ന്യൂദല്‍ഹി: ഇന്ത്യാ പാക് അതിര്‍ത്തി സംഘര്‍ഷം ഒഴിവാക്കാനായി സെക്യൂരിറ്റി കൗണ്‍സിലില്‍ നടന്ന സംവാദത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വാക് പോര് ശക്തമായി. കാശ്മീര്‍ വിഷയത്തിലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വാക് പോര് രൂക്ഷമായത്. അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പു വെച്ച സമാധാന കരാറാണ് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ചര്‍ച്ചചെയ്തത്.
അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുന്നതിനാണ് ഐക്യരാഷ്ട്രസഭ ഇത്തരമൊരു സംവാദം സംഘടിപ്പിച്ചത്. എന്നാല്‍ സംവാദത്തിന്റെ തുടക്കം മുതല്‍ ഇരു രാജ്യങ്ങളും തമ്മില്‍ വാക്പോര് രൂക്ഷാമവുകയായിരുന്നു.
അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ സമാധാനപ്രക്രിയയില്‍ പങ്കാളിയാവുന്നതില്‍ രാജ്യത്തിന് അഭിമാനമുണ്ടെന്ന് പാക് വിദേശകാര്യ സെക്രട്ടറി ജലീല്‍ അബ്ബാസ് ഗിലാനി പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ പഴയ സമാധാന ദൗത്യത്തിന്റെ ആസൂത്രകര്‍ പാക്കിസ്ഥാനാണ്, ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും യുഎന്നിന്റെ സൈനിക നിരീക്ഷണ ദൗത്യത്തിന് പാക്കിസ്ഥാനാണ് മുഖ്യപങ്ക് വഹിച്ചത്. ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ ഈ ദൗത്യത്തിന് വലിയ പങ്കാണ് ഉള്ളതെന്നും ഗിലാനി കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് സംസാരിച്ച ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ സ്ഥാനപതി ഹര്‍ദീപ് സിംഗ് പുരി പാക്കിസ്ഥാന്റെ പ്രസ്താവന നിഷേധിക്കുകയാണ് ചെയ്തത്. അതിര്‍ത്തിയിലെ യു.എന്‍ നിരീക്ഷണ ദൗത്യത്തിന് വിഭവങ്ങള്‍ സമാഹരിച്ച് നല്‍കുന്നതിനും സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതിലും ഇന്ത്യ മുന്നോട്ട വന്നിട്ടുണ്ടെന്ന് പുരി പറഞ്ഞു. ഇത് സംഘടന അംഗീകരിക്കാന്‍ തയ്യാറായില്ല. 1972ല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഒപ്പുവെച്ച സിംല കരാറിന്റെ ഭാഗമായാണ് അതിര്‍ത്തിയില്‍ യുഎന്‍ നിരീക്ഷണ ദൗത്യത്തെ നിയോഗിക്കുന്നത്. നിരീക്ഷണ ദൗത്യത്തിന് ഇന്ത്യ വിഭവങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ആവര്‍ത്തിച്ച പുരി അത് ശരിയായ രീതിയില്‍ വിനിയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാക് പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്റഫിന്റെ നേതൃത്വത്തിലായിരിക്കുമ്പോഴാണ് ഇന്ത്യ സഹായങ്ങള്‍ മുന്നോട്ട് വച്ചതെന്നും പുരി കൂട്ടിച്ചേര്‍ത്തു. സിംല കരാറിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നതെന്നും പുരി ഓര്‍മ്മിപ്പിച്ചു. സമാധാന ദൗത്യത്തിനാണ് തങ്ങളാണ് നേതൃത്വം നല്കുന്നതെന്നുള്ള പാക്കിസ്ഥാന്റെ വാദത്തെ തള്ളിക്കളയുന്ന രീതിയിലാണ് പുരി ഇക്കാര്യം വ്യക്തമാക്കിയത്.
സംവാദത്തിന്റെ അവസാന ഭാഗത്ത് ഇന്ത്യയുടെ പ്രസ്താവനയെ ചെറുക്കുന്ന തരത്തിലാണ് പാക്കിസ്ഥാന് രംഗത്തെത്തിയത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഒരു സമാധാനപ്രക്രിയയേയും യു.എന്‍ നിരീക്ഷക സംഘടന ബാധിക്കില്ലെന്ന് പാക്കിസ്ഥാന്റെ സ്ഥിരം പ്രതിനിധി മസൂദ് ഖാന് പറഞ്ഞു. അതിര്‍ത്തിയില്‍ സംഘടന നടത്തിവരുന്ന നിരീക്ഷണം തുടരുക തന്നെ ചെയ്യുമെന്നും ഖാന് അടിവരയിട്ടു.
സമാധാന പ്രക്രിയയിലൂടെ ഇരു രാജ്യങ്ങളും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നുണ്ട്. സിംല കരാര്‍ ഇരു രാഷ്ട്രങ്ങള്‍ അംഗീകരിക്കുകയും, വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെക്കുകയും ചെയ്തു. കരാറിന്റെ അടിസ്ഥാനത്തിലാണ് ജമ്മുകാശ്മീര്‍ വിഷയത്തില്‍ ഇരു രാഷ്ട്രങ്ങളും നിലപാടുകള്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ യു.എന്‍ നിരീക്ഷക ദൗത്യം ഈ കരാറിനേയും മറ്റ് നിലപാടുകളേയും മറികടക്കുന്നുണ്ടെന്ന് ഇന്ത്യന്‍ പ്രതിനിധി മനീഷ് ഗുപ്ത പറഞ്ഞു. അതിര്‍ത്തിയിലെ ദൗത്യത്തിന്റെ നിരീക്ഷണത്തെ നിയന്ത്രിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യുഎന്‍ ദൗത്യം പാക്കിസ്ഥാന്റെ മാത്രമല്ല. ഇന്ത്യയുടേയും പാക്കിസ്ഥാന്റേയുമാണെന്ന് പാക് പ്രതിനിധി മറുപടിയായി പറഞ്ഞു.
ഈ മാസം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷങ്ങളെത്തുടര്‍ന്നാണ് ഇരു രാഷ്ട്രങ്ങള്ക്കുമിടിയില് പ്രശ്നങ്ങള്‍ ഉടലെടുത്തത്. എന്നാല്‍ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷങ്ങളെക്കുറിച്ച് അന്വേഷണം നടത്താമെന്ന് യു.എന്‍ നിരീക്ഷക സംഘം ഇന്നലെ സംവാദത്തില്‍ അറിയിച്ചു. സംഭവത്തില്‍ ഐക്യരാഷ്ട്ര സഭയുടെ അന്വേഷണത്തെ ഇന്ത്യ നേരത്തെ തന്നെ തള്ളിയിരുന്നു. അതിര്‍ത്തി സംഘര്‍ഷത്തെ ഇന്ത്യ അന്താരാഷ്ട്ര വല്ക്കരിക്കുന്നില്ലെന്നും അതിനാല്‍ ഇക്കാര്യത്തില്‍ യുഎന്‍ അന്വേഷണം ആവശ്യമില്ലെന്നും ഇന്ത്യന്‍ പ്രതിനിധികള്‍ ഇന്നലെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: