ന്യൂദല്‍ഹി: രാജ്യ സുരക്ഷയ്ക്കായി പോരാടിയ മുഴുവന്‍ കരസേന അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പെന്ഷന് നല്കുന്നു. 1965ലും 1971ലും ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥര്‍ക്കാണ് പെന്ഷന് നല്‍കുന്നത്. കരസേനാ മേധാവി ജനറല്‍ എം.എം. നരവനെയാണ് ഇതുസംബന്ധിച്ച് അറിയിച്ചത്.
സ്വതന്ത്ര സേനാനീ പെന്ഷന് സ്കീം എന്ന പോലെയാണ് കരസേനയിലെ പെന്‍ഷനും തയ്യാറാക്കുന്നത്. 1965-71ല്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന സുരക്ഷാ യൂണിറ്റുകളിലെ ഉദ്യോഗസ്ഥര്‍ വിരമിച്ചപ്പോള്‍ പെന്ഷന് സമ്പ്രദായം നടപ്പിലായിരുന്നില്ല. അന്നത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നിരവധിപ്പേരെ സൈനിക വൃത്തിക്കെടുത്താണ് രാജ്യസുരക്ഷ വര്‍ധിപ്പിച്ചത്. നാടിനുവേണ്ടി എല്ലാം ത്യജിച്ചാണ് ഈ സൈനികര്‍ സേവനം അനുഷ്ഠിച്ചത്. അതിനോടുള്ള ബഹുമാനാര്‍ത്ഥമായാണ് ഇവര്‍ക്ക് പെന്ഷന് നല്‍കുന്നത്. യുദ്ധ സ്മാരകം പോലും അവരോടുള്ള ആദരസൂചകമായാണ് നിര്‍മിച്ചത്.
യുദ്ധകാലഘട്ടത്തില്‍ എമര്‍ജന്‍സി കമ്മീഷന്റ് ഓഫീസര്‍മാര്‍, ഷോര്‍ട്ട് കമ്മിഷന്റ് ഓഫീസര്‍മാര്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ സൈനികരേയും പദ്ധതിയുടെ ഭാഗമാക്കുന്ന ശുപാര്‍ശയാണ് കരസേന പ്രതിരോധവകുപ്പിന് നല്‍കുന്നതെന്നും ജനറല്‍ നരവാനേ വ്യക്തമാക്കി.
സൈന്യത്തിലെ കാരണവര്മാര്, അവരുടെ വീരപത്നിമാര്‍, കുട്ടികള്‍ എല്ലാവരും നമ്മുടെ സൈന്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. അവരെ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കേണ്ട ബാധ്യതയും സൈന്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സുരക്ഷക്കായി ജീവന്- മരണ പോരാട്ടം നടത്തിയ മുഴുവന്‍ കരസേനാ അംഗങ്ങള്‍ക്കും പ്രത്യേക പെന്ഷന് നല്കാന് പദ്ധതി തയ്യാറാക്കുകയാണെന്ന് പുതിയ കരസേനാ മേധാവി ജനറല്‍ എം.എം നരവാനേ പറഞ്ഞു. 1965ലും 1971ലും ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതിനിര്‍ണ്ണായകമായ ദൗത്യം നിര്‍വ്വഹിച്ച യൂണിറ്റുകളിലെ പൂര്‍വ്വസൈനികര്‍ക്കാണ് കരസേന പെന്ഷന് പദ്ധതി തയ്യാറാക്കുന്നത്.
അതേസമയം വിരമിച്ച സൈനികര്‍ക്കായി നിരവധി പദ്ധതികള്‍ സൈന്യം നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിലൊന്ന് കഴിഞ്ഞ വര്‍ഷം നടത്തിയ വിവിധ ജോലികള്‍ക്കായുള്ള പരിശീലനവും ജോലി തരപ്പെടുത്തലുമായിരുന്നു. 240 ഓഫീസര്‍മാര്‍ക്കും 11500 ജവാന്മാര്ക്കും മറ്റ് വിവിധ തസ്തികയില്‍ സൈനിക സേവനമനുഷ്ഠിച്ചവര്‍ക്കും പരിശീലനം വഴി അവരവരുടെ ജില്ലകളില്‍ ജോലി നല്കി. 2020നെ സൈനിക ബന്ധുത്വ വര്‍ഷമായി ആചരിക്കുകയാണെന്നും വിരമിച്ചവരുടെ ക്ഷേമത്തിനാണ് മുന്‍ഗണനയെന്നും നരവനെ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: