ചെറുപുഴ(കണ്ണൂര്‍): കഴിഞ്ഞ ഫെബ്രുവരി 1ന് കര്‍ണ്ണാടക വനാതിര്‍ത്തിയില്‍ മാവോയിസ്റ്റ് സംഘം ബന്ദികളാക്കിയ 10 മലയാളി തൊഴിലാളികളെ വിട്ടയച്ചു. കുടിയാനിക്കല് വക്കച്ചന്റെ കീഴില്‍ തൊഴിലെടുക്കുന്ന 10 പേരെയാണ് ബന്ദികളാക്കിയത്. ബന്ദികളാക്കിയ 10 പേരില്‍ രണ്ടുപേരെ വിട്ട് രാജഗിരിയില്‍ നിന്നും ഭക്ഷണസാധനങ്ങള്‍ വാങ്ങിപ്പിച്ചതിന് ശേഷമാണ് വിട്ടയച്ചത്.
കര്‍ണ്ണാടക വനത്തിലെ മാങ്കൊയില് എന്ന സ്ഥലത്താണ് ഒരു സ്ത്രീ ഉള്‍പ്പെടെ ആറംഗ സംഘം എത്തിയത്. ഇവരുടെ കയ്യില്‍ തോക്കും ബാഗും ഉള്ളതായി ബന്ധിയാക്കിയവരില്പെട്ട കുടിയാനിക്കല് വക്കച്ചന് പറഞ്ഞു. നെക്സലുകളാണെന്ന് സ്വയം പരിചയപ്പെടുത്തി ഞങ്ങള്‍ക്കു ചില സഹായം വേണമെന്നും സഹായിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറഞ്ഞു. വിവരം അറിഞ്ഞ് കര്‍ണ്ണാടകത്തില്‍ എത്തിയ മൂന്നു ബറ്റാലിയന് കമാന്റോ സംഘവും കേരള ഐജി ജോസ്ജോര്‍ജ്, എസ്പി രാഹുല്‍ ആര് നായര്‍, ഡിവൈഎസ്പി അബ്ദുള്‍ റഹീം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘവും കര്‍ണ്ണാടക വനാതിര്‍ത്തിയില്‍ ക്യാമ്പുചെയ്യുന്നുണ്ട്. ദൃക്സാക്ഷികളുടെ മൊഴി പോലീസ് സംഘം എടുത്തിട്ടുണ്ട്. മാവോയിസ്റ്റുകളുടെ കയ്യിലുണ്ടായിരുന്നത് എകെ 47 തോക്കുകളാണെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കര്‍ണ്ണാടക പോലീസ് സംഘം കൊണ്ടുവന്ന മാവോയിസ്റ്റുകളുടെ 42 ഓളം ഫോട്ടോകളില്‍ നാലുപേരെ ദൃക്സാക്ഷികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കര്‍ണ്ണാടക പോലീസിന്റെ ആക്രമത്തില്പെട്ട മാവോയിസ്റ്റ് മാരിമുത്തുവിന്റെ സഹോദരി സുന്ദരിയാണ് ഇതെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരു മലയാളിയും ഉള്ളതായി ഇവര്‍ പറയുന്നു.
സംഘത്തില്‍ 26 പേര് ഉള്ളതായിട്ടാണ് കര്‍ണ്ണാടക പോലീസിന്റെ നിഗമനം. ഇവര്‍ നേരത്തെ തന്നെ കര്‍ണ്ണാടകയിലെ കുടകില്‍ ക്യാമ്പ് ചെയ്യുന്നതായി കര്‍ണ്ണാടക പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതുകൊണ്ടാണ് നെക്സല്‍ സംഘം കാട്ടിലേക്ക് കയറിയതെന്നാണ് പോലീസിന്റെ നിഗമനം. ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ തലക്കാവേരി ക്ഷേത്ര പരിസരത്തും ചിലരെ കണ്ടതായി സൂചനയുണ്ട്. ഇതേ സംഘത്തെത്തന്നെ ഒരു മാസം മുമ്പ് തിരുമേനിയിലും പരിസരപ്രദേശങ്ങളിലും കണ്ടതായി പറയപ്പെടുന്നു. കര്‍ണ്ണാടക പോലീസ് സംഘം മണക്കടവ്, ചീര്‍ക്കാട് പ്രദേശങ്ങളിലും മുന്താരി, മാങ്കൊയില് പ്രദേശങ്ങളിലും തിരച്ചില്‍ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: