ന്യൂദല്‍ഹി: ഇന്ധനവില വര്‍ധന മൂലം ജനങ്ങള്‍ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുമ്പോള്‍ ഡീസല്‍ വില നിയന്ത്രണവും കേന്ദ്രസര്‍ക്കാര്‍ നീക്കി. ഡീസല്‍ വില നിര്‍ണയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കുന്നതാണ് വന്‍ പ്രത്യാഘാതമുണ്ടാക്കുന്ന സര്‍ക്കാര്‍ തീരുമാനം. ഇന്ന് 40 മുതല്‍ 50 പൈസ വരെ ഡീസലിന് വര്‍ധനയുണ്ടാകും.
ആറു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ ഇന്ധന വില സ്വയം പ്രഖ്യാപിക്കാതെ എണ്ണ കമ്പനികള്‍ക്ക് ഇതിനുള്ള അധികാരം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച്ച ചേര്‍ന്ന പ്രത്യേക കേന്ദ്രമന്ത്രിസഭായോഗത്തിലാണ് തീരുമാനം. സര്‍ക്കാരിന്റെ പുതിയ നയത്തെ പ്രതിപക്ഷം എതിര്‍ത്തു. അതേസമയം, മണ്ണെണ്ണ വാചകവാതക വില വര്‍ദ്ധനയെക്കുറിച്ച് തീരുമാനമായിട്ടില്ല
2010 ല്‍ പെട്രോളിന്റെ വില നിര്‍ണ്ണയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയത് പോലെ സാധാരണക്കാരുടെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ഡീസലിന്റെ വില നിയന്ത്രണവും ഇനി എണ്ണകമ്പനികള്ക്കാവും. ഇതോടെ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് കരുതിയ വില വര്‍ദ്ധനയുടെ അളവിലും കവിഞ്ഞുള്ള വര്‍ദ്ധനയാണ് വരും നാളുകളില്‍ ഡീസലിനുണ്ടാവുക. കൂടാതെ 2014 ഏപ്രിലോടെ സര്‍ക്കാര്‍ ഡീസലിന് നല്കുന്ന മുഴുവന്‍ സബ്സിഡിയും ഫലത്തില്‍ ഇല്ലാതാകും. സര്‍ക്കാര്‍ വിജ്ഞാപനം ലഭിച്ചയുടനെ വില വര്‍ദ്ധിപ്പിക്കുമെന്ന് എണ്ണകമ്പനികള്‍ അറിയിച്ചു.
സര്‍ക്കാര്‍ ഇന്ധന വില കൂട്ടുന്നില്ലെന്നും എന്നാല്‍ എണ്ണ കമ്പനികള്‍ക്ക് ഇടയ്ക്കിടയ്ക്ക് വിലയില്‍ ചെറിയ തോതില്‍ വര്‍ദ്ധന വരുത്താമെന്നുമാണ് ധനകാര്യമന്ത്രി പി.ചിദംബരവും പെട്രോളിയം മന്ത്രി വീരപ്പമൊയ്ലിയും ഇന്നലെ പറഞ്ഞത്. തീരുമാനം അനുസരിച്ച് എണ്ണ കമ്പനികള്‍ക്ക് അന്താരാഷ്ട്ര വില പരിഗണിക്കാതെ തന്നെ കാലാകാലങ്ങളില്‍ ഡീസലിന്റെ വില നിശ്ചയിക്കാനാകും. ഇതില്‍ സര്‍ക്കാര്‍ കൈകടത്തില്ല. സബ്സിഡി നിരക്കില്‍ ഡീസല്‍ വില്ക്കുമ്പോള് ഒരു ലിറ്ററിന് 9.60 രൂപ നഷ്ടമുണ്ടാവുന്നുവെന്നാണ് കമ്പനികളുടെ പരാതി.
ഡീസല്‍ വില ക്രമേണ വര്‍ധിപ്പിച്ച് നഷ്ടം നികത്താന്‍ കമ്പനികള്‍ക്ക് അവസരം നല്കുന്ന തീരുമാനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. അങ്ങനെയെങ്കില്‍ എണ്ണ കമ്പനികളുടെ മേലുള്ള നിയന്ത്രണം എടുത്തു മാറ്റുന്നതോടെ നഷ്ടം വരുന്ന ഈ തുക ഒരു വര്‍ഷത്തിനുള്ളില്‍ ഏതു വിധേനയും കമ്പനികള്‍ക്ക് നികത്താനാകും. ഡീസല്‍ വിലയില്‍ തൊട്ടാല്‍ സര്‍ക്കാരിന്റെ കൈപൊള്ളും എന്ന് മനസ്സിലായതോടെയാണ് ഇത്തരത്തിലുള്ള രാഷ്ട്രീയ നീക്കത്തിന് സര്‍ക്കാര്‍ തയ്യാറായത്.
പെട്രോളിന്റെ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ എണ്ണകമ്പനികളെ ഏല്‍പ്പിച്ചതിനെ തുടര്‍ന്ന് 2010 മുതല്‍ 26 തവണയാണ് കമ്പനികള്‍ പെട്രോളിന്റെ വില വര്‍ധിപ്പിച്ചത്. അതിനുശേഷം ഈ കാലയളവില്‍ പെട്രോള്‍വിലയില്‍ 31 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.
നാലു മാസം മുമ്പാണ് ഡീസല്‍ വില കൂട്ടിയത്. 5.70 രൂപയുടെ വര്‍ദ്ധനയാണ് അന്നുണ്ടായത്. തുടര്‍ന്ന് നിത്യോപയോഗ സാധനങ്ങളുടെ വില 20 ശതമാനത്തോളം വര്‍ദ്ധിച്ചു. ഇനിയുണ്ടാകുന്ന വില വര്‍ദ്ധനയുടെ തോത് അനുസരിച്ച് ചരക്ക് കൂലിയും വാഹന ഗതാഗത നിരക്കുകളും വര്‍ദ്ധിക്കും. അങ്ങനെയെങ്കില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരും. ഇത് രാജ്യത്തെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതം ബുദ്ധിമുട്ടിലാക്കും.
രാജ്യത്തെ ധനകമ്മി പരിഹരിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേല്‍ക്കര്‍ കമ്മറ്റി നിര്‍ദ്ദേശ പ്രകാരം ഡീസലിന് നാല് രൂപയും മണ്ണെണ്ണയ്ക്ക് രണ്ട് രൂപയും പാചകവാതകം സിലിണ്ടറിന് 50 രൂപയും ഉടനടി വര്‍ദ്ധിപ്പിക്കാനായിരുന്നു ബുധനാഴ്ച്ച വരെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഡീസലിന്റെ ഈ വര്‍ദ്ധനയ്ക്ക് പുറമേ എല്ലാ മാസവും 1-1.50 രൂപ വര്‍ദ്ധിപ്പിക്കാനും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അധിക ബാധ്യത ജനങ്ങളില്‍ നിന്ന് ഒരുമിച്ച് ഈടാക്കേണ്ട എന്ന നിലപാടിനെ തുടര്‍ന്നാണിത്. അങ്ങനെ പതുക്കെ ഇതിന്മേലുള്ള സര്‍ക്കാരിന്റെ സബ്സിഡി മുഴുവന്‍ ഇല്ലാതാക്കാനും കേല്‍ക്കര്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു. എന്നാല്‍, വില നിയന്ത്രണം സര്‍ക്കാര്‍ നല്‍കിയതോടെ ഈ പ്രതിമാസ വര്‍ദ്ധന രണ്ട് രൂപയാക്കാനാണ് കമ്പനി ആലോചിക്കുന്നതെന്നറിയുന്നു. ആദ്യ വര്‍ദ്ധന വളരെ പെട്ടെന്ന് ഉണ്ടാകുമെന്നും സൂചനയുണ്ട്.
അതേസമയം, പ്രതിവര്‍ഷമുള്ള പാചകവാതക സിലിണ്ടറിന്റെ എണ്ണം വെട്ടിക്കുറച്ചതിന് ശേഷം മൂന്നെണ്ണം കൂട്ടാനും ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. പ്രതിവര്‍ഷം വീടൊന്നിന് സബ്സിഡി നിരക്കില്‍ ആവശ്യാനുസരണം സിലിണ്ടര്‍ എന്നത് എടുത്തുകളഞ്ഞ് കഴിഞ്ഞ സപ്റ്റംബറില് പ്രതിവര്‍ഷം ലഭിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ എണ്ണം സര്‍ക്കാര്‍ ആറാക്കി കുറച്ചിരുന്നു. തുടര്‍ന്നുയര്‍ന്ന പ്രക്ഷോഭങ്ങളൊന്നും വകവയ്ക്കാതിരുന്ന സര്‍ക്കാര്‍ ഡീസല്‍ വില വര്‍ദ്ധനയുള്‍പ്പെടെയുള്ള ജനദ്രോഹനയങ്ങളുടെ ആഘാതം കുറയ്ക്കാന്‍ സിലിണ്ടറുടെ എണ്ണം ഒമ്പതാക്കി ഉയര്‍ത്തിയിട്ടുണ്ട്. നിലവിലെ തീരുമാനമനുസരിച്ച് സപ്റ്റംബര്‍ 2012 മുതല്‍ 2013 മാര്‍ച്ച് 31 വരെ ഉപഭോക്താക്കള്‍ക്ക് സബ്സിഡി നിരക്കില്‍ അഞ്ച് സിലിണ്ടര്‍ ലഭിക്കും. 2013 ഏപ്രില്‍ ഒന്ന് മുതല്‍ പ്രതിവര്‍ഷം ഒമ്പത് സിലിണ്ടറുകള്‍ ലഭിക്കും.
പാചകവാതക സിലിണ്ടര്‍ കൂട്ടുന്നത് മൂലം സര്‍ക്കാരിന് സബ്സിഡിയിനത്തില്‍ 9,300 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് വീരപ്പമൊയ്ലി പറഞ്ഞു. ഡീസല്‍ സബ്സിഡി നിലനിര്‍ത്തിയാല്‍ 94,000 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നും അദ്ദേഹം ന്യായം പറഞ്ഞു. നടപടി ജനദ്രോഹമാണെന്നും വര്‍ദ്ധിപ്പിച്ച പാചക വാതക സിലിണ്ടറില്‍ മൂന്നെണ്ണം കൂട്ടിയതു കൊണ്ട് കാര്യമായില്ലെന്നും ബിജെപി എംപി പ്രകാശ് ജാവ്ദേക്കര്‍ പ്രതികരിച്ചു.
- ലക്ഷ്മി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: