ഇറ്റാവ: ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിന്റെ മൂന്നാം ദിനം നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന്റെ സ്വര്ണ്ണവേട്ടക്കാണ് സെയ്ഫായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആദ്യ രണ്ട് ദിവസം കൊണ്ട് നാല് സ്വര്‍ണ്ണം മാത്രം നേടിയിരുന്ന കേരളം പതിനൊന്ന് സ്വര്‍ണ്ണമാണ് മൂന്നാം ദിവസം കേരളം ട്രാക്കില്‍ നിന്നും ജമ്പിങ്ങ് പിറ്റില്‍ നിന്നുമായി പിടിച്ചെടുത്തത്. ഇതോടെ ആദ്യ രണ്ട് ദിവസത്തെ സ്വര്‍ണ്ണ വരള്‍ച്ചക്ക് വിരാമാവുകയും ചെയ്തു. എന്നാല്‍ അതേസമയം സ്പ്രിന്റ് ഇനത്തില്‍ കേരളത്തിന് ഒരു സ്വര്‍ണ്ണം പോലും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. അതേസമയം 4ഃ100 മീറ്റര്‍ റിലേയില്‍ ആറ് വിഭാഗങ്ങളില്‍ അഞ്ചിലും സ്വര്‍ണ്ണം പിടിച്ചെടുത്താണ് കേരളം കരുത്തുകാട്ടിയത്. സബ്ജൂനിയര് ആണ്‍കുട്ടികളുടെ റിലേയില്‍ മാത്രമാണ് കേരളത്തിന് സ്വര്‍ണ്ണം നഷ്ടമായത്. ഈയിനത്തില്‍ കേരളം വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു.
മീറ്റ് രണ്ട് ദിവസം പിന്നിട്ടപ്പോള്‍ നാല് സ്വര്‍ണ്ണവും 6 വെള്ളിയും എട്ട് വെങ്കലവുമായിരുന്നു കേരളം സ്വന്തമാക്കിയിരുന്നത്. ഇന്നലെ കേരളത്തിന്റെ ചുണക്കുട്ടികള്‍ ട്രാക്കിലും ജമ്പിങ്ങ്പിറ്റിലും വെന്നിക്കൊടി പാറിച്ചതോടെ മൂന്നാം ദിവസം മാത്രം 11 സ്വര്‍ണ്ണം പിടിച്ചെടുത്തു. കൂടാതെ എട്ട് വെള്ളിയും നാല് വെങ്കലവും കേരളതാരങ്ങള്‍ സ്വന്തമാക്കി.
മീറ്റിലെ വേഗതയേറിയ താരങ്ങളായി പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒഡീഷയുടെ ദ്യൂതിചന്ദും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കര്‍ണ്ണാടകയുടെ റോയല്‍ ഡിസില്‍വയും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ നൂറ് മീറ്ററില്‍ കേരളത്തിന് ഒരു സ്വര്‍ണ്ണം പോലും നേടാന്‍ കഴിഞ്ഞില്ല. ആറ് വിഭാഗങ്ങളിലായി നടന്ന ഫൈനലുകളില്‍ രണ്ട് വെങ്കലമെഡലുകള്‍ മാത്രമാണ് കേരളത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ആലപ്പുഴ തത്തംപിള്ളി സെന്റ് മൈക്കിള്‍സ് എച്ച്എസിലെ സൗമ്യ വര്‍ഗീസും സീനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാട് കല്ലടി സ്കൂളിന്റെ മുഹമ്മദ് ഷെര്സാദുമാണ് വെങ്കലം നേടിയത്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ പാലാ സെന്റ് മേരീസ് ഗേള്‍സ് എച്ച്എസ്എസിലെ മരിയ ജെയിസണ്‍ പുതിയ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണ്ണം കരസ്ഥമാക്കി. 3.15 മീറ്റര്‍ ഉയരം താണ്ടിയാണ് മരിയ ജെയിസണ്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 2010-ല്‍ അമൃത്സറില് നടന്ന മീറ്റില്‍ കേരളത്തിന്റെ തന്നെ മെല്‍ബി ടി മാനുവല്‍ സ്ഥാപിച്ച 2.90 മീറ്ററിന്റെ റെക്കോര്‍ഡാണ് മരിയ ജെയിസന്റെ കുതിപ്പില്‍ പഴങ്കഥയായത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ മീറ്റിലും മൂന്ന് മീറ്റര്‍ ചാടി ദേശീയ റെക്കോര്‍ഡിനെ മറികടന്ന പ്രകടനത്തോടെയാണ് മരിയ ജെയ്സണ്‍ സ്വര്‍ണ്ണം നേടിയിരുന്നത്.
ഇന്നലെ രാവിലെ ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തിലാണ് കേരളത്തിന് ആദ്യ സ്വര്‍ണ്ണം സ്വന്തമായത്. പാലക്കാട് പറളി സ്കൂളിലെ കെ.ടി. നീനയാണ് കേരളത്തിന് വേണ്ടി സ്വര്‍ണ്ണം നേടിയത്. ഈയിനത്തില്‍ വെങ്കലവും കേരളത്തിന് ലഭിച്ചു. കോഴിക്കോട് നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് എച്ച്എസിലെ സുജിതയാണ് വെങ്കലം നേടിയത്. രണ്ടാം സ്വര്‍ണ്ണം പി.യു. ചിത്രയിലൂടെയാണ് കേരളം നേടിയത്. നേരത്തെ 3000, 5000 മീറ്ററുകളില്‍ സ്വര്‍ണ്ണം നേടിയ പാലക്കാട് മുണ്ടൂര്‍ എച്ച്എസിലെ ചിത്ര ഇന്നലെ 1500മീറ്ററില്‍ ദേശീയ റെക്കോര്‍ഡോടെയാണ് സ്വര്‍ണ്ണം സ്വന്തമാക്കിയത്. ഈയിനത്തില്‍ വെള്ളിയും കേരളം സ്വന്തമാക്കി. ഉഷ സ്കൂളിന്റെ ജെസ്സി ജോസഫിനാണ് വെള്ളിമെഡല്‍. രണ്ടാം ദിവസം സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ പുതിയ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണ്ണം കരസ്ഥമാക്കിയ ഹരിയാനയുടെ സോനു സയ്നിയെ പ്രായത്തട്ടിപ്പിന്റെ പേരില്‍ അയോഗ്യനാക്കിയതിലൂടെ കേരളത്തിന് ഇന്നലെ മൂന്നാം സ്വര്‍ണ്ണവും കരസ്ഥമാക്കി. 4.60 മീറ്റര്‍ ചാടി വെള്ളിമെഡല്‍ നേടിയ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ വിഷ്ണു ഉണ്ണിയാണ് ഈയിനത്തിലെ പുതിയ സ്വര്‍ണ്ണമെഡലിന് അവകാശി. സംസ്ഥാന സ്കൂള്‍ മീറ്റിലും 4.50 മീറ്റര്‍ ചാടി ദേശീയ റെക്കോര്‍ഡിനെ മറികടന്ന പ്രകടനത്തോടെയാണ് വിഷ്ണു സ്വര്‍ണ്ണം നേടിയിരുന്നത്. ഈയിനത്തില്‍ പാലക്കാട് കുമരംപുത്തൂര്‍ കെഎച്ച്എസിലെ എബിന് സണ്ണിക്ക് വെള്ളിമെഡലും സ്വന്തമായി.
സീനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണ്ണവും വെള്ളിയും കേരളത്തിന് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ കായികമേളയിലെ ഒന്നും രണ്ടും സ്ഥാനക്കാരായ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസിലെ എബിന്. ബിയും കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസിലെ അഖില്‍ ബിജുവും യഥാക്രമം സ്വര്‍ണ്ണവും വെള്ളിയും കരസ്ഥമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ പാലക്കാട് കുമരംപുത്തൂര്‍ കെഎച്ച്എസിലെ ശ്രീഷ്മ രാജന് സ്വര്‍ണ്ണം സ്വന്തമാക്കി.
ഇന്നലെ രാവിലെ നടന്ന മറ്റ് മത്സരങ്ങളില്‍ ജൂണിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ പറളി എച്ച്എസിലെ മുഹമ്മദ് അഫ്സലിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തിരുവനന്തപുരത്ത് ദേശീയ റെക്കോര്‍ഡിനെ മറികടന്ന പ്രകടനത്തോടെ സ്വര്‍ണ്ണം നേടിയ മുഹമ്മദ് അഫ്സലിന് ഇറ്റാവയിലെ സെയ്ഫായ് സ്റ്റേഡിയത്തില്‍ ഈ പ്രകടനം ആവര്‍ത്തിക്കാനായില്ല. നേരത്തെ 3000 മീറ്ററില്‍ അഫ്സല് സ്വര്‍ണം നേടിയിരുന്നു.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ കേരളത്തിന്റെ ലേഖ ഉണ്ണി വെള്ളിയും പി.ആര്. അനീഷ വെങ്കലവും നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസിലെ എബിന് ബേബി വെള്ളിയും തിരുവനന്തപുരം സായിയിലെ ട്വിങ്കിള്‍ ടോമി വെങ്കലവും നേടി. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ മീറ്റില്‍ ട്വിങ്കിള്‍ ബേബിക്കായിരുന്നു ഈയിനത്തില്‍ സ്വര്‍ണ്ണം. എബിന് ബേബിക്ക് വെള്ളിയും. ജൂനിയര്‍ പെണ്‍കുട്ടികളുടെ ജാവ്ലിന് ത്രോയില്‍ ഗോപിക നാരായണനും ഹൈജംപില്‍ വിജിത വിജയനും വെള്ളി മെഡല്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: