കണ്ണൂര്‍/ബത്തേരി: രാജ്യത്തെ തന്ത്രപ്രധാന പ്രദേശങ്ങളില്‍ ഒന്നായ പെരിങ്ങോം സിആര്‍പിഎഫ് ക്യാമ്പും മാവോയിസ്റ്റ് ഭീഷണിയില്‍. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലും പോലീസ് സ്റ്റേഷനുകളിലും മാവോയിസ്റ്റുകള്‍ അക്രമം നടത്താന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ സംസ്ഥാന ഇന്റലിജന്റ്സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.
മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തിയ ചെറുപുഴ പഞ്ചായത്തിലെ കാനംവയല്‍-കര്‍ണാടക അതിര്‍ത്തി പ്രദേശത്തിനടുത്താണ് പെരിങ്ങോം സിആര്‍പിഎഫ് കേന്ദ്രം. ഭീഷണിയെത്തുടര്‍ന്ന് സിആര്‍പിഎഫ് കേന്ദ്രത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്റ്റേഷനുകള്‍ അക്രമിച്ച് ആയുധങ്ങള്‍ കൈവശപ്പെടുത്തുകയാണ് സാധാരണയായി മാവോയിസ്റ്റുകളുടെ രീതി. അതുകൊണ്ടുതന്നെ അതിര്‍ത്തി പ്രദേശങ്ങളോട് ചേര്‍ന്ന പെരിങ്ങോം, ആലക്കോട്, പയ്യാവൂര്‍, ഇരിട്ടി, കേളകം, കരിക്കോട്ടക്കരി തുടങ്ങിയ സ്റ്റേഷനുകളിലെ ആയുധങ്ങള്‍ പയ്യന്നൂര്‍, തളിപ്പറമ്പ് സ്റ്റേഷനുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
വനമേഖലയിലെ വഴികളിലൂടെയുള്ള യാത്രകളും പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ കാസര്‍കോട് ജില്ലയില്‍ ആറ് പോലീസ് സ്റ്റേഷനുകള്‍ മുന്‍കരുതല്‍ സ്വീകരിച്ചു. കാസര്‍കോട് ജില്ലയിലെ ബേഡകം, ആദൂര്‍, രാജപുരം, ഹോസ്ദൂര്‍ഗ്ഗ്, ബദിയടുക്ക, ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷനുകളിലാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയത്.
മിക്ക സ്റ്റേഷനുകളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്ത സ്ഥിതിയാണ്. ഇവിടങ്ങളില്‍ അക്രമണഭീഷണിയും വന്നതോടെ ജനങ്ങളും ഭയചകിതരായിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ വനം വകുപ്പിന്റെ സഹായത്തോടെ പോലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
മാവോയിസ്റ്റ് സാന്നിധ്യത്തിന്റെ പേരില്‍ ആശങ്കവേണ്ടെന്നും മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയില്‍ വ്യക്തമാക്കി. അതേസമയം, പ്രൊഫ. പി.ജെ. കുര്യന് ആരോപണവിധേയനായ സൂര്യനെല്ലി കേസില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമായി മാവോയിസ്റ്റ് ഭീഷണിയെ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്.
കേരള കര്‍ണ്ണാടക അതിര്‍ത്തി വനപ്രദേശത്ത് മാവോസ്റ്റ് സാന്നിദ്ധ്യം വെളിവായ സാഹചര്യത്തില്‍ കേരള – കര്‍ണ്ണാടക പോലീസ് അധികൃതര്‍ രഹസ്യയോഗം ചേര്‍ന്നു. കൂട്ടുപുഴക്കടുത്ത് മാക്കൂട്ടം ഫോറസ്റ്റ് റസ്റ്റ് ഹൗസിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ കണ്ണൂര്‍ ഐജി ജോസ് ജോര്‍ജ്, എസ്പി രാഹുല്‍ ആര്. നായര്‍, മൈസൂര്‍ ഐജി റാംചന്ദ്രറാവു, എസ്.പി. അനുജിത്ത്, ആന്റണി സക്സല്‍ ഫോഴ്സും എന്നിവര്‍ പങ്കെടുത്തു.
കേരളത്തിലെയും കര്‍ണ്ണാടകത്തിലെയും മാധ്യമപ്രവര്‍ത്തകരെ യോഗസ്ഥലത്ത് പ്രവേശിപ്പിച്ചില്ല. യോഗ തീരുമാനവും വെളിപ്പെടുത്തിയിട്ടില്ല. 11 മണിക്ക് ചേര്‍ന്ന യോഗം നാല് മണിക്കാണ് അവസാനിച്ചത്. രാത്രിയിലും വനപാലകരുടെ സഹായത്തോടെ തിരച്ചില്‍ നടത്താനും ഫോഴ്സുകള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടല്‍ ഉണ്ടാകുന്നത് ഒഴിവാക്കുവാനും എല്ലാ വിവരങ്ങളും എസ്പി തലത്തില്‍ വിശകലനം ചെയ്യാനുമാണ് തീരുമാനമെന്ന് അറിയുന്നത്.
ഇതിനിടെ, വയനാടന്‍ കാടുകളില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന ഇന്റലിജന്റ്സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച്ച വൈകിട്ടോടെ ആരംഭിച്ച തിരച്ചില്‍ തുടരുന്നു. ഇന്നലെ രാവിലെ പക്ഷിപാതാളം, പാപനാശിനി വനത്തില്‍ തിരച്ചില്‍ നടത്തിയ സംഘം ഉച്ചയോടെ തിരുനെല്ലി വനത്തോട് ചേര്‍ന്നുകിടക്കുന്ന കര്‍ണാടക വനത്തില്‍ പ്രവേശിക്കുകയും അവിടെ തിരച്ചില്‍ നടത്തുകയും ചെയ്തു. ഇന്ത്യന്‍ റിസര്‍വ്വ് ബറ്റാലിയന് അസിസ്റ്റന്റ്കമാന്‍ഡന്റ് എല്‍.സോളമന്റെ നേതൃത്വത്തിലുള്ള 30 അംഗ ദൗത്യസംഘമാണ് ഇന്നലെയും തിരച്ചില്‍ തുടരുന്നത്. ഇവര്‍ക്കൊപ്പം വനംവകുപ്പ്, പോലീസ് വനസംരക്ഷണ സമിതിയിലെ വാച്ചര്‍മാര്‍ എന്നിവരുമുണ്ട്.
ഏത് തരത്തിലുള്ള തിരച്ചിലാണ് നടക്കുന്നതെന്ന യാതൊരു വിവരവും പുറംലോകത്തിന് അറിയിക്കാതെയുള്ള ഓപ്പറേഷനാണ് സംഘം നടത്തുന്നത്. തിരുനെല്ലിയിലെത്തിയ തണ്ടര്‍ബോള്‍ട്ടിന്റെ ഒരു യൂണിറ്റ് ഇന്നലെ രാവിലെയോടെ കണ്ണൂര്‍ ജില്ലയിലെ ചെറുപ്പുഴ, കാനംവയലിലേക്ക് പുറപ്പെട്ടു. അവിടെ മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ചതിന്റെ വെളിച്ചത്തില്‍ തിരച്ചില്‍ നടത്തുകയാണ്.
മാവോയിസ്റ്റുകള്‍ നടത്തുന്ന വിപ്ലവത്തെ പിന്തുണച്ചുകൊണ്ട് പോസ്റ്റര്‍ വിതരണം ചെയ്തതിന് ‘പോരാട്ടം’ നേതാവ് സി.കെ. ഗോപാലനെ അറസ്റ്റുചെയ്തു. വയനാട് ജില്ലയുടെ വനാന്തര്‍ ഭാഗങ്ങളില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്ക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു. നക്സല്‍ നേതാവ് വര്‍ഗ്ഗീസിന്റെ രക്തസാക്ഷി ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഉടനീളം പോരാട്ടം പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പ്രചരണം നടത്തിയിട്ടുണ്ട്. സി.കെ.ഗോപാലന് വര്‍ഷങ്ങളായി വയനാട് ജില്ലയില്‍ പോരാട്ടമെന്ന സംഘടനയുടെ പ്രവര്‍ത്തനം നടത്തിവരികയാണ്. കഴിഞ്ഞദിവസങ്ങളില്‍ പത്രം ഓഫീസുകളിലും വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും ലഘുലേഖകളും നോട്ടീസും ഇവര്‍ വിതരണം ചെയ്യുകയുണ്ടായി.
സ്വന്തം ലേഖകന്മാര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: