ന്യൂദല്‍ഹി: ആര്‍എസ്എസിനും ബിജെപിക്കുമെതിരെ നിരുത്തരവാദപരമായ പ്രസ്താവന നടത്തിയ കേന്ദ്രആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ വിമര്‍ശനം രൂക്ഷമായതോടെ മലക്കം മറിഞ്ഞു. ആര്‍എസ്എസും ബിജെപിയും രാജ്യത്ത് ഭീകരവാദം വളര്‍ത്തുകയാണെന്നും ആ സംഘടനകളുടെ പരിശീലന ക്യാമ്പുകളില്‍ നടക്കുന്നത് ഇതിനുള്ള പരിശീലനമാണെന്നുമാണ് ഷിന്‍ഡെ പറഞ്ഞത്. ജയ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലാണ് ഷിന്‍ഡെ പ്രസ്താവന നടത്തിയത്. അടിസ്ഥാനരഹിതമായ ആരോപണത്തിനെതിരെ ആര്‍എസ്എസും ബിജെപിയും രംഗത്തുവന്നു.താന്‍ പുതിയതായി ഒന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ മുമ്പ് നിരവധി തവണ റിപ്പോര്‍ട്ട് ചെയ്ത കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞ് ഷിന്‍ഡെ തന്റെ പ്രസ്താവനയെ ന്യായീകരിച്ചു.
സംഝോത എക്സ്പ്രസ്, മക്കാ മസ്ജിദ്, മലേഗാവ് സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്നും സ്ഫോടനങ്ങള്‍ നടത്തിയ ശേഷം അവ ന്യൂനപക്ഷങ്ങളുടെ മേല്‍ കെട്ടിവെയ്ക്കുകയാണെന്നാണ് കേന്ദ്രആഭ്യന്തര മന്ത്രി ആരോപിച്ചത്.
ഷിന്‍ഡെയുടെ പ്രസ്താവനയ്ക്ക് സോണിയാ ഗാന്ധിയും രാഹുല്‍ഗാന്ധിയും ക്ഷമ പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഷിന്‍ഡെയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നും രാജ്യത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാനേ ഇതുപകരിക്കുകയുള്ളുവെന്നും ബിജെപി വക്താവ് മുക്താര്‍ അബ്ബാസ് നഖ്വി പ്രതികരിച്ചു. ഇന്ത്യയിലെ ഭീകരവാദപ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന പാക്കിസ്ഥാനെതിരെ ഒന്നും പറയാതെ ബിജെപിയെ അപമാനിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് നഖ്വി കുറ്റപ്പെടുത്തി.
മഹാരാഷ്ട്രയിലെ മുന്‍ പോലീസുകാരനായ സുശീല്‍ കുമാര്‍ ഷിന്‍ഡെ നിരുത്തരവാദപരമായ പ്രസ്താവന നടത്തുന്നത് ഇതാദ്യമല്ല.മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നപ്പോഴും തമിഴ്നാട് ഗവര്ണ്ണറായിരുന്നപ്പോഴുമൊക്കെ ഇല്ലാത്തകാര്യം പറയുകയും പിന്നീട് ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്.
ദല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായതിനെ തുടര്‍ന്ന് പ്രക്ഷോഭം നടത്തിയവരെ ഷിന്‍ഡെ മാവോയിസ്റ്റുകളുമായി താരതമ്യം ചെയ്തു. സമരക്കാര്‍ക്കെതിരെ പോലീസ് നടത്തിയ ക്രൂരമായ ലാത്തിചാര്ജിനേയും ഷിന്‍ഡെ ന്യായീകരിച്ചിരുന്നു.
പാര്‍ലമെന്റ് ആക്രമണ കേസിലെ മുഖ്യ സൂത്രധാരന്‍ അഫ്സല് ഗുരുവിന്റെ ദയാഹര്‍ജിയില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ വ്യക്തത വരുത്തുമെന്നായിരുന്നു കേന്ദ്രആഭ്യന്തരമന്ത്രി സ്ഥാനം ഏറ്റയുടന്‍ ഷിന്‍ഡെ പറഞ്ഞത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ പ്രസ്താവന വിടുവായത്തമായി നില്‍ക്കുകയാണ്. ഇന്ത്യയിലെ ഓഹരി വിപണിയില്‍ തീവ്രവാദസംഘടനകള്‍ പണം നിക്ഷേപിക്കുന്നുണ്ടെന്ന ഷിന്‍ഡെയുടെ വെളിപ്പെടുത്തലും വിവാദമായിരുന്നു. പാക് ഭീകരസംഘടനയായ ജമാ അത്ത് ഉദ് ദവ ഇന്ത്യന്‍ ഓഹരിവിപണയില്‍ പണം നിക്ഷേപിക്കുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചുവെന്നായിരുന്നു ഷിന്‍ഡെ പറഞ്ഞത്. കേന്ദ്രആഭ്യന്തരമന്ത്രിതന്നെ രഹസ്യാന്വേഷണവിഭാഗത്തിന് ലഭിച്ച വിവരം പരസ്യപ്പെടുത്തിയതാണ് വിവാദമായത്.
ബോഫോഴ്സ് കുംഭകോണം പോലെ കല്‍ക്കരി വിവാദവും ജനങ്ങള്‍ പെട്ടെന്ന് മറക്കുമെന്ന ഷിന്‍ഡെയുടെ പ്രസ്താവനയും വിവാദത്തില്‍പ്പെട്ടു. മുമ്പ് ബോഫോഴ്സായിരുന്നു ജനങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ജനങ്ങളത് മറന്നു. ഇപ്പോള്‍ കല്‍ക്കരി. അതും ജനങ്ങള്‍ മറക്കും. ഒരിക്കല്‍ കൈകഴുകിയാല്‍ ശരിയാകാനുള്ള കാര്യങ്ങളെയുള്ളുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അമിതാഭ് ബച്ചന്റെ ഭാര്യയും സമാജ്വാദി പാര്‍ട്ടി എം.പിയുമായ ജയാബച്ചനെതിരെ സുശീല്‍കുമാര്‍ ഷിന്‍ഡെ നടത്തിയ പരാമര്‍ശം രാജ്യസഭയില്‍ ബഹളത്തിനുകാരണമായിരുന്നു. ആസാം സംഘര്‍ഷത്തെക്കുറിച്ച് സംസാരിക്കവേയായിരുന്നു സംഭവം. ഷിന്‍ഡെ സംസാരിച്ചുകൊണ്ടിരിക്കവെ ഇടയ്ക്ക് സംസാരിക്കാന്‍ ഒരുങ്ങിയ ജയാബച്ചനോട് അദ്ദേഹം പറഞ്ഞ മറുപടിയാണ് ബഹളത്തിനിടയാക്കിയത്. ആസാം സംഘര്‍ഷം ഗൗരവകരമായ ഒന്നാണെന്നും സിനിമാക്കഥയല്ലെന്നുമായിരുന്നു ഷിന്‍ഡെയുടെ മറുപടി. പ്രസ്താവന വിവാദമായതോടെ ജയാബച്ചനോട് ഖേദം പ്രകടിപ്പിച്ചാണ് ഷിന്‍ഡെ തലയൂരിയത്.
- പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: