കൊച്ചി: കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യഘട്ടം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. നെടുമ്പാശ്ശേരിയില്‍ നടന്ന ശില്പശാലയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ ഇരുകൂട്ടരും ധാരണയിലെത്തിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍നിന്നും ലഭിക്കേണ്ട അനുമതികളെല്ലാം ആയി. ഇനി അവശേഷിക്കുന്നത് പാരിസ്ഥിതിക അനുമതി മാത്രമാണ്. ഇതിനായി 15 ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കും.
15 ദിവസം മുമ്പ് ദുബായില്‍ മൂന്ന് ദിവസത്തെ ശില്പശാല നടത്തിയിരുന്നു. അന്ന് അവര്‍ നിര്‍ദ്ദേശിച്ച എല്ലാ കാര്യങ്ങളും മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് കേരളത്തനിമ വിളിച്ചോതുന്ന വിധത്തില്‍ സ്മാര്‍ട്ട് സിറ്റിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. ഇന്നലെ നെടുമ്പാശ്ശേരി മാരിയറ്റ് ഹോട്ടലില്‍ നടന്ന ഉദ്യോഗസ്ഥ വര്‍ക്ഷോപ്പില്‍ രൂപരേഖയില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് ചര്‍ച്ച് ചെയ്തിരുന്നു. എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ ആ മാറ്റം വരുത്തിയതിനുശേഷം 15 ദിവസത്തിനകം രൂപരേഖ അംഗീകരിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. തുടര്‍ന്ന് സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട ഏജന്‍സികളെ വിളിച്ചു ചേര്‍ത്ത് പദ്ധതി പ്രദേശത്ത് മൂന്നു ദിവസത്തെ ബ്യൂട്ട് ക്യാമ്പ് സംഘടിപ്പിച്ച് അവരുടെ അഭിപ്രായം സ്വീകരിച്ചതിനുശേഷമായിരിക്കും. രൂപരേഖ അന്തിമമായി അംഗീകരിക്കുക. തുടര്‍ന്ന് 45 ദിവസത്തിനകം സ്മാര്‍ട്ട് സിറ്റി തുടങ്ങുന്നതിനുള്ള തടസ്സങ്ങള്‍ നീക്കി പദ്ധതിപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. 24 മാസത്തിനുള്ളില്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്ന വിധത്തിലാണ് സ്മാര്‍ട്ട് സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നെടുമ്പാശ്ശേരിയില്‍ നടന്ന ശില്പശാലയില് സ്മാര്‍ട്ട് സിറ്റിയുടെ മാസ്റ്റര്‍ പ്ലാന്‍ കണ്‍സള്‍ട്ടന്റ്മാരായ കാസാന്‍ ഡിസൈനേഴ്സ് പ്രതിനിധികള്‍, ഐടി വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി, ജല അതോറിറ്റി, പരിസ്ഥിതി വകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളെ കൂടാതെ കൊച്ചി മെട്രോ, ഇന്‍ഫോപാര്‍ക്ക്, ജിസിഡിഎ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.
കേരളത്തിന്റെ ഐടി മേഖലയുടെ പുതിയ മുഖത്തിന് ഉപകാരപ്രദമാകുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
മെട്രോ റെയില്‍ സ്മാര്‍ട്ട് സിറ്റി, എല്‍ഐജി, ബിപിസിഎലിന്റെ 20,000 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കൊച്ചിയില്‍ പൂര്‍ണ്ണതോതില്‍ നടപ്പിലാക്കുന്നതോടെ കൊച്ചിയുടെ വികസനം അതിവേഗം വളരുകയാണ്.
എല്‍എന്‍ജിയുടെ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ചില്‍ ഭാഗികമായി പ്രവര്‍ത്തനം ആരംഭിക്കും. ഇത് മൂലം കൊച്ചിയില്‍ വൈദ്യുതി ഉല്പാദിപ്പിക്കുവാനും വീടുകളിലേക്ക് പൈപ്പ്ലൈന് വഴി ഗ്യാസ് നല്‍കുന്നതിനും കഴിയും. എല്എംജിയുടെ 45 കിലോമീറ്റര്‍ പണി പൂര്‍ത്തികരിച്ചു കഴിഞ്ഞു. പണി പൂര്‍ത്തികരിച്ചതിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കൊച്ചിയില്‍ വരാന്‍ പോകുന്ന വികസനപ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് ഈ പ്രദേശത്തെ റോഡ് വികസനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഏറെ തിരക്ക് അനുഭവിക്കുന്ന റോഡുകളെല്ലാം വികസിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ ഉടന്‍ ആരംഭിക്കും.
കൊച്ചിയില്‍ പുതിയതായി ആവശ്യം വരുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 100 എംഎല്‍ഡി കുടിവെള്ളം എത്തിക്കുന്ന പദ്ധതി ഉടന്‍ വാട്ടര്‍ അതോറിറ്റി ആരംഭിക്കുമെന്നും സ്മാര്‍ട്ട് സിറ്റിയുടെ സിഇഒയെ നിയമിക്കുന്ന കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഒന്നും തന്നെ ഇല്ലായെന്നും ആ കാര്യത്തില്‍ ഉചിതമായ ആളെ ലഭിച്ചാല്‍ ഉടന്‍ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെടുമ്പാശ്ശേരി മാരിയാറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, എക്സൈസ് തുറമുഖ മന്ത്രി കെ.ബാബു, ദുബായ് ഹോള്‍ഡിംഗ് കമ്പനി ചീഫ് ബിസിനസ്സ് ഡവലപ്പ്മെന്റ് ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് അല്മുല, മാനേജിംഗ് ഡയറക്ടര്‍ ബാജു ജോര്‍ജ്, ബെന്നി ബെഹനാന് എംഎല്‍എ, ഹൈബി ഈഡന് എംഎല്‍എ, യൂസഫലി, ഐടി സെക്രട്ടറി പി.എച്ച് കുര്യന്, കളക്ടര്‍ ഷെയ്ഖ് പി.പരീത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: