ലഖ്നൗ : അയോധ്യയില്‍ രാമക്ഷേത്രം പണിയാമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. അയോധ്യ ഭൂമിക്ക് പകരം പള്ളി പണിയാനായി നല്കിയ അഞ്ചേക്കര്‍ സ്ഥലം വേണ്ടെന്ന് വെക്കാനും ലഖ്നൗവില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിട്ടുണ്ട്.
സുപ്രീംകോടതി വിധിയില്‍ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. സുന്നി വഖഫ് ബോര്‍ഡ് കോടതി വിധിയെ അംഗീകരിച്ചപ്പോള്‍ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് വിധി നിരാശാജനകമാണെന്നാണ് പ്രതികരിച്ചത്. കൂടാതെ വിധിയെ ചോദ്യം ചെയ്യാനില്ലെന്ന് കേസിലെ പ്രധാന കക്ഷിക്കാരില്‍ ഒരാളായ ഇക്ബാല്‍ അന്‍സാരിയും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ കേസില്‍ കക്ഷികളായ ബാക്കിയുള്ളവരെക്കൊണ്ട് കേസില്‍ ഹര്‍ജി നല്‍കാനാണ് മുസ്ലിം വ്യക്തിഗത നിയമ ബോര്‍ഡ് ആലോചിക്കുന്നത്.
പള്ളിയില്‍ വിഗ്രഹം പ്രതിഷ്ഠിച്ചതും, പള്ളി തകര്‍ത്തതും ക്രമിനല്‍ കുറ്റമായി കണ്ട കോടതിയുടെ നിലപാടില്‍ ശരികേടുണ്ടെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍ വിധിയിലൂടെ നീതി കിട്ടിയില്ലെന്ന മുസ്ലിം സമുദായത്തിലെ ബഹുഭൂരിപക്ഷത്തിനും അഭിപ്രായമുണ്ട്. അതിനാല്‍ പുനഃപരിശോധന ഹര്‍ജി നല്‍കണമെന്നാണ് ഭൂരിപക്ഷാഭിപ്രായംമെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചു.
അതേസമയം കേസില്‍ ഇനി നിയമ പോരാട്ടത്തിനില്ലെന്നാണ് സുന്നി വഖഫ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ലഖ്നൗവില്‍ ചേര്‍ന്ന മുസ്ലിം സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം സുന്നി വഖഫ് ബോര്‍ഡ് അധ്യക്ഷനും ഹര്ജിക്കാരന് ഇഖ്ബാല്‍ അന്‍സാരിയും നിരസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: