ന്യൂദല്‍ഹി: സമരം മാത്രമല്ല ഭരണവും വഴങ്ങുമെന്നു തെളിയിക്കാനുള്ള അവസരമാണ്, അതില്‍ വിജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് നിയുക്ത മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. നാളെ സത്യപ്രതിജ്ഞയ്ക്ക് മിസോറാമിലേക്ക് പോകുംമുമ്പ് ദല്‍ഹി മിസോറാം ഭവനില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
സമരനായകനെ നിര്വീര്യനാക്കുന്നതല്ലേ ഗവര്‍ണറാക്കിയ നടപടിയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു.
ഏല്‍പ്പിച്ച എല്ലാ ചുമതലയും ഏറ്റെടുത്തിട്ടുണ്ട്. ഏറ്റെടുത്ത എല്ലാ പ്രവര്‍ത്തനവും വിജയിപ്പിച്ചിട്ടുണ്ട്. ഗവര്‍ണര്‍ എന്നത് ഭരണത്തലവന്റെ ജോലിയാണ്. പഞ്ചായത്ത് മെമ്പര്‍ പോലുമായിട്ടില്ല ഞാന്‍. പക്ഷേ ഈ വെല്ലുവിളി ഏറ്റെടുക്കുന്നു, വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, കുമ്മനം ചോദ്യങ്ങള്‍ക്കു മറുപടിപറഞ്ഞു.
അഭിമാനകരമാണ് ഉത്തരവാദിത്തം. കേരളത്തില്‍നിന്നുള്ള പതിനെട്ടാമത്തെ ഗവര്‍ണറാണ്. മിസോറാം ജനതയുടെ ആവശ്യങ്ങള്‍ മനസിലാക്കി അവരുടെ ഉന്നമനത്തിനും വികസനത്തിനും പ്രവര്‍ത്തിക്കും. ഇതുവരെ പ്രവര്‍ത്തിച്ചത് സാമൂഹ്യ-സാംസ്കാരിക-ധാര്‍മ്മിക-രാഷ്ട്രീയ മേഖലകളാണ്. ഇവിടങ്ങളില്‍നിന്നു കിട്ടിയ ജീവിതാനുഭവങ്ങള്‍ ഗവര്‍ണര്‍ ജോലിയില്‍ വിജയിക്കാന്‍ സഹായകമാകും.
സംസ്ഥാന ഭരണത്തലവന്റെ ചുമതല പൂര്‍ണ തൃപ്തിയോടെ ഏറ്റെടുക്കുന്നു. ഒരു സമയത്തും വേണ്ട എന്ന് തോന്നിയിട്ടില്ല. എന്നെ എന്റെ മുതിന്നവര്‍, സംഘടനാ തലപ്പത്തുള്ളവര്‍ ഏതെല്ലാം ചുമതല ഏല്‍പ്പിച്ചോ അതെല്ലാം അച്ചടക്കത്തോടെ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോള്‍ രാഷ്ട്രപതിയാണ് എന്നെ ഈ ചുമതലയില്‍ നിയോഗിച്ചത്. അത് ഏറ്റെടുക്കുകയാണ് കടമ. അത് ചെയ്യുന്നു. നാളെ സത്യപ്രതിജ്ഞ. അടുത്ത മാസം മൂന്ന്, നാല്, അഞ്ച് തീയതികളില്‍ ദല്‍ഹിയില്‍ ഗവര്‍ണര്‍മാരുടെ യോഗം, അതുകഴിഞ്ഞ് കേരളത്തില്‍ ചില പരിപാടികള്‍ക്കു പോകുന്നുണ്ട്.
തെരഞ്ഞെടുപ്പിനിടെ എടുത്ത തീരുമാനമൊന്നുമായി കാണരുത്. ഗവര്‍ണര്‍ പദവിയില്‍ ഒഴിവു വരുമ്പോഴാണ് അത് നികത്തുന്നത്. മിസോറാം ഗവര്‍ണറുടെ കാലാവധി ഇന്ന് കഴിയുന്നു. അപ്പോള്‍ ആരെ നിയമിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചു. കേരളത്തെ പരിഗണിച്ചു. അത് എനിക്ക് ഭാഗ്യം സിദ്ധിച്ചു. രാഷ്ട്രപതി എന്നെ നിയോഗിച്ചു. ഞാന്‍ അത് ഏറ്റെടുക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ ഏതു കാര്യത്തിലും കേരളത്തോടു കാണിക്കുന്ന ശ്രദ്ധ എത്രത്തോളമാണെന്നാണ് ഇവിടെ വ്യക്തമാക്കുന്നത്. നാല്എംപിമാരെ കേരളത്തില്‍നിന്ന് നിയോഗിച്ചു. അഞ്ചാമത് ഗവര്‍ണര്‍ പദവി വന്നപ്പോള്‍ അതും നല്കി. കേരള കാര്യത്തിലെ കേന്ദ്രത്തിന്റെ താല്പര്യവുംകൂടിയാണ് ഇത് വ്യക്തമാക്കുന്നത്.
ഞാന്‍ പോകുന്നുവെന്നതുകൊണ്ട് കേരളത്തിലെ പാര്‍ട്ടിക്ക് പ്രശ്നമൊന്നുമുണ്ടാകില്ല. രാഷ്ട്രീയ പ്രവര്‍ത്തനം അങ്ങനെ കാലപരിധി നിശ്ചയിക്കാവുന്നതൊന്നുമല്ല. ദൈനംദിന കാര്യങ്ങളില്‍ ജനഹിതത്തിനു വേണ്ടി പ്രവര്‍ത്തിക്കുക, ജന താല്പര്യങ്ങള് സംരക്ഷിക്കുക എന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തനം. അത് തുടര്‍ പ്രക്രിയയാണ്. ബജറ്റുപോലെ ഒരു വര്‍ഷത്തേക്കോ പഞ്ചവത്സര പദ്ധതിപോലെ അഞ്ചുവര്‍ഷത്തേക്കോ ഉള്ള പ്രവര്‍ത്തനമല്ല. അടുത്തയാല്‍ ബാക്കി തുടരും. നിരന്തര പ്രക്രിയയാണത്.
ഞാനെല്ലാറ്റിലും എന്നും തൃപ്താനണ്. പ്രശ്നങ്ങള്‍ ഉണ്ടായാലും ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും തൃപ്തി എന്ന എന്റെ മാനസികാവസ്ഥയ്ക്ക് മാറ്റമൊന്നും ഉണ്ടാകാറില്ല. അത് ആന്തരിക നിലയാണ്. സമചിത്തനാണ് ഞാന്‍. ഹൃദയത്തില്‍ എപ്പോഴും ആനന്ദം തന്നെയാണ്.
എന്റെ കാലത്തെ പാര്‍ട്ടിപ്രവര്‍ത്തനവും നേട്ടവുമൊന്നും ഞാന്‍ പറയാന്‍ പാടില്ല. നിയുക്ത ഗവര്‍ണറാണ്. അടുത്തുവരുന്നയാള് എന്നെ വിലയിരുത്തട്ടെ.
എന്തു ചെയ്താലും എവിടെ പ്രവര്‍ത്തിച്ചാലും അടിസ്ഥാനം ജനസേവനമാണ്. ഇത്രകാലം രാഷ്ട്രീയ മേഖലയിലായിരുന്നു. ഇപ്പോള്‍ രംഗം മാറുന്നുവെന്നു മാത്രം. ജനസേവനമാണ് അവിടെയും ലക്ഷ്യം. ഇത് മറ്റൊരു അവസരമാണ്. 40 വര്‍ഷമായി ഞാന്‍ ചെയ്യുന്നത് ജനസേവനംതന്നെയാണ്.
മുമ്പു നിയുക്തരായ ഗവര്ണര്മാരൊക്കെത്തന്നെ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നു വന്നവരാണ്. മിസോറാമില്‍ തെരഞ്ഞെടുപ്പും വരാന്‍ പോകുകയാണ്. ഭാരിച്ച ഉത്തരവദിത്തമാണ്. എന്തൊക്കെ എന്നെല്ലാം പഠിച്ചശേഷമേ പറയാനാകൂ. പ്രധാനമന്ത്രിയേയും രാഷ്ട്രപതിയേയുമൊക്കെ അടുത്ത ദല്‍ഹി വരവിലും യോഗങ്ങളിലുമൊക്കെയായി കാണാം.
മാധ്യമപ്രവര്‍ത്തകര്‍ എന്നും സഹകരിച്ചും സഹായിച്ചും പോന്നിട്ടുണ്ട്. ഇനിയും തുടരണം. കഴിഞ്ഞ ദിവസങ്ങളില്‍ ആയിരക്കണക്കിന്പേര്, മാധ്യമപ്രവര്‍ത്തകരും ആശംസയറിയിച്ചു, ഫോണ്‍ വിളിച്ചു. പെട്ടെന്നായിരുന്നു തീരുമാനങ്ങള്‍, ഏറെ തയാറാകാനുമുണ്ടായിരുന്നു. അതിനാല്‍ പലരോടും സംസാരിക്കാനായില്ല. അത് മനസിലാക്കുമെന്നു വിശ്വസിക്കുന്നു. തുടര്‍ന്നും എല്ലാ സഹകരണവും ഉണ്ടാകണം, കുമ്മനം രാജശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: