ഏറ്റുമാനൂര്‍ : ശിവപഞ്ചാക്ഷരീമന്ത്ര ജപത്തോടെ മനമലരുകള് അര്‍പ്പിച്ച് ഭക്തസഹസ്രങ്ങള്‍ ഏഴരപൊന്നാനദര്ശന പുണ്യം നേടി. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ആസ്ഥാന മണ്ഡപത്തില്‍ ചൊവ്വാഴ്ച രാത്രി 12 മണി കഴിഞ്ഞായിരുന്നു പൊന്‍പ്രഭ വിതറിയ ഏഴരപ്പൊന്നാന ദര്‍ശനത്തിന് വാതായനം തുറന്നത്. ആസ്ഥാന മണ്ഡപത്തില്‍ ഏറ്റുമാനൂരപ്പന് എഴുന്നെള്ളി ഉപവിഷ്ടനായപ്പോള്‍ ഇരുവശങ്ങളിലുമായി ഏഴരപ്പൊന്നാനകള്‍ അണിനിരന്നു. തുടര്‍ന്ന് വലിയ കാണിക്കയര്‍പ്പിച്ച് ഭക്തര്‍ ഭഗവാനെ വണങ്ങി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞപ്പോള്‍ മുതല്‍ ക്ഷേത്രത്തിലേയ്ക്ക് ഭക്തജനങ്ങളുടെ നിലക്കാത്ത ഒഴുക്കായിരുന്നു. ജനപ്രവാഹത്തെ നിയന്ത്രിക്കാന്‍ സുസജ്ജമായ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
വര്‍ഷങ്ങള്‍ക്കുശേഷം ഗാനഗന്ധര്വ്വന് യേശുദാസും ഭാര്യ പ്രഭയും ഏറ്റുമാനൂരപ്പന്റെ സന്നിധിയിലെത്തി. ക്ഷേത്രദര്‍ശനത്തിനു ശേഷം യേശുദാസ് നടത്തിയ സംഗീതകച്ചേരി ക്ഷേത്രാന്തരീക്ഷത്തെ സംഗീത ലഹരിയിലാഴ്ത്തി. പതിന്നൊന്നരയോടെ ഏഴരപ്പൊന്നാന ദര്‍ശനത്തിനായുള്ള തിരക്ക് ആരംഭിച്ചു. ഇന്നലെ പള്ളിവേട്ട നടന്നു. ദേശീയ പണിമുടക്കായിരുന്നെങ്കിലും ഭക്തജനങ്ങളുടെ സാന്നിധ്യത്തിനു കുറവുണ്ടായില്ല. പത്തുദിവസം നീണ്ടുനിന്ന ഉത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: