തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക അസ്ഥിരതയിലാണെന്ന് സിഎജി റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ പല നടപടികളെയും റിപ്പോര്‍ട്ട് രൂക്ഷമായി വിമര്‍ശിക്കുന്നു. റവന്യൂ-ധന കമ്മിയുടെ കുത്തനെയുള്ള വര്‍ദ്ധനവാണ് അസ്ഥിരതയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കെഎസ്ആര്‍ടിസിക്കും കെഎസ്ഇബിക്കുമെതിരെയും രൂക്ഷവിമര്‍ശനമുണ്ട്.
2012 ല്‍ 5084 കോടിയുടെ ധനക്കമ്മിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2010-11 വര്‍ഷത്തില്‍ 7731 കോടിയായിരുന്നു ധനക്കമ്മി. 2011-12 ആയതോടെ ഇത് 12815 കോടിരൂപയായി ഉയര്‍ന്നു. വായ്പയെടുക്കുന്ന തുകയുടെ വലിയൊരുഭാഗം കടബാധ്യതകള്‍ തീര്‍ക്കാനാണ് ചെലവഴിക്കുന്നത്. വായ്പയെടുത്തതിന്റെ സിംഹഭാഗവും വികസനത്തിന് ഉപയോഗിക്കാതെ സര്‍ക്കാരിന്റെ നിത്യചെലവുകള്ക്കാണ് ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വായ്പയില്‍ പകുതിയും ഒന്നുമുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കേണ്ടതാണ്. ഈ ബോധം പണം ചെലവഴിക്കുന്ന സര്‍ക്കാരിന് തീരെയില്ല.
എഴുപത്തിയാറ് പൊതുമേഖലാ സ്ഥാപങ്ങളില്‍ 44 എണ്ണം മാത്രമാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്. 28 സ്ഥാപനങ്ങള്‍ നഷ്ടത്തിലാണ്. കെഎസ്ഇബിയുടെ കെഎസ്ആര്‍ടിസിയും വന്‍ നഷ്ടമുണ്ടാക്കുന്നു. കെഎസ്ഇബി പോസ്റ്റ് വാങ്ങുന്നതില്‍ വന്‍ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്.
11.80 ലക്ഷം പോസ്റ്റുകള്‍ക്ക് പകരം 17.16 ലക്ഷം പോസ്റ്റുകള്‍ക്കാണ് കരാര്‍ കൊടുത്തത്. എന്നാല്‍ കരാര്കൊടുത്തതില് 8.72 ലക്ഷം പോസ്റ്റുകള്‍ മാത്രമേ കെഎസ്ഇബിക്ക് ലഭിച്ചുള്ളു. പോസ്റ്റുകള്‍ നല്കല്, പിഴ ഈടാക്കല്‍, പണം നല്കല് സംബന്ധിച്ച് കരാറില്‍ പാലിക്കേണ്ട വ്യവസ്ഥകളും നിയമങ്ങളും ഒന്നുംതന്നെ പാലിക്കപ്പെട്ടിട്ടില്ല. ഡെലിവറി ഷെഡ്യൂള്‍ പാലിക്കാതിരുന്നതിനാല്‍ അധിക ഗതാഗതചാര്ജ് നല്‍കേണ്ടിവന്നു. കെഎസ്ഇബിയെ മൂന്ന് കമ്പനികളായി വിഭജിക്കണമെന്നും ശുപാര്‍ശ ചെയ്യുന്നു.
പദ്ധതി നടത്തിപ്പിന്റെ കാലതാമസവും അന്തര്‍സംസ്ഥാന പദ്ധതികള്‍ വേണ്ടവിധം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായതും നഷ്ടത്തിന് കാരണമായതായി റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ധനസഹായം ലഭിക്കുന്ന സ്ഥാപനങ്ങള്‍ ധനസഹായത്തിന്റെയും വായ്പകളുടെയും വിനിയോഗ സാക്ഷ്യപത്രങ്ങള്‍ നല്കുന്നതില് കാലതാമസം വരുത്തി. നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ ന്യൂനതകളുണ്ട്. വാര്‍ഷിക കണക്കുകള്‍ സമര്‍പ്പിക്കുന്നതിലും കാലതാമസം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: