കൊച്ചി: നൂറ് ദിവസം പിന്നിട്ട പ്ലൈവുഡ് മലിനീകരണ വിരുദ്ധ സമരത്തിനെതിരെ സര്‍ക്കാര്‍ കണ്ണടക്കുന്നു. നൂറ് ദിവസം പിന്നിട്ട റിലേ നിരാഹാര സത്യഗ്രഹസമരം ഇതിന് മുമ്പ് കളക്ടറേറ്റ് പടിക്കല്‍ നടന്നിട്ടില്ല. കളക്ടറേറ്റിന് മുന്നിലെ സമരത്തോട് അനുബന്ധിച്ച് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഡിഎംഒ ഓഫീസ് മാര്‍ച്ച്, കളക്ടറേറ്റിന് മുന്നില്‍ ശയനപ്രദക്ഷിണം, യുഡിഎഫ് കണ്‍വീനറുടെ വീട്ടിലേക്ക് ജനകീയമാര്‍ച്ച്, പ്ലൈവുഡ് കമ്പനികളിലേക്ക് മാര്‍ച്ച് എന്നിവ സംഘടിപ്പിച്ചിരുന്നു. ഓരോ സമരപരിപാടികള്‍ കഴിയുമ്പോഴും സമരത്തിന് അനുകൂലമായി ജനപിന്തുണ വര്‍ധിച്ചുവരുന്നുണ്ടെങ്കില്‍ ഭരണക്കാര്‍ പുറംതിരിഞ്ഞ് നില്ക്കുന്ന അവസ്ഥയാണ്.
പ്ലൈവുഡ് കമ്പനികളില്‍നിന്നുള്ള മലിനീകരണം നിയന്ത്രിക്കുക, ജനവാസകേന്ദ്രങ്ങളില്‍നിന്നും കമ്പനികള്‍ മാറ്റിസ്ഥാപിക്കുക, രാത്രികാല പ്രവര്‍ത്തനം തടയുക, പുതിയ കമ്പനികള്‍ക്ക് ജനവാസകേന്ദ്രത്തില്‍ ലൈസന്‍സ് കൊടുക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍മ്മസമിതി ഉന്നയിച്ചിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ചെറുതും വലുതുമായ നിരവധി സമരങ്ങള്‍ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടന്നിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കഴിഞ്ഞ ഒക്ടോബര്‍ 31 ന് കളക്ടറേറ്റ് പടിക്കല്‍ റിലേ നിരാഹാര സത്യഗ്രഹസമരം ആരംഭിച്ചത്.
നവംബറില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പ്ലൈവുഡ് കമ്പനികളുടെ രാത്രികാല പ്രവര്‍ത്തനം നിരോധിക്കുന്നതിനും 50 മീറ്ററായി പുതുക്കിയ ദൂരപരിധി വ്യവസ്ഥ പാലിക്കുന്നതിനും മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുടെ അഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുന്നതിനും തീരുമാനം എടുത്തിരുന്നതാണ്. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 800 ല്‍ അധികം വരുന്ന പ്ലൈവുഡ് കമ്പനികളില്‍ 150 ഓളം കമ്പനികള്‍ക്കാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ അനുമതിയുള്ളത്. കുന്നത്ത്നാട് താലൂക്കിലെ വെങ്ങോല ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പ്ലൈവുഡ് സ്ഥാപനങ്ങള്‍ ഉള്ളത്. ഇവിടെ കുറ്റിപ്പാടത്ത് മാത്രം 35 പ്ലൈവുഡ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെങ്ങോല പഞ്ചായത്തില്‍ പുതിയതായി പ്ലൈവുഡ് കമ്പനികള്‍ക്ക് അനുമതി നല്‍കരുതെന്ന് സുപ്രീംകോടതിയുടെ തന്നെ നിര്‍ദ്ദേശമുണ്ട്.
ജനജീവിതം ദുഃസഹമാക്കുന്ന പ്ലൈവുഡ് മലിനീകരണത്തിനെതിരെ നടക്കുന്ന സമരത്തോട് ഭരണ-പ്രതിപക്ഷ മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ മുഖം തിരിച്ചിരിക്കുകയാണ്. ഇതിന് കാരണം പ്ലൈവുഡ് സ്ഥാപനങ്ങളില്‍ തൊണ്ണൂറ് ശതമാനവും ഒരു പ്രത്യേക സമുദായത്തിന്റെ കൈകളിലാണെന്നതും സാമ്പത്തികലക്ഷ്യവുമാണ്. പ്ലൈവുഡ് കമ്പനികള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അമ്പതിനായിരത്തോളം അന്യസംസ്ഥാന തൊഴിലാളികളാണ് പ്ലൈവുഡ് കമ്പനികളില്‍ പണിയെടുക്കുന്നത്. ഇവരിലൂടെ കള്ളനോട്ടുകള്‍ ചെലവഴിക്കാന്‍ അനായാസം കഴിയുമെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇതിനിടെ പ്ലൈവുഡ് മലിനീകരണ വിരുദ്ധ സമരത്തിനെതിരെ ജില്ലയിലെ പ്ലൈവുഡ് സ്ഥാപനങ്ങള്‍ രണ്ട് ആഴ്ചയോളം അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു. ഇതിന് പുറമെ പ്ലൈവുഡ് മലിനീകരണ വിരുദ്ധ സമരം തകര്‍ക്കാന്‍ ചില മുസ്ലീം തീവ്രവാദസംഘടനകള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ യുഡിഎഫ് കണ്‍വീനറുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ ഇക്കൂട്ടര്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം നടത്തിയിരുന്നു. മലിനീകരണത്തിന്റെ പേരില്‍ കൈറ്റ്ക്സ് കമ്പനിക്കെതിരെ സമരം സംഘടിപ്പിച്ചവരാണ് ഇക്കൂട്ടര്‍ എന്നതും ശ്രദ്ധേയമാണ്.
കെ.എസ്. ഉണ്ണികൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: