ന്യൂദല്‍ഹി: പാക്കിസ്ഥാനോട് പഴയ നിലപാട് തുടരാനാവില്ലെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ്. ഇന്ത്യന്‍ സൈനികരോട് കാട്ടിയ അനീതി അംഗീകരിക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. തുടര്‍ന്ന് പാക്കിസ്ഥാനുമായി ഇന്ത്യ ഏര്‍പ്പെട്ട വിസ ഉദാരമാക്കുന്നതു സംബന്ധിച്ച കരാര്‍ തല്‍ക്കാലത്തേക്ക് ഇന്ത്യ നിര്‍ത്തിവച്ചിട്ടുണ്ട്. സൈനികരോട് ഹീന കൃത്യം ചെയ്തവരെ പാക്കിസ്ഥാന് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്നലെ ദല്‍ഹിയില്‍ നടന്ന 65-ാമത് ആര്‍മി ഡേ ആഘോഷ പരിപാടിയില്‍ പങ്കെടുത്ത ശേഷമായിരുന്നു പ്രധാനമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്.
പ്രതിപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് വിസ കരാര്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംഭവം നടന്ന് ഒരാഴ്ച്ച കഴിഞ്ഞുള്ള പ്രധാനമന്ത്രിയുടെ പ്രതികരണവും ഇതിനെ തുടര്‍ന്നാണ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന് രണ്ടു സൈനികരെ വധിച്ച ജനുവരി എട്ട് മുതല്‍ ഇരു രാജ്യങ്ങളുമായുള്ള വിസ കരാര്‍ റദ്ദാക്കണമെന്ന ആവശ്യം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ പാക്കിസ്ഥാന്റെ നടപടികളോട് ഇന്ത്യക്ക് കടുത്ത എതിര്‍പ്പുണ്ടെങ്കിലും വിസ കരാറിന്റെ കാര്യത്തില്‍ പിന്നോട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ അവര്‍ത്തിച്ചു പറഞ്ഞത്. സാങ്കേതിക പ്രശ്നങ്ങളുടെ പേരിലാണ് ഇന്നലെ മുതല്‍ നടപ്പിലാക്കേണ്ടിയിരുന്ന വിസ കരാര്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ടെന്നു വച്ചത്.
പാക് സൈന്യം ശിരസ്സ് മുറിച്ചെടുത്ത ലാന്‍സ്നായക് ഹേംരാജിന്റെ കുടുംബത്തെ കാണാന്‍ ബിജെപി തിങ്കളാഴ്ച്ച ഉത്തര്‍പ്രദേശിലെ മഥുരയില്‍ പോയിരുന്നു. നാല് ദിവസമായി തുടരുന്ന കുടുംബത്തിന്റെ നിരാഹാരം സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ അവഗണിച്ച സാഹചര്യത്തിലായിരുന്നു പ്രതിപക്ഷത്തിന്റെ സന്ദര്‍ശനം. കുടുംബത്തെ ആശ്വസിപ്പിച്ച ബിജെപി നേതാക്കള്‍ പാക്കിസ്ഥാനെതിരെ ശക്തമായ നടപടി ആവശ്യപ്പെടുമെന്നറിയിച്ചതിനെ തുടര്‍ന്നാണ് കുടുംബം നിരാഹാരം അവസാനിപ്പിച്ചത്. ബിജെപിയുടെ ഈ നടപടി കേന്ദ്രസര്‍ക്കാരിന് ക്ഷീണമുണ്ടാക്കിയതായിട്ടാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. വിഷയത്തെ ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നാണ് കേന്ദ്രസഹമന്ത്രി മനീഷ് തീവാരിയും കോണ്‍ഗ്രസ് വക്താവ് റഷീദ് ആല്‍വിയും പ്രതികരിച്ചത്.
അന്ന് വൈകിട്ട് പ്രധാനമന്ത്രി ഇരുസഭകളിലേയും പ്രതിപക്ഷ നേതാക്കളായ സുഷമ സ്വരാജിനേയും അരുണ്‍ ജെയ്റ്റലിയേയും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അപ്പോഴാണ് വിസ നടപടി നിര്‍ത്തിവയ്ക്കണമെന്ന് അരുണ്‍ ജെയ്റ്റ്ലി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ കൂടുതല്‍ ചര്‍ച്ചയ്ക്കും അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര മേനോനെ ഇന്നലെ പ്രധാനമന്ത്രി ഇരുവരുടേയും അടുത്തേക്ക് പറഞ്ഞുവിടുകയായിരുന്നു. ഉച്ചയ്ക്ക് ലോക്സഭാ പ്രതിപക്ഷാ നേതാവ് സുഷമ സ്വരാജിന്റെ സഫ്ദര്ജങ്ങിലുള്ള വീട്ടിലെത്തിയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇരുവരുമായി ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചയിലും പാക്കിസ്ഥാനെതിരെ കര്‍ക്കശ നിലപാട് വേണമെന്നു തന്നെയായിരുന്നു ബിജെപിയുടെ ആവശ്യം.
വിസ കരാര്‍ റദ്ദാക്കണമെന്ന് തന്നെ അരുണ്‍ ജയ്റ്റലി ശഠിച്ചതായിട്ടാണറിവ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന് വിസ കരാര്‍ സാങ്കേതികത്വത്തിന്റെ പേരില്‍ നിര്‍ത്തിവയ്ക്കേണ്ടി വന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സുഗമമാവാതെ ഇതേ കുറിച്ചാലോചിക്കില്ലെന്നും പിന്നീട് വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് പറഞ്ഞു. 65 വയസ്സ് കഴിഞ്ഞ പാക് പൗരന് നേരിട്ട് വാഗാ അതിര്‍ത്തി വഴി നടന്ന് ഇന്ത്യയിലേക്ക് വരാന്‍ കഴിയുന്ന തരത്തിലുള്ള വിസ നയമായിരുന്നു നവംബറില്‍ പാക് ആഭ്യന്തരമന്ത്രി റഹ്മാന് മാലികിന്റെ വിവാദ സന്ദര്‍ശന കാലയളവില്‍ ഇന്ത്യ ഒപ്പിട്ടത്.
- ലക്ഷ്മി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: