മലപ്പുറം: നിലമ്പൂര്‍ വനമേഖലയിലും മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി പോലീസിന് രഹസ്യവിവരം. തോക്കുകള്‍ ഉള്‍പ്പെടെ വന്‍ ആയുധ ശേഖരവും നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ സംഭരിച്ചിട്ടുണ്ടെന്ന് പോലീസ് അനുമാനിക്കുന്നു. പ്രദേശത്ത് മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ ആരംഭിച്ചുവെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് കെ. സേതുരാമന് അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എളുപ്പത്തില്‍ കടന്നുചെല്ലാന്‍ കഴിയാത്ത ഉള്‍വനത്തിലാണ് മാവോയിസ്റ്റുകള്‍ പരിശീലന കേന്ദ്രം നടത്തുന്നതായി വിവരം ലഭിച്ചിട്ടുള്ളത്. കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ വനാതിര്‍ത്തിയുമായി നേരിട്ട് ബന്ധമുള്ള നിലമ്പൂര്‍ കാടുകളില്‍ നിന്ന് ഇവിടേക്ക് രക്ഷപ്പെടാനും എളുപ്പമാണ്. അവശ്യസാധനങ്ങള്‍ സംഘടിപ്പിക്കാന്‍ പട്ടണത്തിന്റെ സാമീപ്യം, റെയില്വേസ്റ്റേഷന്, ബസ് യാത്രാസൗകര്യങ്ങള്‍ എന്നിവയാണ് നിലമ്പൂരിനെ മാവോയിസ്റ്റുകള്‍ക്ക് പ്രിയപ്പെട്ട കേന്ദ്രമാക്കുന്നത്.
അതേസമയം ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വളരെ അകലെ എന്നതും ആകര്‍ഷണീയതയാണ്. തമിഴ്നാട്ടില്‍ നിന്നും ബംഗാള്‍, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ഒട്ടേറെ തൊഴിലാളികള്‍ നിലമ്പൂരില്‍ ജോലിതേടി എത്തിയിട്ടുണ്ട്. ഈ സംഘങ്ങളുടെ മറവിലാകാം മാവോയിസ്റ്റുകളും ഇവിടേക്ക് എത്തിയത് എന്നാണ് പോലീസ് കരുതുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ ആധിക്യം മൂലം തെരച്ചിലും നടപടികളും എളുപ്പമല്ല.
കഴിഞ്ഞവര്‍ഷം ഷൊര്‍ണ്ണൂര്‍ – നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ നടന്ന ശ്രമത്തിനുപിന്നില്‍ മാവോയിസ്റ്റുകളാണെന്ന് വിവരം ലഭിച്ചിരുന്നുവെങ്കിലും കാര്യമായ അന്വേഷണ പുരോഗതിയൊന്നും ഉണ്ടായില്ല. ട്രെയിനിന്റെ ബോഗികള്തമ്മില് ബന്ധിപ്പിക്കുന്ന ബ്രേക്ക് പൈപ്പുകള്‍ അറുത്തുമുറിച്ചായിരുന്നു അട്ടിമറി ശ്രമം. റെയില്‍വേ ജീവനക്കാര്‍ കണ്ടതുകൊണ്ടുമാത്രമാണ് വന്‍ അത്യാഹിതം ഒഴിവായത്. വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലും മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി കഴിഞ്ഞ ദിവസം പോലീസ് വെളിപ്പെടുത്തിയിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: