തിരുവനന്തപുരം: മന്ത്രികുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചെന്നും പീഡനവിവരം പുറത്തു പറയാതിരിക്കാന്‍ പണം നല്കി സ്വാധീനിച്ചെന്നും ഇരകളായ പെണ്‍കുട്ടികളുടെ മൊഴി. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ലഭിച്ച ഐസ്ക്രീം കേസിന്റെ പുനരന്വേഷണത്തിന്റെ കേസ് ഡയറിപ്പകര്പ്പിലാണ് ഈ വിവരങ്ങളുള്ളത്.
കേസ് ഡയറിയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വിവാദ പരാമര്‍ശങ്ങളാണുള്ളത്. കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി നല്കാതിരിക്കാന് പണം ലഭിച്ചെന്ന റോസ്ലിന്റെയും ബിന്ദുവിന്റെയും റെജുലയുടെയും മൊഴികളും കേസ് ഡയറിയിലുണ്ട്. മൊഴി മാറ്റിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചു. ഇതിനായി റൗഫ് വഴി കുഞ്ഞാലിക്കുട്ടി പണം നല്‍കിയെന്നാണ് മൊഴികളില്‍ നിന്ന് വ്യക്തമാകുന്നത്. ഇപ്പോള്‍ സത്യം പുറത്തുപറയാന്‍ കടുത്ത മാനസിക സംഘര്‍ഷമുണ്ടെന്നും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയത് ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
2011ലാണ് ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടി സാക്ഷികളെ പണം കൊടുത്ത് സ്വാധീനിച്ചുവെന്ന് ബന്ധു കെ.എ.റൗഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. എ.ഡി.ജി.പി വിന്‍സെന്റ്.എം.പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പുനരന്വേഷണം നടത്തിയത്. താമരശ്ശേരി ഡിവൈഎസ്പി ജയ്സണ്‍.കെ.എബ്രഹാമായിരുന്നു അന്വേഷണ ഉദ്യാഗസ്ഥന്.
റൗഫിന്റെ വെളിപ്പെടുത്തലിന്റെ ശേഷവും കുഞ്ഞാലിക്കുട്ടി പണം നല്‍കിയെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. സത്യം പുറത്തുപറയണമെന്ന സമ്മര്‍ദ്ദം ഒരു വശത്ത്. ചേളാരി ശെരീഫിന്റെ ഭീഷണി മറുവശത്ത്. 1997 സെപ്തംബര്‍ മൂന്നിന് പോലീസിനോട് സത്യം പറഞ്ഞതായും ബിന്ദുവിന്റെ മൊഴി കേസ് ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നാണ് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേസ് എഴുതി തള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കരുതെന്ന് വി.എസ് കോടതിയില്‍ അപ്പീല്‍ നല്കി.
ഷൊര്‍ണൂരില്‍ വച്ച് തന്നെയും ബിന്ദുവിനെയും കുഞ്ഞാലിക്കുട്ടി ശാരീരികമായി പീഡിപ്പിച്ചെന്ന് റോസ്ലിന് മൊഴി നല്‍കിയതായി കേസ് ഡയറിയില്‍ നിന്ന് വ്യക്തമാകുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള മൊഴി മാറ്റിപ്പറയാന്‍ നേരത്തെ പണം കിട്ടി. കോടതിയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി മാറ്റിപ്പറയാന്‍ റൗഫാണ് പഠിപ്പിച്ചത്. ഐസ്ക്രീം കേസില്‍ റൗഫിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കുഞ്ഞാലിക്കുട്ടിയെ കണ്ടുവെന്നും റോസ്ലിന് മൊഴി നല്‍കിയിട്ടുണ്ട്. സത്യം പുറത്തുപറയരുതെന്ന് ചേളാരി ഷെരീഫിന്റെ വീട്ടില്‍വച്ച് കുഞ്ഞാലിക്കുട്ടി തന്നോട് ആവശ്യപ്പെട്ടെന്നും റോസ്ലിന് മൊഴി നല്‍കിയതായി രേഖകളില്‍ നിന്ന് വ്യക്തമാകുന്നു.
കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശ പ്രകാരം റെജീനക്ക് 2,65,000 രൂപയും മറ്റൊരു സാക്ഷിക്ക് 3,15,000 രൂപയും നല്‍കിയിട്ടുണ്ടെന്നാണ് കെ.എ.റൗഫ് വെളിപ്പെടുത്തിയത്. സാക്ഷികളായ പെണ്‍കുട്ടികളെ കോടതിയിലേക്ക് കൊണ്ടുവരാനായി ചാലപ്പുറത്തെ ഒരുവീട്ടില്‍ കൊണ്ടുവന്ന് പഠിപ്പിക്കുകയായിരുന്നുവെന്നും റൗഫ് അന്ന് ആരോപിക്കുകയുണ്ടായി. കേസ് അട്ടിമറിക്കാനായി ജഡ്ജിമാരെ പണം നല്കി സ്വാധീനിച്ചെന്നും റൗഫ് 2011ല്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിനായി വി.എസ് വിചാരണ കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ ഈ ആവശ്യത്തെ എതിര്‍ക്കുകയായിരുന്നു. എന്നാല്‍ വിഎസിന് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാമെന്ന് വിചാരണ കോടതി വ്യക്തമാക്കി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹര്‍ജി പിന്‍വലിച്ചതിനെ തുടര്‍ന്നാണ് വി.എസിന് കേസ് ഡയറി ലഭിക്കാനുള്ള സാഹചര്യമൊരുങ്ങിയത്.
അന്വേഷണറിപ്പോര്‍ട്ടും കുഞ്ഞാലിക്കുട്ടിക്കെതിരായി ഇരകളുടെ മൊഴിയും ഉണ്ടായിട്ടും കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തമാക്കണമെന്നും അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇപ്പോള്‍ കേസ്ഡയറിയിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ തീരുമാനം.
** സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: