ന്യൂദല്‍ഹി: ദല്‍ഹി കൂട്ടമാനഭംഗ കേസ് ദല്‍ഹിക്ക് പുറത്തേക്ക് മാറ്റണമെന്ന രണ്ടാം പ്രതി മുകേഷ് സിങ്ങിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീറിന്റെ അദ്ധ്യക്ഷതയിലുള്ള ബഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജി സമര്‍പ്പിച്ച അഡ്വക്കേറ്റ് എം.എല്‍. ശര്‍മ്മയ്ക്ക് മുകേഷിനെ പ്രതിനിധാനം ചെയ്യാന്‍ കഴിയില്ലെന്ന് അഭിപ്രായപ്പെട്ടാണ് ഹര്‍ജി തള്ളിയത്. ശര്‍മ്മയെയല്ല, ആനന്ദിനെയാണ് മുകേഷ് തനിക്കായി വാദിക്കാന്‍ ആഗ്രഹിക്കുന്നതെന്ന സെഷന്‍സ് ജഡ്ജിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേസ് ദല്‍ഹിക്ക് പുറത്തേക്ക് മാറ്റണമെന്ന ശര്‍മ്മയുടെ ഹര്‍ജി സുപ്രീം കോടതി നിരസ്സിച്ചത്.
മുകേഷിനു വേണ്ടി രണ്ടു അഭിഭാഷകര്‍ രംഗത്തെത്തിയത് ആദ്യമേ വിവാദമായിരുന്നു. ഇയാള്‍ക്കു വേണ്ടി കേസ് മാറ്റാന്‍ ആവശ്യപ്പെട്ട ശര്‍മ്മയ്ക്കു പുറമേ പ്രതിക്ക് വേണ്ടി താനാണ് ഹാജരാകുകയെന്ന് അഡ്വക്കേറ്റ് വി.കെ.ആനന്ദ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി മാറ്റണമെന്ന ഹര്‍ജി പരിഗണനയ്ക്കെടുത്ത സുപ്രീം കോടതി അഭിഭാഷകന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേസിന്റെ വിചാരണ നടത്തുന്ന സാകേത് സെഷന്‍സ് ജഡ്ജിയോട് ആവശ്യപ്പെട്ടത്.
തനിക്ക് വേണ്ടി വി.കെ.ആനന്ദ് ഹാജരായാല്‍ മതിയെന്ന മുകേഷിന്റെ തീരുമാനം ഇന്നലെ സെഷന്‍സ് ജഡ്ജി സുപ്രീം കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ശര്‍മ്മ പ്രതിക്ക് വേണ്ടി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയത്.
പ്രതികള്‍ക്ക് വേണ്ടി ആരും ഹാജരാവില്ലെന്ന് സാകേത് ബാര്‍ കൗണ്‍സിലിന്റെ പ്രമേയത്തെ മറികടന്ന് ഈ മാസം ഏഴിന് ആദ്യമായിട്ടാണ് ശര്‍മ്മയും ആനന്ദും മുകേഷിന് വേണ്ടി വാദിക്കാന്‍ തയ്യാറായി രംഗത്തെത്തിയത്. ഇതേതുടര്‍ന്ന് കേസിലെ മറ്റു പ്രതികള്‍ക്കും അഭിഭാഷകരെ കിട്ടി. മുകേഷിനു വേണ്ടി കോടതിയെ സന്നദ്ധതയറിയിച്ച ശര്‍മ്മയെ കോടതിയില്‍ വച്ച് തന്നെ കൈയ്യേറ്റം ചെയ്യാന്‍ മറ്റു അഭിഭാഷകര്‍ ശ്രമിച്ചിരുന്നു.
പൊതുജന വികാരമുള്ളതിനാല്‍ നീതിയുക്തമായ വിചാരണ ദല്‍ഹിയില്‍ അസാധ്യമാണെന്ന് ഹര്‍ജിയില്‍ അഭിപ്രായപ്പെട്ടിരുന്നു. മാധ്യമ വിചാരണയും ദിനംപ്രതിയുള്ള പ്രക്ഷോഭങ്ങളും ദല്‍ഹി സര്‍ക്കാരിന്റെ പ്രത്യേക താല്പര്യവും കേസിന്റെ ഗതി നിര്‍ണ്ണയിക്കുമെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. തദ്ദേശവാസികളുടെ രോഷവും ഭീഷണിയാകുന്നു. കോടതി മുറിയില്‍പ്പോലും പ്രതിക്ക് തന്റെ വാദം അറിയിക്കാനായില്ലെന്നും അഭിഭാഷകന് ഹര്‍ജിയില്‍ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ ദല്‍ഹിയില്‍ നിന്ന് ഉത്തര്‍ പ്രദേശിലെ മഥുരയിലേക്ക് വിചാരണ മാറ്റണമെന്നുമായിരുന്നു ആവശ്യം.
ഇതിനിടെ കേസിലെ ഒന്നാം പ്രതി രാംസിങ്ങും ഇതേ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ്. ദല്‍ഹിക്ക് പുറമേ മറ്റേതു സംസ്ഥാനത്തേക്കെങ്കിലും കേസ് മാറ്റണമെന്ന് ആവശ്യം അറിയിച്ചതായി രാംസിങ്ങിന്റെ അഭിഭാഷകനും പറഞ്ഞു. പൊതുജന വികാരത്തെ ഭയന്നാണ് ഇയാളുടേയും നീക്കം.
കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, പ്രകൃതിവിരുദ്ധ കൃത്യം, യുവതിയേയും സുഹൃത്തിനേയും ബസ് കയറ്റി കൊല്ലാനുള്ള ശ്രമം അടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത്. രാംസിങ്ങിനും അനിയന് മുകേഷ് സിങ്ങിനും പുറമേ പവന് ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് സിങ് താക്കൂര്‍ തുടങ്ങിയവരാണ് മറ്റു പ്രതികള്‍. ആറാം പ്രതിയായ 17 കാരന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ഇയാളെ ഹാജരാക്കിയ ജുവനെയില്‍ ജസ്റ്റിസ് ബോര്‍ഡ് അംഗീകരിച്ചിരുന്നു. ഇയാളുടെ വിചാരണ ബോര്‍ഡിനു മുന്നില്‍ തുടരും. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇയാള്‍ക്ക് ലഭിക്കുന്ന പരമാവധി ശിക്ഷ മൂന്ന് വര്‍ഷമാണ്. ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ പിതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
** ലക്ഷ്മി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: