ഹൈദരാബാദ്: പ്രത്യേക തെലുങ്കാന സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് തെലുങ്കാന സംയുക്ത സമരസമിതി നടത്തുന്ന പ്രക്ഷോഭം രണ്ടാം ദിവസത്തിലേക്ക് കടന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ആന്ധ്രാപ്രദേശില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി ‘സമരദീക്ഷ’ എന്ന പേരില്‍ മൂന്ന് ദിസം നീണ്ടു നില്ക്കുന്ന പ്രക്ഷോഭ പരിപാടികളാണ് തെലുങ്കാന സംയുക്ത സമരസമിതി ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് സമരം ആരംഭിച്ചത്. ഇന്ദിരാ പാര്‍ക്കില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി വിദ്യാര്‍ത്ഥികളും രംഗത്തുണ്ട്.
ഇന്ദിരാ പാര്‍ക്കിലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഒസ്മാനിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്താന്‍ ശ്രമിച്ചെങ്കിലും പൊലീസ് അത് വിഫലമാക്കി. ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ പോലീസുമായി വാക്കേറ്റം നടത്തി. പ്രവര്‍ത്തകരില്‍ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരെ പൊലീസ് നടപടിയുണ്ടായാല്‍ തീ കൊളുത്തി ആത്മാഹൂതി നടത്തുമെന്ന ഭീഷണിയുമായി വാറംഗലിലെ കകാടിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലറുടെ ചേംബറിലേക്ക് തള്ളിക്കയറി. സംഭവസമയത്ത് വി.സി ഓഫീസിലുണ്ടായിരുന്നില്ല.
തെലുങ്കാന സംസ്ഥാന രൂപീകരണം വൈകുമെന്നും, വിഷയത്തില്‍ സര്‍ക്കാരിന് കൂടുതല്‍ സമയം വേണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിരോധനം ലംഘിച്ച് കഴിഞ്ഞ ഞായറാഴ്ച്ച പ്രതിഷേധം നടത്തിയ ടിആര്‍എസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെയാണ് സംസ്ഥാന രൂപീകരണം വൈകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം വന്‍ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. തെലുങ്കാന വിഷയത്തില്‍ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അറിയിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ നടപടി ജനങ്ങളോടുള്ള വഞ്ചനയാണെന്ന് ബിജെപി പ്രതിരിച്ചു. തെലുങ്കാന വിഷയത്തില്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് മൗനം വെടിയണമെന്നും വിഷയത്തില്‍ സമയബന്ധിതമായി അഭിപ്രായ പ്രകടനം നടത്തണമെന്ന് ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു.
തെലുങ്കാന സംസ്ഥാന രൂപീകരണം നീട്ടിവച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നേരത്തെ കൈക്കൊണ്ട തീരുമാനത്തില്‍ ഉറച്ച് നില്‍ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: