ശ്രീനഗര്‍: പാര്‍ലമെന്റാക്രമണക്കേസിലെ മുഖ്യപ്രതി അഫ്സല് ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിനെതിരെ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. അഫ്സലിന്റെ വധത്തെ ദുരന്തമായി വിശേഷിപ്പിച്ച ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് കുടുംബാംഗങ്ങളെ കാണാന്‍ അനുവദിച്ചില്ലെന്നും ആരോപിച്ചു.
കാലങ്ങളോളം നീണ്ടുനില്‍ക്കുന്ന പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് വിലയിരുത്തുന്ന ഒമര്‍ അബ്ദുള്ള ശിക്ഷ നടപ്പാക്കിയതില്‍ അസന്തുഷ്ടനാണ്. നിരവധി ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കണ്ടെത്തേണ്ടതായി വരുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വധിച്ച കേസില്‍ വധശിക്ഷക്ക് വിധേയനായ മക്ബൂല്‍ ഭട്ടിനെ കാശ്മീരിലെ യുവാക്കള്‍ തിരിച്ചറിഞ്ഞില്ലെങ്കിലും അഫ്സല് ഗുരുവിനെ തിരിച്ചറിയുമെന്നും ഒമര്‍ മുന്നറിയിപ്പ് നല്കുന്നു. ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അഫ്സല് ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിനെയും അതിന്റെ രീതിയെയും ഒമര്‍ രൂക്ഷമായി വിമര്‍ശിച്ചത്. ശിക്ഷ നടപ്പാക്കിയത് പക്ഷപാതപരമായിരുന്നില്ലെന്ന് തെളിയിക്കേണ്ട ചുമതല നിയമവ്യവസ്ഥക്കും രാഷ്ട്രീയ നേതൃത്വത്തിനുമുണ്ട്. കാശ്മീരിലെ യുവാക്കള്‍ക്ക് നീതി ലഭ്യമാകുന്നില്ലെന്ന സന്ദേശം പടര്‍ന്നാല്‍ അത് സുരക്ഷാപ്രശ്നങ്ങള്‍ക്കും ഇടയാക്കുമെന്ന് ഒമര്‍ പറഞ്ഞു.
സമൂഹത്തിലെ ഭൂരിപക്ഷത്തിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ഒരാളെ വധശിക്ഷക്ക് വിധിക്കാനോ അത് നടപ്പാക്കാനോ പാടില്ല. സുപ്രീംകോടതിവിധി വിശദീകരിക്കുക ബുദ്ധിമുട്ടാണ്. എന്നാല്‍ ഇത് സൂചിപ്പിക്കുന്നത് ഭൂരിപക്ഷത്തിനെ തൃപ്തിപ്പെടുത്തല്‍ മാത്രമാണ്. താനൊരു രക്തദാഹിയല്ലെന്ന് തുറന്നടിച്ച ഒമര്‍ വധശിക്ഷക്കെതിരായ തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.
അഫ്സല് ഗുരുവിന്റെ വധശിക്ഷ നടപ്പാകുമെന്ന് തനിക്കറിയാമായിരുന്നുവെന്ന് ഒമര്‍ പറഞ്ഞു. ശിക്ഷ നടപ്പാക്കിയതിലൂടെ തലമുറകള്‍ അഫ്സലിനെ ഓര്‍മ്മിക്കുകയും തിരിച്ചറിയുകയും ചെയ്യും. വധശിക്ഷ നടപ്പാക്കുന്നതില്‍ വിവേചനം കാട്ടുന്നില്ലെന്ന് ജുഡീഷ്യറിയും രാഷ്ട്രീയ നേതൃത്വവും ഇനിയും തെളിയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഫ്സല് ഗുരുവിന്റെ വിചാരണ കുറ്റമറ്റതായിരുന്നില്ലെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഇതിന്റെ ശബ്ദങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഒമര്‍ പറയുന്നു.
വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അഫ്സലിന്റെ കുടുംബാംഗങ്ങളെ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമായിരുന്നു. ദയാഹര്‍ജി തള്ളിയ വിവരം സ്പീഡ്പോസ്റ്റിലൂടെ മാത്രം അറിയിച്ചതിനെയും ഒമര്‍ വിമര്‍ശിച്ചു. ഈ തീരുമാനങ്ങള്‍ എടുക്കുന്നതും അറിയുന്നതും കുറച്ചുപേര്‍ മാത്രമാണ്. അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയത് അതീവരഹസ്യമായായിരുന്നു. ആണവപരീക്ഷണങ്ങള്‍ നടത്തുന്നതും രഹസ്യമായാണ്. ദല്‍ഹി കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പേരുപോലും അവസാനനിമിഷം വരെ രഹസ്യമായിരുന്നു, ഒമര്‍ പറഞ്ഞു. അഫ്സലിന്റെ ഭൗതികദേഹം വിട്ടുകൊടുക്കണമെന്ന അവരുടെ കുടുംബത്തിന്റെ ആവശ്യം സംബന്ധിച്ച് കേന്ദ്രവുമായി ചര്‍ച്ച നടത്തുമെന്നും ഒമര്‍ വ്യക്തമാക്കി.
ഒമര്‍ അബുദുള്ള എതിര്‍പ്പുമായി രംഗത്തെത്തിയത് കോണ്‍ഗ്രസിനും കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെക്കും തിരിച്ചടിയായി. ഒമറിനെ ബോധ്യപ്പെടുത്തിയ ശേഷമാണ് വധശിക്ഷ നടപ്പിലാക്കിയത് എന്നായിരുന്നു ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നത്. വധശിക്ഷ നടപ്പിലാക്കിയ കാര്യം പരസ്യപ്പെടുത്തിയ പത്രസമ്മേളനത്തിലാണ് ഷിന്‍ഡെ ഇക്കാര്യം പറഞ്ഞത്. ഒമറിന്റെ പുതിയ പ്രസ്താവനയോടെ ഷിന്‍ഡെയുടെ വാദം പൊളിഞ്ഞു.
കോണ്‍ഗ്രസിന്റെ ഘടകകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സാണ് കാശ്മീര്‍ ഭരിക്കുന്നത്. അവരുടെ ശക്തമായ എതിര്‍പ്പായിരുന്നു അഫ്സല് ഗുരുവിന്റെ വധശിക്ഷ നീട്ടാന്‍ കാരണം.
പാര്‍ലമെന്റ് സമ്മേളനത്തിന് തൊട്ടുമുമ്പായി നടപ്പിലാക്കിയ നടപടി രാഷ്ട്രീയമല്ലെന്ന് തെളിയിക്കേണ്ട ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ടെന്ന ഒമര്‍ അബ്ദുള്ളയുടെ പ്രസ്താവന രാഷ്ട്രീയമായി കോണ്‍ഗ്രസിനു തിരിച്ചടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: