംരാജിന്റെ മുറിച്ച് മാറ്റിയ തല നല്‍കണമെന്നും 2003 ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഏര്‍പ്പെട്ട വെടിനിര്‍ത്തല്‍ കരാര്‍ ബഹുമാനിക്കണമെന്നും ബ്രിഗേഡിയര്‍ സി.എസ്.സന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘം പാക്കിസ്ഥാനോട് വ്യക്തമാക്കി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കരുതെന്ന ശക്തമായ താക്കീതും ഇന്ത്യ പാക്കിസ്ഥാന് നല്കി.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങിയ ചര്‍ച്ച 40 മിനിറ്റോളം നീണ്ടു. ഈ മാസം 16ന് നടക്കേണ്ടതായിരുന്നെങ്കിലും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഫ്ലാഗ് മീറ്റ് എന്നറിയപ്പെടുന്ന ബ്രിഗേഡിയര്‍മാര്‍ പങ്കെടുക്കുന്ന ചര്‍ച്ച പാക്കിസ്ഥാന് ഏകപക്ഷീയമായി റദ്ദാക്കുകയായിരുന്നു. 20 വരെ ചര്‍ച്ചയ്ക്കില്ലെന്നായിരുന്നു പാക്കിസ്ഥാന്റെ നിലപാട്. ഇന്ത്യയുടെ കടുത്ത നിര്‍ബന്ധ പ്രകാരം ഞായറാഴ്ച്ചയാണ് പാക്കിസ്ഥാന് ചര്‍ച്ചയ്ക്ക് സമ്മതിച്ചത്. ഞായറാഴ്ച വൈകിട്ട് പൂഞ്ച് മേഖലയിലെ സേനാ താവളങ്ങള്‍ക്കു നേരെ പാക് സൈന്യം വീണ്ടും നിറയൊഴിച്ചു. അതിര്‍ത്തിരക്ഷാസേന തിരിച്ചടിച്ചത് ഇരുവിഭാഗവുംതമ്മില് രൂക്ഷമായ ഏറ്റുമുട്ടലിനിടയാക്കി.
എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടില്ലെന്നും ഇന്ത്യന്‍ സൈനികരെ വധിച്ചിട്ടില്ലെന്നും പാക്കിസ്ഥാന് വൈകീട്ടോടെ ഇറക്കിയ പ്രസ്താവനയില്‍ അവകാശപ്പെട്ടു. അതിര്‍ത്തിയില്‍ ആക്രമണം നടത്തി നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് പാക്കിസ്ഥാന് പറഞ്ഞു. സൈനികരുടെ തലവെട്ടി മാറ്റിയെന്ന ഇന്ത്യയുടെ ആരോപണവും പാക്കിസ്ഥാന് തള്ളി. സംഘര്‍ഷത്തെ തുടര്‍ന്ന് നിയന്ത്രണരേഖയില്‍ നിലച്ചുപോയ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കൈമാറ്റം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഫ്ലാഗ് മീറ്റിംഗില്‍ ചര്‍ച്ച നടന്നില്ലെന്നാണ് സൂചന. പാക്കിസ്ഥാനിലേക്കുള്ള സാധനങ്ങളുമായി പോയ 65 ട്രക്കുകള്‍ പൂഞ്ച്, രജൗരി എന്നിവിടങ്ങളിലേക്ക് മടങ്ങി വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: