ഹൈദരാബാദ്: തെലുങ്കാന സംസ്ഥാനരൂപീകരണം സംബന്ധിച്ച് ആന്ധ്രാപ്രദേശിലെ സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ട് തട്ടില്‍. സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വം തലവേദനയാകുന്നതിനിടെയാണ് പ്രാദേശിക ഭേദമനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാരും രണ്ട് വിഭാഗമായി തിരിയുന്നത്. ആന്ധ്രാപ്രദേശ് നോണ്‍ ഗസറ്റഡ് ഓഫീസേഴ്സ് എംപ്ലോയീസ് അസോസിയേഷന് (എപിഎന്ജിഒ), തെലുങ്കാന എന്ജിഒഅസോസിയേഷന്(ടിഎന്‍ജിഒ) എന്നീ രണ്ട് വിഭാഗമായാണ് ആന്ധ്രയിലെ പത്ത് ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ തിരിഞ്ഞിരിക്കുന്നത്. എപിഎന്ജിഒ ആന്ധ്രാവിഭജനത്തെ എതിര്‍ക്കുന്ന സംഘടനയാണ്. ശമ്പളവര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ പ്രശ്നങ്ങള്‍ ഉന്നയിച്ച് സമരം നടത്തുന്നതിനായി ഇരുസംഘടനകളും പ്രത്യേകം നോട്ടീസ് നല്‍കിയപ്പോഴാണ് ഇവര്‍ക്കിടയിലെ വിഭജനം വ്യക്തമായത്.
2011 സപ്തംബറില്‍ നടന്ന പ്രത്യേക തെലുങ്കാനസംസ്ഥാനത്തിനായുള്ള സമരത്തില്‍ പങ്കെടുത്ത ജീവനക്കാരുടെ പേരിലുള്ള എല്ലാ കേസുകളും പിന്‍വലിക്കണമെന്ന് ടിഎന്‍ജിഎ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ മാര്‍ച്ച് 20 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും സംഘടന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ മാര്‍ച്ച് രണ്ടിന് ശേഷം ഏത് ദിവസവും ‘ചലോ ഹൈദരാബാദ്’ എന്ന പേരില്‍ മാര്‍ച്ച് നടത്തുമെന്നാണ് എപിഎന്ജിഒ പറയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ജനങ്ങള്‍ റാലിയില്‍ പങ്കെടുക്കുമെന്നും സംഘടന അവകാശപ്പെടുന്നു.
അതേസമയം, തെലുങ്കാന പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ എപിഎന്ജിഒയുടെ ഹൈദരാബാദ് മാര്‍ച്ച് അനുവദിക്കില്ലെന്ന നിലപാടിലാണ് ടിഎന്‍ജിഎ. ജീവനക്കാരുടെ അവകാശത്തിന്റെ പേരും പറഞ്ഞ് സമൈഖ്യ ആന്ധ്രക്ക് വേണ്ടി പ്രചാരണം നടത്തുകയാണ് എപിഎന്ജിഒയുടെ ഉദ്ദേശ്യമെന്നും തെലുങ്കാന അനുകൂലികള്‍ ആരോപിച്ചു. ഇതോടെ ഇരുസംഘടനകള്ക്കിടയില് അഭിപ്രായഭിന്നത രൂക്ഷമാകുകയാണ്. തെലുങ്കാന രൂപീകരണത്തെ തടസ്സപ്പെടുത്താനുള്ള ആന്ധ്ര -റായല്‍സീമ മേഖലകള്‍ ചേര്‍ന്ന സീമാന്ധ്രയില്‍ നിന്നുള്ള രാഷ്ട്രീയ താത്പര്യമാണ് എപിഎന്ജിയുടെ നീക്കത്തിന് പിന്നിലെന്നും ടിഎന്‍ജിഒ ആരോപിച്ചു. ശക്തമായ തെലുങ്കാന വികാരം നിലനില്‍ക്കുന്ന ഹൈദരാബാദില്‍ റാലി നടത്താന്‍ സീമാന്ധ്ര നേതാക്കള്‍ക്ക് കഴിയില്ല. ഇപ്പോള്‍ എപിഎന്ജിഒ യുമായി ചേര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ പേരില്‍ തെലുങ്കാന ആവശ്യത്തെ അടിച്ചമര്‍ത്തി സമൈഖ്യ ആന്ധ്രാവികാരം വളര്‍ത്താനുള്ള ശ്രമമാണിതെന്ന് ടിഎന്‍ജിഒ അസോസിയേഷന് പ്രസിഡന്റ് വി.ശ്രീനിവാസ ഗൗഡ പറഞ്ഞു.
ഇതിന് മുമ്പ് എപിഎന്ജിഒ സമൈഖ്യ ആന്ധ്രയെ പിന്തുണച്ച് നിലപാട് സ്വീകരിക്കുകയോ സമരം നടത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഡിസംബര്‍ 28 ന് ദല്‍ഹിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ തെലുങ്കാന സംസ്ഥാനത്തിന് അനുകൂലമായ നിലപാട് പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം സീമാന്ധ്രാനേതാക്കളുമായി എപിഎന്ജിഒ ദല്‍ഹിയിലെത്തി തെലുങ്കാന രൂപീകരണക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് വൈകിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായും ടിഎന്‍ജിഒ നേതാക്കള്‍ ആരോപിച്ചു. ഹൈദരാബാദില്‍ സമൈഖ്യ ആന്ധ്രക്കായി പ്രക്ഷോഭം നടത്തിയാല്‍ എപിഎന്ജിഒയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ടിഎന്‍ജിഒ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: