ന്യൂദല്‍ഹി: ഭാരതരത്നം ഡോ. ഭീം റാവു അംബേദ്കറുടെ 127 ാം ജന്മ വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ച അംബേദ്കര്‍ മ്യൂസിയം ഏറെ പത്യേകതകള്‍ ഉള്ളത്. 1956 ഡിസംബര്‍ ആറിന് അദ്ദേഹം മഹാപരിനിര്‍വാണം പ്രാപിച്ച കെട്ടിടമാണ് മോദി സര്‍ക്കാര്‍ മ്യൂസിയമാക്കിയത്.
ആദ്യ നിയമമന്ത്രിയായിരിക്കെ, 1951 ലാണ് അംബേദ്കര്‍ ഈ സ്ഥലത്ത് വാടകയ്ക്ക് താമസമാക്കിയത്. സിറോഹി രാജാവിന്റെ ഉടമസ്ഥതയിലായിരുന്നു ഇവിടം. അംബേദ്കറുടെ കാലശേഷം ജിണ്ടാള്‍ ഗ്രൂപ്പ് അവരുടെ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ് കമ്പനിക്കുവേണ്ടി ഈ വസ്തുവാങ്ങി. അവര്‍ ആദ്യത്തെ കെട്ടിടം നിരത്തി, പുതിയത് കെട്ടി. അടല്‍ ബിഹാരി വാജ്പേയിയുടെ ഭരണകാലത്ത് 2003-ല്‍ കേന്ദ്രസര്‍ക്കാര്‍ ഈ കെട്ടിടം ഏറ്റെടുത്ത് ഡോ. അംബേദ്കര്‍ മ്യൂസിയമായി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
മ്യൂസിയത്തില്‍ ഭീംറാവു അംബേദ്കറുടെ ജീവിതത്തിലെ മുഹൂര്‍ത്തങ്ങള്‍ അനുഭവിച്ചറിയാല്പാകത്തിലുള്ള ഒരുക്കങ്ങളുണ്ട്. രാജ്യത്ത് അദ്ദേഹത്തിന്റെ സംഭാവനകള്‍ സ്റ്റാറ്റിക്-ഡൈനാമിക് മാധ്യമങ്ങളിലൂടെയും ദൃശ്യ ശ്രാവ്യ സംവിധാനങ്ങളിലൂടെയും അറിയാന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ശില്പ്പാലംകൃത കവാടം, ബോധി വൃക്ഷം, മ്യൂസിക്കല്‍ ഫൗണ്ടന്, ദീപാലങ്കാരം തുടങ്ങിയവ മുഖ്യ ആകര്‍ഷണങ്ങളാണ്.
ഭീംറാവു അംബേദ്കര്‍ ജീവിച്ചിരുന്ന കാലത്തുപയോഗിച്ച മുറിയും വസ്തുക്കളും അതേ മാതൃകയില്‍ പുനഃസൃഷ്ടിച്ച് പ്രത്യേക മുറിയൊരുക്കിയിട്ടുണ്ട്.
ഭാരതരത്നം ഡോ. അംബേദ്കറുടെ ജീവിത മുഹൂര്‍ത്തങ്ങള്‍ ചിത്രങ്ങളിലാക്കി സൂക്ഷിച്ചിരിക്കുന്ന പ്രദര്‍ശനം രാജ്യ-സാമൂഹ്യ ചരിത്രംകൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: