ന്യൂദല്‍ഹി: ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയെ ബിജെപി ബഹിഷ്ക്കരിക്കും. പാര്‍ലമെന്റില്‍ ഷിന്‍ഡെ വിളിക്കുന്ന യോഗങ്ങളില്‍ ബിജെപി നേതാക്കള്‍ വിട്ടുനില്‍ക്കും. പൊതുപരിപാടികളില്‍ പ്രവര്‍ത്തകര്‍ ഷിന്‍ഡെയെ കരിങ്കൊടി കാണിക്കും. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഹിന്ദു തീവ്രവാദത്തെ കുറിച്ച് ഷിന്‍ഡെ നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിച്ച് ക്ഷമ പറയാതെ അദ്ദേഹവുമായി ഒരു തരത്തിലും സഹകരിക്കേണ്ടതില്ലെന്നാണ് ബിജെപി തീരുമാനം.
ഷിന്‍ഡെയുടെ പരാമര്‍ശത്തിനെതിരായ പ്രതിഷേധവും പ്രചാരണവും ശക്തമാക്കാനും കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. ഷിന്‍ഡെയെ പുറത്താക്കുകയും പ്രധാനമന്ത്രി മാപ്പ് പറയണമെന്നുമാണ് ബിജെപിയുടെ ആവശ്യം. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും ദേശീയ അദ്ധ്യക്ഷന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനു പുറമെയാണ് ഇപ്പോഴത്തെ ബഹിഷ്ക്കരണ തീരുമാനം.
രാജ്നാഥ്സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ എല്‍.കെ. അദ്വാനി സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റലി, നിതിന്‍ ഗഡ്കരി, അനന്തകുമാര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡും ദേശീയ എക്സിക്യൂട്ടിവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയും ഈ മാസം തന്നെ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
കോര്‍ കമ്മിറ്റി യോഗത്തിന്റെ മുന്നോടിയായി ആര്‍എസ്എസ്, ബിജെപി, വിശ്വഹിന്ദു പരിഷത്ത് എന്നിവയുടെ മുതിര്‍ന്ന നേതാക്കള്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ശ്രീപദ് നായിക് എംപിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുതെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് സംഘടനകള്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഷിന്‍ഡെയുടെ പരാമര്ശനത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കണമെന്നായിരുന്നു യോഗത്തിലെ തീരുമാനം. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ബിജെപി കോര്‍ കമ്മിറ്റി ഷിന്‍ഡെയെ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്.
ഇതിനിടെ ഹിന്ദു തീവ്രവാദം എന്ന വിവാദ പരാമര്‍ശം നടത്തിയ ഷിന്‍ഡെയ്ക്കെതിരെ നല്കിയ കേസില്‍ കോടതി പൊലീസിന് നോട്ടീസയച്ചു. ദല്‍ഹി കോടതിയാണ് വിഷയത്തില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ദല്‍ഹി പൊലീസിന് നോട്ടീസ് അയച്ചത്. പരാമര്‍ശത്തിനെതിരെ വിവേക് കാര്‍ഗ് എന്ന പൊതുപ്രവര്‍ത്തകനാണ് ഷിന്ഡെയ്്ക്കെതിരെ ക്രിമിനല്‍ കേസ് കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: