തിരുവനന്തപുരം: അസഭ്യം പറഞ്ഞവരെ കൈകാര്യം ചെയ്ത പെണ്‍കുട്ടിക്കെതിരേ കേസെടുക്കാന്‍ കോടതിയുത്തരവ്. ഓള് സെയിന്റ്സ് കോളജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി അമൃതയ്ക്കെതിരേയാണ് കേസെടുക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മ്യൂസിയം പോലീസിന് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം.
പെണ്‍കുട്ടിയുടെ മര്‍ദ്ദനമേറ്റ രണ്ടാം പ്രതി അനൂപ് നല്കിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. അമൃതയ്ക്കും അച്ഛന് മോഹന്‍കുമാറിനും കണ്ടാലറിയാവുന്ന മറ്റ് മൂന്നു പേര്‍ക്കുമെതിരേ കേസെടുക്കാനാണ് ഉത്തരവ്. ഐടി അറ്റ് സ്കൂള്‍ വാഹനത്തിലെ കരാര്‍ ഡ്രൈവറായിരുന്നു അനൂപിനെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു.
അമൃതയും സുഹൃത്തും മാതാപിതാക്കളും ഭക്ഷണം കഴിക്കാനായി ബേക്കറി ജംഗ്ഷനിലെ ഒരു തട്ടുകടയിലെത്തിയപ്പോഴായിരുന്നു ഇവിടെ നിന്നിരുന്ന പ്രതികള്‍ അമൃതയ്ക്കെതിരേ അശ്ലീലച്ചുവയുള്ള സംഭാഷണം നടത്തിയത്. കരാട്ടേ ബ്ലാക്ക് ബെല്‍റ്റ് കൂടിയായ അമൃത ഇവരെ തല്ലിയോടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: