കൊച്ചി: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റങ്ങള്‍ വിചാരണ ചെയ്യാനായി എല്ലാ ജില്ലകളിലും പ്രത്യേകകോടതികള്‍ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍ത്തമസ് കബീര്‍ പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വിചാരണചെയ്യുന്നതിനുള്ള ആദ്യ അഡീഷണല്‍ ജില്ലാകോടതിയുടെയും കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി(കെല്‍സ)യുടെ ആഭിമുഖ്യത്തില്‍ ജുവനെയില്‍ ജസ്റ്റിസിനെക്കുറിച്ച് നടത്തിയ ഏകദിനശില്പ്പശാലയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള കേസുകള്‍ വളരെ പെട്ടെന്ന് തീര്‍പ്പാക്കണം. ഇത്തരം കേസുകള്‍ തീര്‍പ്പാക്കാനായി സമയപരിധി നിശ്ചയിക്കണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനായി ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തണം. ഇത്തരം കേസുകളില്‍ പ്രതിയാകുന്ന കുട്ടികള്‍ക്ക് നല്കുന്ന ശിക്ഷ, അവര്‍ക്ക് സ്വയം തിരുത്താനുള്ള അവസരമാകണം. കുട്ടികളിലെ മോശംപ്രവണതകള് കണ്ടെത്തുകയും അത് മാറ്റിയെടുക്കാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുകയുമാണ് വേണ്ടത്. ശിക്ഷാകാലാവധി കഴിഞ്ഞ് സാധാരണജീവിതം നയിക്കാന്‍ കഴിയുന്ന തരത്തിലുള്ള സംവിധാനമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാനാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിലവിലുള്ള സൗകര്യങ്ങളില്‍ പോരായ്മയുണ്ട്. മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗമാണ് കുട്ടികളിലെ കുറ്റവാസന പെരുകാനുള്ള പ്രധാനകാരണം. സമൂഹത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന കുട്ടികളെ മാറ്റിയെടുക്കാനായി സ്ഥാപിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ കാര്യക്ഷമമല്ല. സ്ത്രീകളുടെ സംരക്ഷണത്തിനായി കേരള പ്രൈവസി ആന്റ് ഡിഗ്നിറ്റി ഓഫ് വുമണ്‍ ബില്‍ അടുത്ത നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷത വഹിച്ചു.
വടക്കന്‍കേരളത്തിലും തിരുവനന്തപുരത്തും ഓരോ കോടതികള്‍കൂടി സ്ഥാപിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനാവശ്യമായ സഹായം നല്‍കുമെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വിചാരണചെയ്യുന്നതിനുള്ള ആദ്യ അഡീഷണല്‍ ജില്ലാകോടതിയുടെയും കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി(കെല്‍സ)യുടെ ആഭിമുഖ്യത്തില്‍ ജുവനെയില്‍ ജസ്റ്റിസിനെക്കുറിച്ച് നടത്തിയ ഏകദിനശില്പ്പശാലയുടെയും ഉദ്ഘാടന ്ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അവര്‍. നിലവിലുള്ള കോടതികളില്‍ കേസുകള്‍ കുറവുള്ളതിനെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യാനുള്ള പ്രത്യേകകോടതിയായി മാറ്റും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കേസുകള്‍ കേള്‍ക്കാനായി ഹൈക്കോടതിയില്‍ പ്രത്യേകബെഞ്ചിനെ ഏര്പ്പാടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അവര്‍ പറഞ്ഞു.
ജുവനെയില്ഹോമുകളിലെ ശിക്ഷാനടപടികളിലൂടെ മാനസികാരോഗ്യം നവീകരിക്കുന്നതിനെക്കുറിച്ചുള്ള പുസ്തകം ജസ്റ്റിസ് അല്‍ത്തമസ് കബീര്‍ പ്രകാശനം ചെയ്തു. ഡോ. എം കെ മുനീര്‍ സംസാരിച്ചു. മീനാ കബീര്‍, ജസ്റ്റിസ് ആര് ബസന്ത്, ഡോ. സി ജെ ജോണ്‍, പി ഒ ജോര്‍ജ്ജ്, അഡ്വ. സന്ധ്യ രാജു എന്നിവര്‍ ക്ലാസെടുത്തു. ജസ്റ്റിസ് കെ എം ജോസഫ് സ്വാഗതവും കെല്‍സ സെക്രട്ടറി പി മോഹന്‍ദാസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: