ന്യൂദല്‍ഹി: ഇന്ത്യ-പാക് കലഹം രൂക്ഷമായിരിക്കേ ഡീസല്‍ വില വീണ്ടും വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നു. ഡീസല്‍, മണ്ണെണ്ണ, പാചകവാതകം തുടങ്ങിയ ഇന്ധനങ്ങളുടെ വിലയാണ് ഉടനടി വര്‍ദ്ധിപ്പാക്കാനുള്ള നീക്കം നടത്തുന്നത്. ഡീസല്‍ വിലയില്‍ എട്ടര ശതമാനത്തോളം വര്‍ദ്ധനയും പാചകവാതകത്തിന് പത്ത് ശതമാനം വര്‍ദ്ധനയുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
രാജ്യത്തെ ധനകമ്മി പരിഹരിക്കുന്നതിനായി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേല്‍ക്കര്‍ കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള വര്‍ദ്ധനയ്ക്കാണ് നീക്കം. ഇതുപ്രകാരം ഡീസല്‍ ലിറ്ററിന് നാലു രൂപയും മണ്ണെണ്ണയ്ക്ക് 2 രൂപയും പാചകവാതകം സിലിണ്ടറിന് 50 രൂപയും വര്‍ദ്ധിപ്പിക്കും. ഈ വര്‍ദ്ധനയ്ക്ക് പുറമേ ഡീസലിന് എല്ലാ മാസവും 1-1.50 രൂപ വര്‍ദ്ധിപ്പിച്ച് ഇതിന്മേലുള്ള സര്‍ക്കാരിന്റെ സബ്സിഡി മുഴുവന്‍ ഇല്ലാതാക്കാനാണ് ഖേല്‍ക്കര്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്.
അങ്ങനെയെങ്കില്‍ 2014 ഏപ്രിലോടെ ഡീസല്‍, മണ്ണെണ്ണ, പാചക വാതക സിലിണ്ടര്‍ എന്നിവയ്ക്കുള്ള സര്‍ക്കാര്‍ സബ്സിഡി ഇല്ലാതാകും. സര്‍ക്കാര്‍ സബ്സിഡി പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നത് ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയാകും.വിലവര്‍ദ്ധന സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്നാണ് ഇന്നലെ പെട്രോളിയം മന്ത്രി വീരപ്പമൊയ്ലി പറഞ്ഞത്.
ഇപ്പോള്‍ ഡീസല്‍ ലിറ്ററിന് 10 രൂപയുടേയും മണ്ണെണ്ണ 32 രൂപയുടേയും പാചക വാതക സിലിണ്ടറിന് 490 രൂപയുടേയും നഷ്ടം പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക് വരുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നു ന്യായം.
എന്നാല്‍ ഇന്ധന വിലവര്‍ദ്ധന എന്ന് പ്രഖ്യാപിക്കണമെന്ന ആശങ്കയാണ് കേന്ദ്രസര്‍ക്കാരിന് ഇപ്പോഴുള്ളത്. ദല്‍ഹി, ചത്തീസ്ഗഢ്, ത്രിപുര, രാജസ്ഥാന്, മദ്ധ്യപ്രദേശ്, കര്‍ണാടക എന്നീ ആറ് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രതിവര്‍ഷമുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഇപ്പോഴുള്ള ആറില്‍ നിന്ന് ഒമ്പത് ആക്കുന്നതും ഇന്ധന വില വര്‍ദ്ധനയ്ക്ക് പരിഹാരമായി സര്‍ക്കാര്‍ ആലോചിക്കുന്നു. ഏതായാലും അടുത്തമാസം അവസാനം നടക്കുന്ന പൊതുബജറ്റിനു മുമ്പ് തന്നെ വില വര്‍ദ്ധന പ്രഖ്യാപനം ഉണ്ടാകും.
നാലു മാസം മുന്നേയാണ് ഡീസല്‍ വില കൂട്ടിയത്. 5.70 രൂപയുടെ വര്‍ദ്ധനയാണ് അന്നുണ്ടായത്. തുടര്‍ന്ന് നിത്യോപയോഗ സാധനങ്ങളുടെ വില 20 ശതമാനത്തോളം വര്‍ദ്ധിച്ചു. ഇനിയും വില വര്‍ദ്ധനയുണ്ടായാല്‍ വീണ്ടും ചരക്ക് കൂലി വര്‍ദ്ധിച്ച് മറ്റൊരു വിലക്കയറ്റത്തിന് കാരണമാകും.
അതേസമയം, പെട്രോള്‍ വില ലിറ്ററിന് ദല്‍ഹിയില്‍ 35 പൈസയുടെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. നിരക്കുവര്‍ധന ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. ഇതോടെ ലിറ്ററിന് 67 രൂപ 59 പൈസയായി. ദല്‍ഹിയില്‍ മൂല്യവര്‍ദ്ധിത നികുതിയിലെ ഇളവ് സര്‍ക്കാര്‍ പിന്‍വലിച്ചതാണ് വിലകൂടാന്‍ കാരണമായതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: