തിരുവനന്തപുരം: ഡിഐജി എസ്. ശ്രീജിത്തിനു സസ്പെന്ഷന്. ഡിജിപിയുടെ ശുപാര്‍ശ അംഗീകരിച്ച് ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും ഇതുസംബന്ധിച്ച ഫയലില്‍ ഒപ്പുവച്ചു. ഇപ്പോള്‍ തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ ജോയിന്റ് ഡയറക്ടറാണ് ശ്രീജിത്ത്.
ശ്രീജിത്തിനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്നും ഡിജിപി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആഭ്യന്തരവകുപ്പ് സെക്രട്ടറിക്കാണ് ഡിജിപി ശുപാര്‍ശ നല്‍കിയത്. ഐസ്ക്രീം പെണ്‍വാണിഭ കേസില്‍ റൗഫ് നടത്തിയ ഇടപെടലുകള്‍ നിരീക്ഷിച്ചപ്പോഴാണ് ശ്രീജിത്തുമായുള്ള ഇടപാടുകള്‍ പുറത്തുവന്നത്. ഐസ്ക്രീം പെണ്‍വാണിഭക്കേസ്സില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ റൗഫുമായി ഡിഐജി ശ്രീജിത്ത് നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഇന്റലിജന്ര്സ് റിപ്പോര്‍ട്ട്ചെയ്തിരുന്നു.
ഇതുസംബന്ധിച്ച ഫോണ്‍ സംഭാഷണങ്ങളും ഇന്റലിജന്ര്സിന് ലഭിച്ചിരുന്നു. കര്‍ണാടകത്തിലെ മടിക്കൈയില്‍ റൗഫുമായി ചേര്‍ന്ന് ഭൂമി തട്ടിയെടുക്കാന്‍ ശ്രീജിത്ത് ശ്രമിച്ചതായാണ് പ്രധാന ആരോപണം. റൗഫിനെതിരെ കേസെടുത്ത മലപ്പുറത്തെ ഡിവൈഎസ്പിയെ കൈക്കൂലിക്കേസില്പ്പെടുത്താന് റൗഫുമായി ശ്രീജിത്ത് ഗൂഢാലോചന നടത്തിയതായി ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിവൈഎസ്പിയെ കൈക്കൂലിക്കേസില്‍ കുടുക്കാന്‍ എസ്പിയോട് ശ്രീജിത്ത് ആവശ്യപ്പെട്ടു, ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ സഭ്യമല്ലാത്ത പരാമര്‍ശങ്ങള്‍ നടത്തി തുടങ്ങിയവയാണ് ശ്രീജിത്തിനെതിരായ മറ്റു കേസുകള്‍.
ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ തൃശൂര്‍ റേഞ്ച് ഐജി എസ്. ഗോപിനാഥ് ശ്രീജിത്ത് അടക്കം നാലുപേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. റൗഫുമായുളള ഫോണ്‍ സംഭാഷണം ശ്രീജിത്ത് നിഷേധിച്ചില്ല. അതേസമയം, റൗഫിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു തന്റെ ഉദ്ദേശ്യമെന്നായിരുന്നു ശ്രീജിത്തിന്റെ ന്യായീകരണം. എന്നാല്‍ വഴിവിട്ട ബന്ധം സ്ഥിരീകരിച്ച ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയത്. ഫോണ്‍ സംഭാഷണത്തിലൂടെ പുറത്തുവന്ന ഇരുവരുടേയും ഇടപാടുകളെക്കുറിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിയമവശം പരിശോധിക്കാനും ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ശ്രീജിത്തിനെതിരെ പരാതി നല്‍കിയിരുന്ന തന്നെ റൗഫ് സ്വാധീനിക്കാന്‍ ശ്രമിച്ചതായി തൃശൂര്‍ സ്വദേശി പി.കെ.ഹരികൃഷ്ണന് നമ്പീശന് മധ്യമേഖല ഐജിക്കു പരാതി നല്‍കിയിരുന്നു. പീഡനവും വഞ്ചനാക്കുറ്റവും ആരോപിച്ച് പൂത്തോള്‍ സ്വദേശിയായ പി.കെ. ഹരികൃഷ്ണന് നമ്പീശന് മുഖ്യമന്ത്രിക്കു പരാതി നല്‍കിയതോടെയാണു സഹായിക്കാനെന്ന മട്ടില്‍ റൗഫ് സമീപിച്ചത്. തങ്ങളുടെ നീക്കങ്ങള്‍ ചോദിച്ചറിഞ്ഞ റൗഫ് വിവരങ്ങളെല്ലാം ശ്രീജിത്തിനു ചോര്‍ത്തുകയായിരുന്നുവെന്നു ഹരികൃഷ്ണന് പരാതിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: