കോഴിക്കോട്: മലബാര്‍ദേവസ്വം ബോര്‍ഡിന് തലവനില്ലാതായിട്ട് നാലുമാസമാവുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എല്‍ഡിഎഫ് നോമിനി അഡ്വ. പി. ചാത്തുക്കുട്ടി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞിട്ട് നാലുമാസമായെങ്കിലും പുതിയ പ്രസിഡന്റിനെ നിയോഗിക്കാനും ബോര്‍ഡ് പുന:സംഘടിപ്പിക്കാനും സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ആറ് നോമിനേറ്റഡ് അംഗങ്ങളും ചേര്‍ന്നതാണ് ബോര്‍ഡ്. പ്രസിഡന്റും ബോര്‍ഡുമില്ലാത്ത മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും മന്ദീഭവിച്ച മട്ടാണ്.
ഇതുമൂലം കഴിഞ്ഞ ഭരണസമിതി അംഗീകരിച്ച 350 ഓളം തീരുമാനങ്ങള്‍ നടപ്പിലാകാതെ കിടക്കുകയാണ്. ബോര്‍ഡിന് ഒരു ചീഫ് കമ്മീഷണറെ നിശ്ചയിച്ചെങ്കിലും ഗവണ്മെന്റ് കോ-ഓപ്പറേറ്റീവ് സെക്രട്ടറി ഗോപാലമേനോന്‍ അധികച്ചുമതല നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ഇദ്ദേഹത്തിനാകട്ടെ ഗുരുവായൂര്‍ , കൊച്ചിന് ദേവസ്വങ്ങളുടെ ചീഫ് കമ്മീഷണര്‍ എന്ന ചുമതലകൂടി നിര്‍വ്വഹിക്കാനുണ്ട്. ഭരണപരമായ നിരവധി കാര്യത്തില്‍ ഇതുമൂലം തീര്‍പ്പാക്കാതെ കിടക്കുകയാണ്. ബോര്ഡിങ്കീഴിലെ 1337 ക്ഷേത്രങ്ങളില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ജീര്‍ണ്ണോദ്ധാരണ ഫണ്ടുകള്‍ നല്കാന് ബോര്‍ഡിന് കഴിഞ്ഞിട്ടില്ല. 2010-11 കാലങ്ങളില്‍ അനുവദിച്ച 3.5 കോടി രൂപയും 2011-12 കാലയളവിലെ 4.5 കോടി രൂപയും ഇതുവരെ ക്ഷേത്രങ്ങള്‍ക്ക് വിതരണം ചെയ്തിട്ടില്ല. രണ്ടു വര്‍ഷത്തെ ഫണ്ട് വിതരണം ചെയ്യാതെ പുതിയ അപേക്ഷകള്‍ സ്വീകരിച്ചുകൊണ്ടുള്ള അറിയിപ്പ് കൊടുത്തിരിക്കുകയാണ് ബോര്‍ഡ്. ക്ഷേത്രക്കുളങ്ങള്‍, ആല്‍ത്തറകള്‍ എന്നിവയുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനും രണ്ട് കോടി രൂപയോളം നല്കിയതും ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്.
ബോര്‍ഡിന് കീഴിലെ അഞ്ച് ഏരിയാകമ്മറ്റികളില്‍ കോഴിക്കോട് ഏരിയാ കമ്മറ്റി ഒഴിച്ച് മറ്റുനാലു കമ്മറ്റികളും ഇപ്പോള്‍ നിലവിലില്ല. കോഴിക്കോട് ഏരിയാ കമ്മറ്റിയുടെ കാലാവധി ഈ മാസം പൂര്‍ത്തിയാവും. കാസര്‍കോഡ്,തലശ്ശേരി, മലപ്പുറം, പാലക്കാട്, എരിയാകമ്മറ്റികളാണ് ഇപ്പോള്‍ നിലവിലില്ലാത്തത്. കമ്മറ്റികളുടെ കാലാവധി മൂന്നുവര്‍ഷത്തില്‍ നിന്നും രണ്ട് വര്‍ഷമായി പരിമിതപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. എ ഗ്രേഡ് ക്ഷേത്രങ്ങള്‍ ഒഴിച്ചുള്ള ക്ഷേത്രങ്ങളുടെ ഭരണപരമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത് ഏരിയാ കമ്മറ്റികള്‍ വഴിയാണ്.
സര്‍ക്കാര്‍ നോമിനേഷന് ചെയ്യേണ്ട കമ്മറ്റികള്‍ നിലവിലില്ലാത്തത് പല ക്ഷേത്രങ്ങളുടെയും ദൈനംദിന ഭരണ നിര്‍വ്വഹണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഏരിയാ കമ്മറ്റികള്‍ സംബന്ധിച്ച് പുതിയ ആക്റ്റ് നിലവില്‍ വന്നിട്ടുണ്ടെന്നും താമസിയാതെ കമ്മറ്റികള്‍ പുന:സംഘടിപ്പിക്കപ്പെടുമെന്നും കമ്മീഷന് കെ. ചന്ദ്രന് പറഞ്ഞു. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് നിലവില്‍ വന്നാല്‍ ജീര്ണ്ണോദ്ധാരണഫണ്ട് വിതരണം ചെയ്യാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണാനുമതി ലഭിക്കേണ്ട പലതീരുമാനങ്ങളും ബോര്‍ഡിന് നാഥനില്ലാത്തത് കാരണം സ്തംഭിച്ചിരിക്കുകയാണ്. ക്ഷേത്ര കലാ അക്കാദമിയ്ക്കു വേണ്ടിയുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നുവെങ്കിലും സര്‍ക്കാരിന്റെ ഭരണാനുമതി ലഭിക്കാത്തത് മൂലം ഇതിന്റെ തുടര്‍പ്രവര്‍ത്തനവും നിലച്ചമട്ടാണ്.
കോണ്‍ഗ്രസിനുള്ളില്‍തന്നെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാവുന്നതിന് നിരവധി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. മുന്‍മന്ത്രി അഡ്വ. പി. ശങ്കരന്, കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കളായ വെളുത്തമ്പു , സജീവന് മാനോളി, മുന്‍ എംപിയായ ഹരിദാസ് എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്ന പേരുകള്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം ഒരാളെ തീരുമാനിക്കാന്‍ പറ്റാത്ത നിലയിലാണ് നേതൃത്വം.
** എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: